അറുപതു വർഷമായി ആളിക്കത്തുന്ന തീയും, പൊട്ടിപ്പൊളിഞ്ഞ പാതകളും; പെൻസിൽവാനിയയിലെ ‘പ്രേത നഗര’ത്തിന് സംഭവിച്ചത്

March 20, 2023

വിചിത്രമായ വിശ്വാസങ്ങളും, കഥകളുമൊക്കെയായി ഉപേക്ഷിക്കപ്പെട്ട ധാരാളം സ്ഥലങ്ങൾ ലോകമെമ്പാടുമുണ്ട്. അത്തരത്തിൽ ‘പ്രേത നഗരം’ എന്നറിയപ്പെടുന്ന ഒരിടമാണ് പെൻ‌സിൽ‌വാനിയയിലെ സെൻട്രാലിയ. എന്നാൽ, മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സെൻട്രാലിയ ഒറ്റപ്പെടാനുള്ള കാരണം വളരെ ദൗർഭാഗ്യകരമാണ്. 1856-ൽ സെൻട്രിയ കൽക്കരി ഖനനത്തിന്റെ ആസ്ഥാനമായിരുന്നു. സുസ്ഥിരമായ ഒരു ബിസിനസ് തന്നെ ഇവിടെ ഇങ്ങനെ രൂപപ്പെട്ടു. വലിയ നഗരമൊന്നുമല്ല സെൻട്രാലിയ. 1890 ആയപ്പോഴേക്കും ഇവിടം കൂടുതൽ സജീവമായി. 1929 ലെ ഓഹരി വിപണി തകർച്ച വരെ സെൻട്രിയ അഭിവൃദ്ധിയിലായിരുന്നു. അതിനു ശേഷം കൽക്കരി ഖനന വ്യവസായം കൂപ്പുകുത്തി. 1962 ൽ വൻ ദുരന്തമുണ്ടാകുംവരെ എന്നിട്ടും ഈ നഗരം പിടിച്ചുനിന്നു.

അപ്പോഴാണ് പട്ടണത്തിന് കീഴിലുള്ള ഒരു കൽക്കരി ശൃംഖലയ്ക്ക് തീപിടിച്ച് കത്തിത്തുടങ്ങിയത്. അന്ന് തുടങ്ങിയ തീ ഇന്നും അണഞ്ഞിട്ടില്ല. അവിടെയുള്ള സകല കൽക്കരിയും കത്തിത്തീരുന്നതുവരെ ഈ തീ ആളിപടരുകയാണ്. എല്ലാ കൽക്കരിയും ഇല്ലാതാകുന്നതുവരെ പതിറ്റാണ്ടുകളായി കത്തിക്കയറുന്ന ഭൂഗർഭ അഗ്നി കെടുത്താൻ ഒരു മാർഗവുമില്ല. തുടക്കത്തിൽ, താമസക്കാർ ഈ പ്രശ്നത്തിൽ ആശങ്കാകുലരായിരുന്നില്ല. കാരണം തീ വളരെ താഴ്ചയിൽ മണ്ണിനടിയിലായിരുന്നു. പക്ഷേ, ഒരു ദശാബ്ദത്തിനുശേഷം, ഇത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു.

1962 മെയ് മാസത്തിൽ നടന്ന മെമ്മോറിയൽ ഡേ പരേഡിന്റെ അവസാനത്തിൽ, പട്ടണത്തിലെ ചവറുകൾ കത്തിക്കാൻ സെൻട്രാലിയ ടൗൺ അധികൃതർ തീരുമാനിച്ചു. നിർഭാഗ്യകരമായ സംഭവത്തിന് അവിടെ തുടക്കമിടുകയായിരുന്നു. തീ ആളിപ്പടർന്നു. മാത്രമല്ല, അനിയന്ത്രിതവുമായിത്തീർന്നു. പിന്നീട് ആ തീ ഭൂമിക്കടിയിലേക്കും കൽക്കരി ഖനികളിലേക്കും പടർന്നു. അന്നുമുതൽ സെൻട്രാലിയ ഒറ്റപ്പെട്ടു.

1980 വരെ ഒരു ഭൂഗർഭ കൽക്കരി തീപിടിത്തത്തിന്റെ യഥാർത്ഥ അപകടസാധ്യത പലരും തിരിച്ചറിഞ്ഞില്ല. അപ്പോഴാണ് ടോഡ് ഡോംബോസ്കി എന്നു പേരുള്ള ഒരു കുട്ടി കൽക്കരി തീപിടിത്തത്തിൽ സൃഷ്ടിക്കപ്പെട്ട വീട്ടുമുറ്റത്തെ ഒരു സിങ്ക്ഹോളിൽ വീണത്. ബന്ധുവിന്റെ സഹായത്താൽ കുടുംബം സുരക്ഷിതമായി കുട്ടിയെ പുറത്തെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കണ്ടെത്തൽ. തീയുടെ സാന്നിധ്യത്തിൽ മണ്ണും താഴെയുള്ള പാറയും ദുർബലമായതിനാൽ നിലത്തിന് സ്ഥിരതയില്ലെന്ന് മാത്രമല്ല, ഇങ്ങനെയുള്ള ദ്വാരങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന നീരാവിയിൽ മാരകമായ അളവിൽ കാർബൺ മോണോക്സൈഡ് അടങ്ങിയിട്ടുണ്ട്. അതോടെ സെൻ്ട്രാലിയൻ സർക്കാർ ആളുകളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. 1200 കുടുംബങ്ങളാണ് അവിടെ നിന്നും താമസം മാറിയത്.

Read Also: ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ

തീപിടിത്തത്തെ തുടർന്ന് സെൻട്രാലിയയിലേക്കുള്ള ദേശീയപാത വിണ്ടുകീറിയിരുന്നു. ഇന്ന് ആളുകൾ ഈ പൊട്ടിപ്പൊളിഞ്ഞ പാത കാണാനും ഇവിടെ സാഹസികമായ യാത്ര നടത്താനും എത്താറുണ്ട്. പക്ഷെ, പലർക്കും അറിയാത്ത വസ്തുത, ഇന്നും അഞ്ചു കുടുംബങ്ങൾ സെൻട്രാലിയയിൽ ഉണ്ട്. 1980ൽ സർക്കാർ മുന്നോട്ട് വച്ച ഓഫർ എല്ലാവരും സ്വീകരിച്ചപ്പോൾ ഈ കുടുംബങ്ങൾ തിരക്കേറിയതും സന്തോഷകരവുമായ ഒരു പട്ടണത്തിന്റെ ശേഷിപ്പ് സംരക്ഷിക്കാൻ ഇപ്പോഴും ശ്രമിക്കുന്നു. എന്നാൽ, അധികം വൈകാതെ അവർക്കും ഇവിടം വിട്ടു പോകേണ്ടതുണ്ട്. കാരണം, ഇവിടുത്തെ വായു വളരെയധികം മലിനമായി കഴിഞ്ഞു.

Story highlights- history of centralia fire