‘ആദ്യത്തെ പ്രണയസമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ്’; ലിഡിയയോടുള്ള പ്രണയത്തെക്കുറിച്ച് ടൊവിനോ

July 12, 2019

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയും ലൂക്കയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്നു താരം. വെള്ളിത്തിരയില്‍ പ്രണയത്തെ അവിസ്മരണീയമാം വിധം അവതരിപ്പിക്കാന്‍ ടൊവിനെ എന്ന താരത്തിന് കഴിയുന്നുണ്ട്. എന്നാല്‍ വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും ഒരു പ്രണയനായകനാണ് താരം. ടൊവിനോയുടെയും ലിഡിയയുടെയും പ്രണയവിവാഹമായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ലിഡിയയോടുള്ള പ്രണയത്തെക്കുറിച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ്.

”2004 ലാണ് കഥയുടെ തുടക്കം. പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചര്‍ വന്ന് അക്ഷരമാല കാണാതെ എഴുതാന്‍ പറയുന്നു ….
പ്ലിങ് !!’ക ഖ ഗ ഘ ങ ‘ വരെ ഒകെ. പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്‌സ് മിസ്സിങ്. തൊട്ട് മുന്നിലിരിക്കുന്ന പെണ്‍കൊച്ച് ശsപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ .

അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടര്‍ന്നു. മുട്ടി മുട്ടി ഒരു പരുവമായപ്പോള്‍ അവള്‍ ആ വാതിലങ്ങ് തുറന്നു. കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും. കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകള്‍. സകല കാമുകന്മാരെ പോലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ….

പ്രണയം വീട്ടിലെറിഞ്ഞു. 2014 ഒക്ടോബര്‍ 25 നു ഞാനവളെ മിന്നു കെട്ടി. എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉര്‍വ്വശി ചേച്ചിയുടെ കഥാപാത്രമാകാന്‍ അവള്‍ നോക്കീട്ടില്ല. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു. ഞങ്ങള്‍ക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത്.” ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.