‘അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു, അച്ഛൻ ചെയ്ത ഈ കാര്യങ്ങൾ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി’- ഗോകുൽ സുരേഷ്

April 9, 2020

അധികമാരും അറിയാതെ കാരുണ്യപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഒരാളാണ് സുരേഷ് ഗോപി.പലപ്പോഴും അത്തരം പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത് മകൻ ഗോകുൽ സുരേഷാണ്. ഇപ്പോൾ കൊവിഡ് കാലത്ത് സുരേഷ് ഗോപി ചെയ്ത പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെടുത്തുകുയാണ് ഗോകുൽ സുരേഷ്.

ഗോകുൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ഈ വസ്തുതകൾ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനപ്പൂർവ്വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകൾ കണ്ടാണ് ഇപ്പോൾ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു.

ചില സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗോകുൽ പങ്കുവെച്ചിരുന്നു. അതിൽ പറയുന്നതിങ്ങനെ;

‘പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നതു മുതല്‍ ഇന്ന് കൊറോണ മഹാമാരി കാസര്‍കോട്ടുകാരെ വിഷമത്തിലാക്കിയപ്പോള്‍ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്’.

മാര്‍ച്ച് അവസാനം കാസര്‍കോട് ജനറല്‍ ആശുപത്രി കൊവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്‌സ്‌റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു. പിന്നീട് കൊവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസര്‍കോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്‌സ്‌റേ യൂണിറ്റും അനുവദിച്ചു.

അതും കഴിഞ്ഞ് ഏപ്രില്‍ അഞ്ചാം തിയതി കാസര്‍കോട്ട് ജില്ലയില്‍പെട്ട ബദിയടുക്കാ, മൂളിയാര്‍. ചെറുവത്തൂര്‍, പെരിയ , മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്‌സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകള്‍ നേരിട്ടപ്പോഴും കാസര്‍കോട്ടിന് കൈത്താങ്ങായി സുരേഷേട്ടന്‍ കൂടെയുണ്ടാകാറുണ്ട്’.

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വിദേശത്ത് കുടുങ്ങിയവർക്കായി വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം സുരേഷ് ഗോപി ബന്ധപ്പെടാറുണ്ടെന്ന് മുൻപ് ചിലർ വ്യക്തമാക്കിയിരുന്നു.