മനോഹര നടനവുമായി മാധുരി; ശ്രദ്ധേയമായി ‘കലങ്കി’ലെ പുതിയ ഗാനം

April 10, 2019

അടുത്തിടെ ടീസറും ട്രെയ്‌ലറുമെല്ലാം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കലങ്ക്. അഭിഷേക് വര്‍മ്മന്‍ സംവിധാനം നിര്‍വഹിക്കുന്ന ബോളിവുഡ് ചിത്രമാണ് ഇത്. വരുണ്‍ ധവാന്‍ പ്രധന കഥാപാത്രമായി എത്തുന്നു. ചിത്രത്തില്‍ ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ, സഞ്ജയ്ദത്ത്, മാധുരി ദീക്ഷിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ഇപ്പോഴിതാ ഭാഷാഭേദമന്യേ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് കലങ്കിലെ പുതിയ വീഡിയോ ഗാനം. മാധുരി ദീഷിത്തിന്റെ മനോഹര നടനം തന്നെയാണ് വീഡിയോ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.

അമിതാഭ് ഭട്ടാചാര്യയുടേതാണ് ഗാനത്തിലെ വരികള്‍. സരോജ് ഖാനും റെമോ ഡിസൂസയും ചേര്‍ന്നാണ് ഈ വീഡിയോ ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാലിന്റെ മധുരമായ ആലാപനവും ഈ ഗാനത്തിന്റെ മാറ്റുകൂട്ടുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഒരു ദിവസംകൊണ്ട് അറുപത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

അതേ സമയം കലങ്കിലെ ‘ഘര്‍ മോര്‍ പര്‍ദേസിയ’ എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തെത്തിയിരുന്നു. ശ്രേയ ഘോഷാലും വൈശാലി മഹദയും ചേര്‍ന്നാണ് ആലാപനം. അമിതാഭ് ഭട്ടാചാര്യ തന്നെയാണ് ഈ ഗാനത്തിലെ വരികളും രചിച്ചിരിക്കുന്നത്. ആലിയ ഭട്ടും മാധുരി ദീക്ഷിതുമാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്. ആലിയ ഭട്ടിന്റെ മനോഹരമായ നൃത്തച്ചുവടുകള്‍ തന്നെയാണ് ‘ഘര്‍ മോര്‍ പര്‍ദേസിയ’ഗാനരംഗത്തെ മുഖ്യ ആകര്‍ഷണം. മികച്ച പ്രതികരണമാണ് ഈ ഗാനത്തിനും ലഭിക്കുന്നത്.

സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കഥ പറയുന്ന ചിത്രമാണ് കലങ്ക്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകള്‍ ടീസര്‍ കണ്ടിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

കരണ്‍ ജോഹറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ചിത്രം തന്റെ ഡ്രീം പ്രോജക്റ്റ് ആയിരുന്നുവെന്നും ഇത് പൂര്‍ത്തിയാകുന്നതോടെ തന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കുകയെന്നും കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക്മുമ്പ് കരണ്‍ ജോഹറിന്റെ പിതാവ് യാഷ് ജോഹര്‍ കണ്ട സ്വപ്നമാണ് കലങ്ക് എന്ന ചിത്രം. അതുകൊണ്ടുതന്നെ ഈ ചിത്രത്തെ പ്രഗത്ഭനായ ഒരു സംവിധായകന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടു.