ട്രയൽ റൺ; ഇടുക്കി ഡാം തുറന്നത് 26 വർഷങ്ങൾക്ക് ശേഷം

August 9, 2018

കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ട്രയൽ റണ്ണിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറക്കുന്നത്. അതേസമയം  മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്ലാണ് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കിയത്. 12;30 നാണ് ട്രയൽ റൺ   തീരുമാനിച്ചിരിന്നത്. കൃത്യസമയത്ത് തന്നെ ഷട്ടറുകൾ തുറക്കുകയും ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും ജനപ്രതിനിധികള്‍ അറിയിച്ചു.

26 വർഷങ്ങൾക്ക് ശേഷമാണ് ചെറുതോണി ഡാം തുറക്കുന്നത്. അതേസമയം ഇന്ന് രാവിലെ പത്ത് മണിക്ക്   2398.8 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമാതീതമായി ഉയരുകയും സംഭരണശേഷി കടക്കുകയും ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും ട്രയല്‍ റണ്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ആദ്യഘട്ടത്തിന് ശേഷവും ഇടുക്കി ഡാമില്‍ വെള്ളം കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനും സാധ്യതയുണ്ട്.  2403 അടിയാണു ഡാമിന്റെ പരമാവധി ശേഷി. എന്നാൽ ഇപ്പോൾ ഒരു ഷട്ടർ മാത്രമേ തുറന്നിട്ടുള്ളു. ഇതിൽ നിന്നും സെക്കന്റിൽ 50,000 ലിറ്റർ വെള്ളമാണ് പുറത്തുവരിക. നാല് മണിക്കൂർ ഷട്ടർ തുറന്നു വയ്ക്കനാണ് നിർദ്ദേശം. ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം കനത്ത മഴയെത്തുടർന്ന് 18 ആളുകൾ മരിച്ചു. നിരവധി ആളുകളെ കാണാതായിട്ടുള്ളതായും റിപ്പോർട്ടുകൾ ഉണ്ട്.