‘അമ്പിളി’ ഉടനെത്തും; ആകാംഷയോടെ ആരാധകർ

August 6, 2019

സൗബിൻ ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. പേര് പുറത്തുവന്നതുമുതൽ ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ സാഹിറിന്റെ വിത്യസ്ത ലുക്കും പ്രകടനവുമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനവും ടീസറും ട്രെയ്‌ലറുമെല്ലാം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ടീസര്‍ പുറത്തെത്തിയപ്പോള്‍ മുതല്‍ക്കെ ഞാന്‍ ജാക്‌സനല്ലടാ… ന്യൂട്ടനല്ലടാ… എന്ന വരികള്‍ പ്രേക്ഷകര്‍ ഏറ്റുപാടി തുടങ്ങിയതാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആരാധികേ എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ റിലീസിനൊരുങ്ങുകയാണ് അമ്പിളി. ഈ വരുന്ന 9 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ വിത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു അമ്പിളി. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറയെ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്‍ക്കുന്ന സൗബിന്‍ സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നടി പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

കുമ്പളങ്ങി നൈറ്റ്സ്, ചാർളി, വൈറസ്,  അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരുന്നു.