ലോക്ക് ഡൗൺ പ്രതിസന്ധിക്കിടെ യാചകിയായ പെൺകുട്ടിയെ തേടിയെത്തിയ ജീവിതം; അമ്പരപ്പിക്കുന്ന പ്രണയകഥ
ലോക്ക് ഡൗണിൽ പല പ്രതിസന്ധികളിലൂടെയും ലോകം കടന്നു പോകുകയാണ്. ജോലി നഷ്ടപ്പെട്ടവരും അവർക്ക് കൈത്താങ്ങായവരുമൊക്കെ നമുക്കിടയിലുണ്ട്. എന്നാൽ ലോക്ക് ഡൗണിൽ സർവ്വതും നഷ്ടപ്പെട്ട് നിന്ന ഒരു പെൺകുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് വെറും രണ്ടു മാസം കൊണ്ടാണ്.
കാൺപൂരിൽ നടന്ന ഒരു വിവാഹം മാധ്യമ ശ്രദ്ധ നേടിയതോടെയാണ് അവിശ്വസനീയമായ ജീവിതകഥ ലോകമറിഞ്ഞത്. ഡ്രൈവറായ അനിൽ, ലോക്ക് ഡൗൺ സമയത്ത് തന്റെ മുതലാളിയുടെ നിർദേശ പ്രകാരം തെരുവിൽ യാചകർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം തെരുവിൽവച്ച് ഭിക്ഷ യാചിക്കുന്ന നീലമെന്ന പെൺകുട്ടിയെ അനിൽ കണ്ടുമുട്ടുകയായിരുന്നു.
ഭക്ഷണം വിതരണം ചെയ്യുന്നതിനിടയിൽ പലപ്പോഴായി അവരോട് എങ്ങനെയാണു തെരുവിലെത്തിയതെന്നു അനിൽ ചോദിച്ച് മനസിലാക്കി. നീലത്തിന്റെ അച്ഛൻ വളരെ നേരത്തെ തന്നെ മരിച്ചിരുന്നു. അമ്മ കിടപ്പിലുമായി. സഹോദരനും ഭാര്യയും നിരന്തരം ഉപദ്രവിക്കുകയും അമ്മയെയും നീലത്തെയും വീടിനു പുറത്താക്കുകയും ചെയ്തു. അങ്ങനെയാണ് ഭിക്ഷ യാചിക്കാൻ തുടങ്ങിയത്.
എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാതെ കഷ്ടപ്പെടുകയായിരുന്നു നീലവും അമ്മയും. നീലത്തിന്റെ കഥ അറിഞ്ഞതോടെ അനിൽ പിന്നെ ഭക്ഷണവുമായി നിരന്തരം ആ തെരുവിൽ എത്തുകയും സൗഹൃദത്തിലാകുകയും ചെയ്തു. മെല്ലെ പ്രണയത്തിലേക്കും ഒടുവിൽ എല്ലാവരുടെയും സമ്മതത്തോടെ വിവാഹത്തിലേക്കും എത്തിച്ചേർന്നു. അനിലിന്റെ വിശാല മനസിനാണ് എല്ലാവരും അഭിനന്ദനം അറിയിക്കുന്നത്.
kanpur driver finds life partner beggers life during lock down