‘മറിയം വന്ന് വിളക്കൂതി’: സിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം; ഹൃദയംതൊട്ട് കുറിപ്പ്

February 6, 2020

പ്രേക്ഷകര്‍ക്ക് മനോഹരമായ ചിരിവിരുന്ന് സമ്മാനിച്ച് പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. റേഡിയോ ജോക്കി, സഹ സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറ് സമയത്ത് സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത്. അതേസമയം ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ‘മറിയം വന്ന് വിളക്കൂതി’.

ത്രില്ലര്‍ സ്വഭാവമുള്ള കോമഡി ചിത്രമാണ് മറിയം വന്ന് വിളക്കൂതി. സിജു വില്‍സൻ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തിയേറ്ററുകളില്‍ ശ്രദ്ധ നേടിയ ‘ഇതിഹാസ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ രാജേഷ് അഗസ്റ്റ്യനാണ് ‘മറിയം വന്ന് വിളക്കൂതി’ എന്ന ചിത്രത്തിന്റെ നിര്‍മാണം.

അതേസമയം ചിത്രത്തിന് അർഹിക്കുന്ന ലഭ്യത കിട്ടുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ ജെനിത് കാച്ചപ്പിള്ളി. ഫേസ്ബുക്കിൽ ലൈവിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജെനിത് തന്റെ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

Posted by Jenith Kachappilly on Tuesday, 4 February 2020

ഈ സാഹചര്യത്തിൽ ശ്രദ്ധനേടുകയാണ് ചിത്രത്തിന് വേണ്ടി ജെനിത് എടുത്ത കഷ്‌ടപ്പാടുകളെക്കുറിച്ച് ബിലാഹരി എഴുതിയ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

ജെനിത്തിനെ കുറിച്ചാണ് , അവന്റെ മറിയം വന്നു വിളക്കൂതിയുടെ സംഘട്ടനത്തെ കുറിച്ചാണ്, ഇപ്പൊ ഇങ്ങനെ എഴുതണം എന്ന് കരുതിയതല്ല; പക്ഷെ അവന്റെ ലൈവ് വീഡിയോ കണ്ടപ്പോൾ കൂടുതൽ സങ്കടായി .

ഏകദേശം 2015 ൽ ആണ് “MOOD പടം ” എന്ന ജെനിത്തിന്റെ സിനിമ ഐഡിയ ആദ്യമായി കേൾക്കുന്നത് !! കേട്ടപ്പോൾ തന്നെ core thread സ്‌ട്രൈക് ചെയ്തു. റേഡിയോ മാങ്കോയിൽ സ്വസ്ഥമായി ശമ്പളവും വാങ്ങി അടിപൊളിയായി ജീവിച്ചിരുന്നതിനിടയിൽ, ചെയ്ത ചില ഷോർട്ട് ഫിലിമുകളിൽ നിന്ന് ലഭിച്ച അംഗീകാരം, പിന്തുണ എല്ലാം അവനിൽ ഒരു സ്ഥിര പരിശ്രമിയായ സിനിമാ തൊഴിൽ രഹിതനെ സൃഷ്ടിച്ചിരുന്നു. “മൂഡ് പടം” ഒരു വെടിമരുന്ന് തന്നെ ആയിരുന്നു , അതിനിടയിൽ പല തിരക്കഥകളും ചെയ്‌തെങ്കിലും ഏകദേശം 2016 ന്റെ അവസാനത്തിലാകണം “മൂഡ് പട ” മന്ദാകിനി എന്ന പേരിൽ സിനിമയാക്കപ്പെടാൻ തീരുമാനിച്ചത് . പിന്നീട് അഭിനേതാക്കളെ അന്വേഷിക്കുമ്പോൾ ഞാൻ പോരാട്ടം ചെയ്തു കഴിഞ്ഞിരിക്കുകയാണ്, പ്രശോഭിന്റെ ലില്ലി ഷൂട്ട് തുടങ്ങാൻ പോണു. മന്ദാകിനി ഓൺ ആയിട്ടില്ല !! അങ്ങനെ സജാസ് മന്ദാരം എഴുതി, പോരാട്ടം കംപ്ലീറ്റ് ആയി, ലില്ലി ഷൂട്ട് ഒക്കെ കഴിഞ്ഞപ്പോഴേക്കും മന്ദാകിനി സ്റ്റാർട്ടിങ് ആയി.

2017 ൽ ജെനിത് പ്രീ പ്രൊഡക്ഷൻ തുടങ്ങി, സ്റ്റോറി ബോർഡ് വരയ്ക്കുന്നു, വീടിനകത്തെ വാൾപേപ്പറിനു ഡിസൈൻ നോക്കുന്നു, അഭിനേതാക്കളെ ഫിക്സ് ചെയ്യാൻ തുടങ്ങുന്നു അതിനിടയിൽ ഞാനും സുഹൃത്തുക്കളും പ്ലാൻ ചെയ്ത ഒരു വലിയ സിനിമ മാറിപോകുന്നു. ഞാൻ പതുക്കെ അള്ളു രാമേന്ദ്രനിലേക്ക് കേറുന്നു, ലില്ലി റിലീസാകുന്നു. അപ്പോഴും ജെനിത് കുറച്ചു കഴിവുള്ള സിനിമാ സുഹൃത്തുക്കളുമായി മന്ദാകിനിയുടെ തകൃതിയായ പ്രീ പ്രൊഡക്ഷൻ പദ്ധതികളിലാണ്.

ആ സമയം മന്ദാകിനിയിൽ പ്രധാന കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്ന താരം അപ്രതീക്ഷിതമായി പിൻവാങ്ങി. പ്ലാനുകൾ കുറച്ചു നാളേക്ക് സ്ലോ ആയെങ്കിലും ദൃഢ നിശ്ചയത്തോടെ ജെനിത് പുതിയ കരുക്കൾ മുന്നോട്ട് വച്ച് സിനിമ മുന്നോട്ടു കൊണ്ട് പോയി, പെർഫെക്റ്റ് പേപ്പർ വർക്കുകൾ ആയിരുന്നു അവരുടേത്. ഫ്ലാറ്റ് വിസിറ്റ് ചെയ്യുമ്പോൾ ഇവരുടെ മുന്നൊരുക്കം കണ്ടു കിളി പോയിട്ടുണ്ട്, ഹോളിവുഡ് സിനിമകളുടെ അനിമേഷൻ വിഭാഗാവുമായി അഡ്വാൻസ് കൊടുത്തു എഗ്രിമെന്റും വച്ചു.

ഒടുവിൽ ഷൂട്ട് തുടങ്ങി. ഏകദേശം പത്തിനടുത്ത ദിവസങ്ങൾ !! ജെനിത്തിന് ചിക്കൻപോക്സ് വന്നു ഷൂട്ട് ബ്രേക്ക് ആവുന്നു, പിന്നീട് ഫണ്ടിന്റെ ചില തടസങ്ങളും, മറ്റു ആശയക്കുഴപ്പങ്ങളും നടക്കുന്നതിനിടയ്ക്ക് കാമറാമാൻ, assistant directors, അസോസിയേറ്റ് അങ്ങനെ പല കാരണങ്ങളാൽ പലരും മാറിപ്പോകുന്നു. ഷൂട്ട് അനന്തമായി നീളുന്നു !! ഇതിനിടയിൽ ലില്ലി റിലീസാകുന്നു, പല അട്ടിമറികളും ടെൻഷനുകളും, കാലതാമസവും മറി കടന്ന് വീണ്ടും ഷൂട്ട് തുടങ്ങുന്നു, അതിനിടയിൽ അനിമേഷൻ ടീമും മറ്റു പല ടെക്നിക്കൽ ടീമും പല കാരണങ്ങളാൽ ബാക്ക് ചെയ്യുന്നു.

