ഒറ്റക്കണ്ണു കൊണ്ട് പോരാട്ടം, അതിജീവനം: ജോലി നല്‍കാതെ പറഞ്ഞയച്ചവര്‍ ഒടുവില്‍ ക്ലൈന്‍റ്സായി; വൈറല്‍ കുറിപ്പ്

November 8, 2019

ജീവിതത്തിലെ ചെറിയ വെല്ലുവിളികളിലും പ്രതിസന്ധികളിലും തളര്‍ന്നുപോകുന്നവര്‍ നമുക്കിടയിലുണ്ട്. ജീവിതത്തില്‍ ഒന്നുമായില്ല എന്നു കുരുതുന്നവര്‍ അറിയണം ജിനിയെക്കുറിച്ച്. ഒറ്റക്കണ്ണു കൊണ്ട് ജിനി നടത്തിയ പോരാട്ടത്തെക്കുറിച്ച്. ജിനി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അനേകര്‍ക്ക് പ്രചോദനമേകുന്നുണ്ട്. കാഴ്ചയില്ലാത്തതുകൊണ്ട് പല കമ്പനികളും ജോലി നല്‍കാതെ പറഞ്ഞുവിട്ട അനുഭവങ്ങളൊക്കെ ജിനി തന്റെ കുറുപ്പില്‍ പങ്കുവച്ചിട്ടുണ്ട്.

ജിനി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഇത് ‘എന്റെ കഥ’ ആണ് കേട്ടോ.. എന്റെ കഥ എഴുതാന്‍ ഞാന്‍ മാധവിക്കുട്ടിയമ്മ അല്ല കേട്ടോ. എന്നാലും കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍, ഇന്‍സ്പിരേഷന്‍, മോട്ടിവേഷന്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍, ജോലിയുള്ളവര്‍, ജോലി ഇല്ലാത്തവര്‍, കാറ്റഗറി ഏതും ആയിക്കോട്ടെ. എല്ലാരും ഇവിടെ വന്ന് ഇത് വായിച്ചിട്ടേ പോകാവൂ. എനിക്ക് 2 വയസ്സുള്ളപ്പോ മമ്മിയും പിന്നീട് പപ്പയും പോയപ്പോള്‍ ശരിക്കും ഞാന്‍ ഒറ്റപ്പെട്ടു പോയി. പക്ഷേ എന്നാല്‍ അതിന്റെ കുറവൊന്നും അറിയിക്കാതെയാണ് എന്റെ അപ്പച്ചനും അമ്മച്ചിയും എന്നെ വളര്‍ത്തിയത്. ശരിക്കും പറഞ്ഞാല്‍ ഒരു വാശിക്കാരി വഴക്കാളി കുട്ടിയായിരുന്നു. ഞാന്‍ അങ്ങനെ വളര്‍ന്നു വന്നപ്പോഴാണ് ജീവിതത്തിലെ ആദ്യത്തെ ട്വിസ്റ്റ്.

കണ്ണിനു നല്ല കാഴ്ച കുറവ്. പുസ്തകം വായിക്കണം എങ്കില്‍ മുഖത്തോട് ചേര്‍ത്ത് വയ്ക്കണം. അങ്ങനെ എന്റെ എട്ടാമത്തെ വയസ്സില്‍ ആദ്യത്തെ സര്‍ജറി. പിന്നെ ബോണസായി ഒരു സോഡാക്കുപ്പി കണ്ണാടി കൂടി എന്റെ ഒപ്പം കൂടി… ആ സമയത്ത് ശക്തിമാന്‍ ഇറങ്ങിയത് നന്നായി, അന്നത്തെ ശക്തിമാന്‍ (ഗംഗാധര്‍) കണ്ണാടിയും അത് തൂക്കിയിട്ടിരുന്ന വള്ളിയും എന്റെ കണ്ണാടിയുമൊക്കെ ഒരേപോലെ??

പിന്നെ ഞാന്‍ പഠിച്ചത് നല്ല ഒന്നാന്തരം മലയാളം മീഡിയം സ്‌കൂളില്‍ ആണ്. അതിന്റെ ഗുണം പിള്ളേരൊക്കെ സ്‌നേഹത്തോടെ എന്നെ സോഡാകുപ്പി എന്ന് വിളിക്കാന്‍ തുടങ്ങി.. ഇടത് കണ്ണിന്റെ സര്‍ജറിക്ക് ശേഷം വീണ്ടും വലതുകണ്ണിന് ഓപ്പറേഷന്‍ ചെയ്തു. അതോടെ ആ കണ്ണിനു ഉണ്ടായിരുന്ന ഉള്ള കാഴ്ച കൂടി നഷ്ടപ്പെട്ടു. അപ്പോഴാണ് ബാംഗ്ലൂരില്‍ കൊണ്ടുപോയി സര്‍ജറി ചെയ്താല്‍ കാഴ്ച തിരിച്ചു കിട്ടും എന്ന് ആരോ പറഞ്ഞത്. അങ്ങനെ ബാംഗ്ലൂര്‍ പോയി വീണ്ടും ഒരു സര്‍ജറി കൂടി ചെയ്തു. പിന്നെ കുറെ നാള്‍ മരുന്നും ഹോസ്പിറ്റലും ഒക്കെയായി ഞാന്‍ നടന്നു.

