പൊതുഗതാഗതത്തിന് പൂർണ നിയന്ത്രണം-ലോക്ക്ഡൗൺ മാർഗരേഖ

May 6, 2021

സംസ്ഥാനത്ത് മെയ് 8 മുതൽ മേയ് 16 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മാർഗ നിർദേശം പുറത്തിറങ്ങി. നിയന്ത്രണങ്ങൾ ഇങ്ങനെ;

അടിയന്തിര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടച്ചിടും.

ആശുപത്രികളും അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും ഡിസ്പെൻസറികൾ പോലുള്ള പൊതു, സ്വകാര്യ മേഖലകളിലെ വിതരണ യൂണിറ്റുകളും മെഡിക്കൽഷോപ്പ്, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് തുടങ്ങിയവ പ്രവർത്തനക്ഷമമായി തുടരും. മെഡിക്കൽ ഓഫീസർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, മറ്റ് ആശുപത്രി സേവനങ്ങൾക്ക് യാത്ര അനുവദനീയമാണ്.

കാർഷിക, ഹോർട്ടികൾച്ചറൽ, ഫിഷറീസ്, പ്ലാന്റേഷൻ, മൃഗസംരക്ഷണ പ്രവർത്തനങ്ങൾ അനുവദിക്കും.

വാണിജ്യ സ്വകാര്യ സ്ഥാപനങ്ങൾ അടച്ചിടും.

റേഷൻ ഷോപ്പുകൾ ഉൾപ്പെടെയുള്ള കടകൾ , ഭക്ഷണം, പലചരക്ക് സാധനങ്ങൾ,
പഴങ്ങളും പച്ചക്കറികളും, പാലുൽപ്പന്നങ്ങൾ, മാംസവും മത്സ്യവും, മൃഗങ്ങളുടെ കാലിത്തീറ്റ,
കോഴി, കന്നുകാലി തീറ്റ, ബേക്കറികൾ എന്നിവ പ്രവർത്തിക്കും. എല്ലാ കടകളും വൈകുന്നേരം 7:30 വരെ പ്രവർത്തിക്കും.

ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സേവനങ്ങൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം.

അച്ചടി, ദൃശ്യമാധ്യമങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി.

കേബിൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഔഷധ മേഖല, പെട്രോൾ പമ്പുകൾ, എൽപിജി, വൈദ്യുതോത്പാദന, വിതരണ മേഖലകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

അവശ്യ സാധനങ്ങൾ ഉത്പാദിപ്പിക്കുന്ന വ്യാവസായ മേഖലകൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകളും ഹോം സ്റ്റേയും അനുവദിക്കില്ല.

വിവാഹ, നിശ്ചയ, സംസ്കാര ചടങ്ങുകളിൽ 20ലധികം പേരെ അനുവദിക്കില്ല.

മുൻകൂട്ടി നിശ്ചയിച്ച വിവാഹം പോലിസ് അനുമതി വാങ്ങി നടത്താം. വിവാഹം കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

കൊവിഡ് വാക്സിനേഷന് സ്വന്തം വാഹനങ്ങളിൽ യാത്രചെയ്യാം

ചരക്കുവാഹനങ്ങൾ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ ഓട്ടോ, ടാക്സി ഇവ ഉപയോഗിക്കാം.

പൊതുഗതാഗതം പൂർണമായും നിർത്തിവെക്കും. അന്തർജില്ലാ യാത്രകൾക്കും വിലക്ക്.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല.

വാഹന, അത്യാവശ്യ ഉപകരണ റിപ്പയർ കടകൾക്ക് തുറക്കാം.

ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികൾക്ക് വിലക്ക്.

Story highlights- lockdown instructions