ജെനിത്തിനു എ ടീം മൊത്തമായും ചില്ലറയായും നഷ്ടപ്പെടുന്നു. എങ്ങനെയൊക്കെയോ പുതിയ ക്ര്യൂവുമായി ഷൂട്ട് തീർക്കുന്നു. ഫുൾ ഗ്രീൻ സ്‌ക്രീൻ കളി ആയോണ്ട് ജെനിതിന്റെ തലയിലാണ് മുഴുവൻ പദ്ധതികളും ഉണ്ടായിരുന്നത്, ഷൂട്ടിനിടയിൽ അത് കൺഫ്യൂഷൻ സൃഷ്ടിച്ചിരുന്നെങ്കിലും അവൻ confident ആയിരുന്നു അതിനിടയിലെ ആയിരം കോംപ്രമൈസുകൾക്കിടയിലും. ഷൂട്ട് തീർന്നല്ലോ ഇനി പടം റിലീസ് ആയിക്കോളും എന്ന് എല്ലാവരും കരുതി.

അള്ളു രാമേന്ദ്രൻ ഷൂട്ട് തുടങ്ങി, അടുത്ത ഷെഡ്യൂൾ തുടങ്ങി പൂർത്തിയായി. 2018 കാലം. ആ സമയത്തൊക്കെ ജെനിതിനെ കാണാൻ പോലും കിട്ടില്ല കളക്റ്ററുടെ പോലത്തെ ഓട്ടമായിരുന്നു. പൈസയുടെ ഇഷ്യുവിൽ ഹാർഡ് ഡിസ്ക് ഹോട്ടലുകാർ പൂട്ടി വച്ചതടക്കം സങ്കടങ്ങൾ ഒരുപാടായിരുന്നു. അവന് ഫസ്റ്റ് കട്ട് പുതിയ investors നെ കാണിക്കാൻ പോകൽ, അഗ്നി പരീക്ഷ ചെയ്തു ഒരു സിനിമ ഓൺ ആക്കിയ ശേഷം ഷൂട്ട് ചെയ്ത സിനിമയുടെ കഥ ഡൈലി പുതിയ investors നോട്, ഡിസ്ട്രിബിയൂട്ടേഴ്‌സ്നോടൊക്കെ പറയുക, അവരുടെ ക്ലാസ്സെടുക്കൽ കേട്ട് ഒന്നുമൊന്നും എത്താതെ നിരാശ മാറ്റി വീണ്ടും പണിയെടുക്കുക അതായിരിന്നു ഡ്യൂട്ടി. അള്ളു റിലീസായി, ഗിരീഷ് തണ്ണീർമത്തൻ ചെയ്‌തു, പല തിരക്കഥകളിൽ നിന്ന് പ്രശോഭ് ഒരു സ്ക്രിപ്റ്റിലെത്തി അത് ഷൂട്ട് തുടങ്ങി, വർഷം എത്ര മാറി എന്നോർക്കണം. പരാതികളും പരിഭവവുമില്ലാതെ ജെനിത് അതിനിടയിൽ കല്യാണവും കഴിച്ചു, സിനിമയ്ക്ക് വേണ്ടി ഓടുകയാണ്. പുതിയൊരു സിനിമ ഗ്യാപ്പിൽ തുടങ്ങാനല്ല മന്ദാകിനിക്ക് വെളിച്ചം പകരനായിരുന്നു അവന്റെ ഓട്ടം. ആയിരം റിജക്ഷൻ ഈ കാലയളവിൽ ഏറ്റുവാങ്ങിയിട്ടുണ്ട് പാവം, ഒപ്പം മന്ദാകിനി മറിയം വന്നു വിളക്കൂതിയായി പുനർ നാമകരണപ്പെട്ടു. അന്വേഷണം ഷൂട്ട് കഴിഞ്ഞു. ജെനിതിന്റെ മറിയം വന്നു വിളക്കൂതിയിലെ സഹസംവിധായകന്റെ സിനിമയുടെയും ഷൂട്ട് കഴിഞ്ഞു. എല്ലാവരും മൂന്നാമത്തെ സിനിമകളുടെ ചർച്ചയിലായി, മ്യൂസിക്- പ്ലാൻ ചെയ്ത സാറ്റലൈറ്റ് മാർക്കറ്റ് എല്ലാം പാളി !! എ ടീം പോയ് ബി ടീം വന്ന്, അവര് പോയി സി ടീം വന്നു. പടം കുടിൽ വ്യവസായം പോലെ ചെറു സംഘങ്ങളെ വച്ച് ജെനിത് പൂർത്തിയാക്കുമ്പോഴും “ആ സിനിമ ഒരിക്കലും റിലീസാവില്ലെന്നു “വരെ പറഞ്ഞ പലരുമുണ്ട്. പല പ്രിവ്യൂകളും റിലീസിന് വഴിയൊരുക്കിയില്ല, കൊലപാതക കേസിൽ ഡമ്മി ഇട്ടു നോക്കുന്ന പോലെ പല തവണ സിനിമയുടെ ഉപ്പുനോക്കിയിട്ടുണ്ട് പലരും. ജെനിത് കരയുന്നത് കണ്ടിട്ടുണ്ട്. അപ്പോഴും അവന്റെ കൈച്ചൂടിൽ മറിയം മാത്രമായിരുന്നു. ചരിത്രത്തിലാദ്യമായി പ്രൊമോഷന് സൗജന്യമായി ഫിലിം വർക് ഷോപ്പ് ജെനിത് സംഘടിപ്പിച്ചു. ഒടുവിൽ മൂന്നുവർഷങ്ങൾക്കിപ്പുറം ഇത്രേം കടമ്പകളിൽ ചതഞ്ഞു ഒരു വികലമായ കലാസൃഷ്ടി ആയി മാറേണ്ടിയിരുന്ന ചിത്രം കൂട്ടുകാരന്റെ അന്വേഷണത്തോടൊപ്പം നല്ല പ്രതികരണങ്ങളോടെ തലയെടുപ്പോടെ ആണ് റിലീസായത് .