എന്തായാലും വലതു കണ്ണിന് കാഴ്ച അതോടെ പൂര്‍ണമായും നഷ്ടപ്പെട്ടു. അപ്പോഴാണ് വീണ്ടും അടുത്ത ട്വിസ്റ്റ്. ഓപ്പറേഷന്‍ ചെയ്ത് കണ്ണ് അകത്തോട്ട് കുഴിയാന്‍ തുടങ്ങി. ഒറ്റനോട്ടത്തില്‍ കാണുന്നവര്‍ക്കൊക്കെ പേടിയാകും. അന്ന് ഞാന്‍ 8-ല്‍ ആണ് പഠിക്കുന്നത്. അങ്ങനെ ഒരു പ്ലാസ്റ്റിക് ഐ വെച്ചു. അങ്ങനെ പഠിച്ചു പഠിച്ചു ഞാന്‍ ഇക്കണോമിക്‌സ് ഡിഗ്രി എടുത്തു. പിന്നെ പിജി എടുക്കാന്‍ ബാംഗ്ലൂര് ചേര്‍ന്നു. അപ്പോള്‍ ദേ വരുന്നു വലിയൊരു ട്വിസ്റ്റ്. പ്ലാസ്റ്റിക് ഐ വെച്ചിരുന്ന വലതു കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങി. ഒരാഴ്ച രണ്ടാഴ്ചയായി. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, നമുക്ക് ബയോപ്‌സി ചെയ്യാമെന്ന്. നോക്കിയപ്പോള്‍ കണ്ണിനകത്ത് വലിയൊരു ഗ്രോത്ത്. ഐബോള്‍ മൊത്തത്തില്‍ റിമൂവ് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ വീണ്ടും ഒരു സര്‍ജറി. ഐബോള്‍ റിമൂവ് ചെയ്തശേഷം അവിടെ ഇവിടെ വായില്‍ നിന്നും ഫ്‌ലഷ് എടുത്തുവച്ചു വീണ്ടും ആര്‍ട്ടിഫിഷ്യല്‍ പ്രോസ്‌തെടിക്‌സ് വച്ചു. വീണ്ടും കുറെനാള്‍ മരുന്നും ഹോസ്പിറ്റലും ഒക്കെയായി എന്റെ പിജി കഴിഞ്ഞു. പിജി കഴിഞ്ഞപ്പോള്‍ ഏറ്റവും അടുത്ത വെല്ലുവിളി എന്നത് ജോലി കിട്ടുന്നത് എന്നായി. എല്ലാവരും പിഎസ്സി നോക്കാന്‍ പറഞ്ഞു. കുറച്ചൊക്കെ പഠിച്ചു. പക്ഷേ നോ രക്ഷ. ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ അമ്മച്ചിയും ഡിഗ്രി ലാസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ അപ്പച്ചനും മരിച്ചിരുന്നു.

പിന്നീട് പഠിപ്പിച്ചത് പപ്പയുടെ സഹോദരങ്ങള്‍ ആയിരുന്നു. അവരൊക്കെ എനിക്കുവേണ്ടി ഒരുപാട് ബുദ്ധിമുട്ടി. വീണ്ടും അവരെ ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് പിന്നെ ഒറ്റക്ക് ജീവിക്കണം. തോറ്റു കൊടുക്കില്ല എന്ന് ഒരു ഉറപ്പും മനസ്സില്‍ ഉള്ളതുകൊണ്ട്  6 വര്‍ഷം മുമ്പ് കൊച്ചിയില്‍ വന്നു. ഞാന്‍ കരുതിയത് പോലെ ഒന്നുമായിരുന്നില്ല കൊച്ചി. ജോലി കിട്ടാതെ ഒരുപാട് നടന്നു. അതില്‍ ഏറ്റവും വലിയ തമാശ എന്നത് പോകുന്ന ഇന്റര്‍വ്യൂ ഒക്കെ ലാസ്റ്റ് റൗണ്ട് വരെ പാസാകും. എന്റെ ഒരു കണ്ണിനു കാഴ്ച ഇല്ല അല്ലെങ്കില്‍ മറ്റേ കണ്ണിന് കാഴ്ച കുറവുണ്ട് എന്നൊക്കെ കേള്‍ക്കുമ്പോഴേ ജോലി ഗോവിന്ദ. അത് ആരുടെയും കുറ്റമല്ല നമ്മുടെ സൊസൈറ്റി അങ്ങനെയാണ്.

