യന്ത്രസഹായമില്ലാതെ പൂർണമായും കൈകൊണ്ട് 60 അടി ഉയരത്തിൽ നിർമിച്ച തൂക്കുപാലം; അമ്പരപ്പിക്കുന്ന നിർമിതി

May 24, 2023

ഒരു ചെറിയ കെട്ടിടം പോലും യന്ത്രസഹായമില്ലാതെ നിർമിക്കുന്നതിനെ കുറിച്ച് മനുഷ്യന് ചിന്തിക്കാൻ സാധിക്കില്ല. കാരണം, അത്രയധികം പുരോഗമിച്ച കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പുരാതനകാലത്തും എന്തെങ്കിലും സഹായങ്ങളും കൗശലങ്ങളുമുപയോഗിച്ച് പാലങ്ങളൊക്കെ നിർമിക്കുമായിരുന്നു. എന്നാൽ, നദിക്ക് കുറുകെ യന്ത്രസഹായമില്ലാതെ നിർമിച്ച പാലം എന്ന് കേട്ടാൽ അത്ഭുതം തോന്നാം. സംഗതി സത്യമാണ്. പുരാതനമായ നിർമിതികളുടെ അവശേഷിപ്പായി നിലകൊള്ളുന്ന ക്യൂസ്വാച്ച എന്നും കാഴ്ചക്കാർക്ക് അത്ഭുതമാണ്.

പൂർണമായും കൈകൊണ്ട് നിർമിച്ച പാലം പെറുവിലെ അപുരിമാക് മലയിടുക്കിലാണ് നദിക്ക് കുറുകെ നിലകൊള്ളുന്നത്. ഏകദേശം 60 അടി ഉയരത്തിലുള്ള പാലം 118 അടി വിസ്തീർണമുള്ളതാണ്.

ഇങ്ക സംസ്കാരത്തിന്റെ ഭാഗമായി കൈകൊണ്ട് പുല്ലുകൾ നെയ്തുണ്ടാക്കിയ ഈ പാലം അത്തരം നിർമിതിയുടെ അവസാനത്തെ ശേഷിപ്പാണ്. കുറഞ്ഞത് 600 വർഷത്തെ പഴക്കം ഈ പാലത്തിനുണ്ട്. ഇങ്ക സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളെയും മറ്റും ബന്ധിപ്പിച്ചിരുന്ന ഈ പാലം ഇത്ര വർഷം കഴിഞ്ഞിട്ടും കരുത്തോടെ നിലനിൽക്കുന്നു.

Read Also; ‘മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ട്’; മഹാനടന്മാരെ പ്രശംസിച്ച് ഉപരാഷ്ട്രപതി

2013 ൽ യുനെസ്‌കോ ഈ പാലം ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. ഈ മലയിടുക്കിന് അപ്പുറവും ഇപ്പുറവും ഗോത്രവർഗക്കാരാണ് ജീവിക്കുന്നത്. അവർ എല്ലാ വർഷവും ഒരു പ്രത്യേക ദിവസം ഈ പാലം പുതുക്കിപ്പണിയും. പുരുഷന്മാർ മാത്രമാണ് പാലം പണിയിൽ പങ്കെടുക്കുന്നത്. സ്ത്രീകൾക്ക് പുല്ല് നെയ്തുകൊടുക്കുന്ന ജോലിയാണ്. ഈ കാലഘട്ടത്തിലും പാലം പണിക്ക് ആധുനിക യന്ത്ര സഹായങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല എന്നതാണ് വലിയൊരു പ്രത്യേകത.

Story Highlights- Q’eswachaka Rope Bridge