അവന്റെ ഈ ചോരയും വിയർപ്പും ഈ തിയേറ്റർ പ്രതികരണങ്ങൾ അല്ല ഡിസർവ് ചെയ്യുന്നത്. സിനിമയെ സ്നേഹിക്കുന്ന എല്ലാരോടും, ഇനീം വൈകീട്ടില്ല !! പോവുക പോയ് തിയേറ്റർ നിറയ്ക്കുക, ഒരു മിറാക്കിൾ മറിയത്തിനിപ്പോൾ ആവശ്യമാണ് !! അവനോടൊപ്പം അവന്റെ കൂടെ കട്ടയ്ക്കു നിന്ന പങ്കാളി ആണ് രാജേഷ് അഗസ്റ്റിൻ എന്ന നിർമാതാവ്, പിന്നെ കുടുംബം, സുഹൃത്തുക്കൾ !! അവർക്കെല്ലാം
വേണ്ടി നിങ്ങളീ ചിത്രത്തെ വിജയിപ്പിക്കാൻ ഒരുമിക്കണം !! ആത്മാർഥമായി സിനിമയെ സ്നേഹിക്കുന്നവർ എല്ലാരും വിജയിക്കട്ടെ, ഒപ്പം അന്വേഷണവും കണ്ട് വിജയിപ്പിക്കുക. നന്ദി

Nb : ഞാൻ ചുരുക്കി പറഞ്ഞതിനേക്കാൾ എത്രയോ ഭീകരവും, നീണ്ടതുമാണ് ജെനിതും സംഘവും അനുഭവിച്ചിട്ടുണ്ടാവുക എന്നതാണ് വാസ്തവം !!!

ജെനിത്തിനെ കുറിച്ചാണ് , അവന്റെ മറിയം വന്നു വിളക്കൂതിയുടെ സംഘട്ടനത്തെ കുറിച്ചാണ് , ഇപ്പൊ ഇങ്ങനെ എഴുതണം എന്ന് കരുതിയതല്ല ;…

Posted by Bilahari K Raj on Tuesday, 4 February 2020