‘കഥ കേട്ടപ്പോൾ തന്നെ ദീപിക സമ്മതിച്ചത് വളരെ അവിചാരിതമായിരുന്നു’- ‘ഛപാക്കി’നെ കുറിച്ച് സംവിധായിക

January 11, 2020

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് ഛപാക്’. തിയേറ്ററുകളിൽ വിജയകരമായി ചിത്രം തുടരുമ്പോൾ ദീപിക പദുകോൺ അംഗീകാരങ്ങളുടെ നിറവിലാണ്. വളരെ സൂക്ഷ്മതയോടെയാണ് ദീപിക ആ കഥാപാത്രത്തെ ഉൾക്കൊണ്ടിരിക്കുന്നതും അവതരിപ്പിച്ചിരിക്കുന്നതും.

എങ്ങനെയാണ് ‘ഛപാക്’ എന്ന സിനിമയിലേക്ക് ദീപിക എത്തിയതെന്നും ചിത്രത്തിന്റെ ആസൂത്രണം എങ്ങനെയായിരുന്നുവെന്നും വ്യക്തമാക്കുകയാണ് സംവിധായിക മേഘ്‌ന ഗുൽസാർ.

‘ഞാനും അതിക ചെഹാനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. ലക്ഷ്മി അഗർവാളുമായി സംസാരിച്ച് അനുവാദം വാങ്ങിയിരുന്നു. അവർ സമയം നൽകിയതിന് അനുസരിച്ച് പോയി നേരിട്ട് കണ്ട് സംസാരിച്ചു. ലക്ഷ്മിയുടെ വക്കീലുമായും മറ്റ് വ്യക്തികളുമായും സംസാരിച്ചിരുന്നു. ഒടുവിൽ സിനിമ ചെയ്യാം എന്ന് ഉറപ്പായത്തിനു ശേഷമാണ് ദീപിക പദുക്കോണിനെ പോയി കണ്ടത്.

കഥ പറഞ്ഞപ്പോൾ തന്നെ ദീപിക സമ്മതിച്ചു. അത് അവിചാരിതവും അത്ഭുതവുമായ കാര്യമായിരുന്നു. വളരെ കാലിക പ്രസക്തമായതിനാലാവാം അവർ സമ്മതിച്ചതെന്നാണ് കരുതുന്നത്. ആദ്യം കണ്ടതിനു ശേഷം കുറച്ച് നാളുകൾക്ക് ശേഷമാണ് ദീപികയോട് ‘ഛപാക്കി’ന്റെ കഥ പറയുന്നത്’- മേഘ്‌ന ഗുൽസാർ പറയുന്നു.

ദീപിക പദുക്കോണിന്റെ സിനിമാ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ‘ഛപാക്’ .’മാല്‍തി’ എന്നാണ് സിനിമയില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘എന്നെന്നും എന്നോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം’ എന്നാണ് മാല്‍തിയെ ദീപിക വിശേഷിപ്പിച്ചത്.

Read More:‘അപ്പായിയുടെ സിനിമ കാണാൻ ഇസുക്കുട്ടൻ എത്തിയപ്പോൾ’- ഇസഹാക്കിന്റെ ആദ്യ ബിഗ് സ്ക്രീൻ കാഴ്ച

വിക്രാന്ത് മാസ്സിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘റാസി’ എന്ന ചിത്രത്തിനു ശേഷം മേഖ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’.