എന്റെ എട്ടാം വയസ്സു മുതല്‍ ഇന്നുവരെ ഈ ഒറ്റക്കണ്ണ് കൊണ്ടാണ് ഞാന്‍ യാത്ര ചെയ്തിട്ടുള്ളത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് എല്ലാ കാര്യങ്ങളും ഡ്രൈവിംഗ് ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും ചെയ്യാന്‍ പറ്റും. എന്നാല്‍ ഇത് പറഞ്ഞ് കമ്പനി എച്ച്ആറിനെ മനസ്സിലാക്കാന്‍ എനിക്ക് പറ്റുന്നില്ല. പിന്നെ പണ്ടേ ഉള്ള ഒരു പാഷന്‍ ആയിരുന്നു ഇവന്റ് മാനേജ്‌മെന്റ്, ഡബ്ബിംഗ് ഒക്കെ. അങ്ങനെ ഒരു ഫ്രണ്ടിന്റെ റെക്കമെന്റേഷന്‍ വഴി ഒരു ചെറിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി കിട്ടി. ഒരു വര്‍ഷത്തിനുശേഷം വീണ്ടും ഒരു ഫ്രണ്ടിന്റെ റെക്കമെന്റേഷന്‍ വഴി ഒരു ഇന്റീരിയര്‍ ഡിസൈനിങ് കമ്പനിയില്‍ ജോലി കിട്ടി. ഈ സമയത്തൊക്കെ സ്വന്തമായി ജോലിക്ക് ശ്രമിച്ചില്ല എന്നൊരു സംശയം നിങ്ങള്‍ക്കുണ്ടാകും. ഇന്‍ഫോപാര്‍ക്കില്‍ എല്ലാ ദിവസവും നടത്തുന്ന ഇന്റര്‍വ്യൂയിലും ആരൊക്കെ ജോലി ഉണ്ടന്ന് പറയുമ്പോഴും പൈസ കൊടുത്ത് ജോബ് കണ്‍സള്‍ട്ടന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തു. എല്ലാം തന്നത് സീറോ റിസള്‍ട്ട്.

കല്യാണത്തിന്റെ സമയത്ത് ഒരു നാലഞ്ചു മാസം ഒരു ഗ്യാപ്പ് എടുക്കേണ്ടി വന്നു. വീണ്ടും ജോലി അന്വേഷിച്ചു കുറെ നടന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാന്‍ ഫ്രീലാന്‍സ് ആയി റിക്രൂട്ട്‌മെന്റ് ചെയ്തു തുടങ്ങിയത്. അതോടൊപ്പം ഒരു കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി കിട്ടി. അങ്ങനെ ഇരിക്കുമ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം. അപ്പോള്‍ കരുതി ഒരു റിക്രൂട്ട്‌മെന്റ് കമ്പനി തന്നെ തുടങ്ങിയേക്കാം എന്ന്. കെട്ടിയവനോട് ചോദിച്ചപ്പോഴാണ് കട്ട സപ്പോര്‍ട്ട്. പിന്നെ ഒന്നും നോക്കിയില്ല, ഒരു കമ്പനിയിലെ എച്ച് ആര്‍ പോസ്റ്റില്‍ ഒതുങ്ങേണ്ട ഞാന്‍ ഇന്ന് 25 ഓളം പേര്‍ക്ക് ജോലി കൊടുക്കുന്നു. ഇതിലൊക്കെ തമാശ എന്നത് അന്ന് ഞാന്‍ ഇന്റര്‍വ്യൂവിനായി പല പ്രാവശ്യം കയറി ഇറങ്ങിയ പല കമ്പനികളും ഇന്നെന്റെ ക്ലൈന്റ്‌സ് ആണ്.

എന്റെ ഡിസബിലിറ്റി 90% ആണ്. എന്നിട്ടും തളരാതെ നില്‍ക്കുന്നത് ദൈവം തരുന്ന ഒരു ബലം മാത്രമാണ്. ഇപ്പോള്‍ കാഴ്ചയുള്ള ഇടതു കണ്ണിന് ചെറുതായി കാഴ്ച കുറവുണ്ട്. അതായത് ഡോക്ടര്‍മാര്‍ പറയുന്നത് റെടിനല്‍ ഡിറ്റാച്ച്‌മെന്റിനുള്ള സാധ്യതയുണ്ടെന്നാണ്. ഇപ്പോള്‍ എന്തൊക്കെയായാലും ജീവിതത്തോടുള്ള ഒരു ആറ്റിട്യൂട് എന്താണെന്ന് അറിയോ ‘ഇതൊക്കെ എന്ത് നിസ്സാരം’. ഞാന്‍ ഇത്രമാത്രം വലിച്ചുനീട്ടി എഴുതിയത് എന്തിനാണെന്ന് അറിയാമോ. ആരെങ്കിലും ജീവിതത്തില്‍ ഒന്നുമായില്ല അല്ലെങ്കില്‍ ഇനി ഒന്നുമില്ല എന്നൊരു തോന്നല്‍ വന്നാല്‍ എന്നെ ഒന്ന് ഓര്‍ക്കുക. നമുക്ക് തുറക്കാന്‍ പറ്റാത്ത ഒരു വാതിലും ദൈവം നമുക്കായി പണിയില്ല എന്ന് വിശ്വസിക്കുക…