‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’; സംവൃത ഇപ്പോഴും സൂപ്പറാണ്, ഗാനം കാണാം…

July 9, 2019

മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവൃത സുനിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ബിജു മേനോനൊപ്പമാണ് താരം വെള്ളിത്തിരയിലേക്ക് എത്തുന്നത്. സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന  ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമ രംഗത്തേക്കുള്ള രണ്ടാം വരവ്. ചിത്രത്തിലെ ഒരു മനോഹര  ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘അംബരം പൂത്തപോലെ’ എന്നാരംഭിക്കുന്ന ഗാനം കേള്‍വിയില്‍ ഏറെ പുതുമ പകരുന്നുണ്ട്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിശ്വജിത്താണ്. കെ എസ് ഹരിശങ്കറാണ് സംഗീതം ആലപിച്ചിരിക്കുന്നത്.

ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു.

സംവൃതാ സുനിലിന്റെ മടങ്ങിവരവും പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിച്ചേരുകയാണ് സംവൃത സുനില്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

Read more: ‘എത്ര മനോഹരം ഈ കുഞ്ഞുപ്രണയം’, മാർക്കോണി മത്തായിയിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ; വീഡിയോ

2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി. ബിജു മേനോനും സംവൃതാ സുനിലും വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകരും.