ആദ്യ പോരാട്ടത്തില്‍ വിജയം കൊയ്ത് ഇംഗ്ലണ്ട്

May 31, 2019

2019- ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ വിജയം കൊയ്ത് ഇംഗ്ലീഷ് പട. ദക്ഷിണാഫ്രിക്കക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയമാണ് കരസ്ഥമാക്കിയത്. 104 റണ്‍സിനണ് ടീം ഇംഗ്ലണ്ടിന്റെ മിന്നും വിജയം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങില്‍ ഏറെ മികവ് പുലര്‍ത്താന്‍ ഇംഗ്ലീഷ് പടയ്ക്ക് സാധിച്ചു. ഈ മികവ് തന്നെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതും. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 311 റണ്‍സ് നേടി. അതേസമയം 39 ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും റണ്‍സ് ബോര്‍ഡില്‍ 207 എന്ന് മാത്രം എഴുതിച്ചേര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കെല്ലാം കളം വിടേണ്ടി വന്നു.

68 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍. 3 വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ് ഇംഗണ്ടിനു വേണ്ടി മികച്ച പ്രകടനം നടത്തിയത്. നാലാം ഓവറിലെ അഞ്ചാം പന്തില്‍ ജോഫ്രയുടെ വേഗമേറിയ ബൗണ്‍സര്‍ ഹെല്‍മറ്റിലിടിച്ചതിനെത്തുടര്‍ന്ന് അംല ക്രീസ് വിടുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. അംലക്ക് പിന്നാലെ ക്രീസിലെത്തിയ എയ്ഡന്‍ മാര്‍ക്രം എട്ടാം ഓവറില്‍ പുറത്തായി. 11 റണ്‍സെടുത്ത മാര്‍ക്രമിനെ സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈകളിലെത്തിച്ച ആര്‍ച്ചര്‍ തന്റെ ആദ്യ ലോകകപ്പ് വിക്കറ്റും സ്വന്തമാക്കി. 10ആം ഓവറില്‍ ആര്‍ച്ചര്‍ തന്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി. 5 റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിനെ മൊയീന്‍ അലിയുടെ കൈകളിലെത്തിച്ചാണ് ജോഫ്ര ഇംഗ്ലണ്ടിന് രണ്ടാം ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

Read more:തൊഴില്‍ തട്ടിപ്പ്; ഈ 18 റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

തുടര്‍ന്ന് വാന്‍ ഡര്‍ ഡസ്സനും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 85 റണ്‍സ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ കുറച്ചെങ്കിലും താങ്ങി നിര്‍ത്തിയത്. ഇരുവരും അര്‍ദ്ധസെഞ്ചുറി നേടി. 23ആം ഓവറില്‍ 68 റണ്‍സെടുത്ത ഡികോക്കിനെ ലിയാം പ്ലങ്കറ്റ് പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പൊളിഞ്ഞത്. 26ആം ഓവറില്‍ 8 റണ്‍സ് മാത്രമെടുത്ത ഡുമിനിയെ മൊയീന്‍ അലി പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ഡ്വെയിന്‍ പ്രെട്ടോറിയസ് റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നു. 32ആം ഓവറില്‍ അര്‍ദ്ധസെഞ്ചുറി അടിച്ചതിനു തൊട്ടു പിന്നാലെ ഡസ്സനെ പുറത്താക്കിയ ആര്‍ച്ചര്‍ തന്റെ വിക്കറ്റ് വേട്ട മൂന്നാക്കി ഉയര്‍ത്തി.

എന്നാല്‍ പരിക്കേറ്റ് മടങ്ങിയ അംല വീണ്ടും ക്രീസിലെത്തിയതോടെ കളി മാറി. 35ആം ഓവറിലെ ആദ്യ പന്തില്‍ പെഹ്‌ലുക്ക്‌വായോയെ അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയ ബെന്‍ സ്റ്റോക്‌സ് ആദില്‍ റഷീദിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 39ആം ഓവറില്‍ ലിയാം പ്ലങ്കറ്റിനു വിക്കറ്റ് സമ്മാനിച്ച് 13 റണ്‍സെടുത്ത അംലയും പുറത്തായതോടെ എത്ര റണ്‍സിന് ആതിഥേയര്‍ ജയിക്കും എന്ന ചോദ്യം മാത്രം ബാക്കിയായി. ഒടുവില്‍ 40ആം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ റബാഡയെയും താഹിറിനെയും പുറത്താക്കിയ സ്റ്റോക്‌സ് ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം സമ്മാനിച്ചു. മൂന്ന് വിക്കറ്റെടുത്ത ജോഫ്രക്കൊപ്പം രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ബെന്‍ സ്റ്റോക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവരും ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങി.

നേരത്തെ നാല് അര്‍ദ്ധസെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 89 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മൂന്നു വിക്കറ്റെടുത്ത ലുങ്കി എങ്കിഡിയാണ് തിളങ്ങിയത്. ജോ റൂട്ട്, ജേസന്‍ റോയ്, ഓയിന്‍ മോര്‍ഗന്‍ എന്നിവരും അര്‍ദ്ധസെഞ്ചുറികള്‍ നേടി.