ബെൽജിയത്തിന്റെ സുവർണ്ണ തലമുറയെ കീഴടക്കുമോ ഫ്രഞ്ച് വിപ്ലവം…?

July 10, 2018

 

റൊമേലു ലുക്കാക്കു, കെവിൻ ഡീബ്രൂയ്നെ,ഈഡൻ ഹസാർഡ്, കിലിയൻ എംബാപ്പെ, പോൾ പോഗ്ബ,അന്റോയിൻ ഗ്രീസ്മാൻ,എങ്കോളോ  കാന്റെ….പേരുകൾ അവസാനിക്കുന്നില്ല…. റഷ്യൻ ലോകകപ്പിലെ ആദ്യ സെമിഫൈനലായ  ഫ്രാൻസ് -ബെൽജിയം പോരാട്ടത്തിലൂടെ ലോക ഫുട്ബോളിലെ ഏറ്റവും പ്രതിഭാ സമ്പന്നരായ ഒരുപിടി താരങ്ങൾ ഇന്ന് രണ്ടു ചേരികളിലായി ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്…

കാൽപ്പന്തുകളിയിലെ വിശ്വമാമാങ്കത്തിൽ   വിജയകിരീടമണിയാൻ ഇനി രണ്ടു വിജയങ്ങളുടെ ദൂരം മാത്രം….! റഷ്യയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത, എതിരാളികൾക്കെതിരെ ഏറ്റവും നന്നായി തന്ത്രങ്ങൾ ആവിഷ്കരിച്ച, അവയെല്ലാം അക്ഷരം പ്രതി മൈതാനത്തു നടപ്പാക്കിയ രണ്ടു ശക്തികളാണ് കലാശപ്പോരിനായി കച്ചകെട്ടുന്നത്…

‘സുവർണ്ണ തലമുറ’യുടെ കരുത്തിൽ ഫാൻ ഫേവറിറ്റുകളായ ബ്രസീലിനെ വരെ മുട്ടുകുത്തിച്ചാണ് ബെൽജിയത്തിന്റെ വരവ്..പ്രീ ക്വാർട്ടറിൽ മെസ്സിയുടെ അർജന്റീനയെ കെട്ടുകെട്ടിച്ച ഫ്രാൻസ് ക്വാർട്ടറിൽ മറ്റൊരു ലാറ്റിൻ അമേരിക്കൻ ശക്തികളായ ഉറുഗ്വായെ കീഴടക്കിയാണ് അവസാന നാലിലെത്തിയത്..

മൂന്നു തവണയാണ് ഇതിന് മുൻപ് ബെൽജിയവും ഫ്രാൻസും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്..മുന്നിൽ മൂന്ന് വിജയവുമായി ചരിത്രം ഫ്രാൻസിനൊപ്പമാണ്..എന്നാൽ 1986 നു ശേഷം ഇരു ടീമുകളും പരസ്പരം പോരാടിയിട്ടില്ലെന്നതാണ് ശ്രദ്ധേയമാണ്… ബെൽജിയത്തിന്റെ സുവർണ്ണ തലമുറയെ കീഴടക്കാൻ ഫ്രഞ്ച് പടയ്ക്ക് കഴിയുമോ എന്നതിനനുസരിച്ചായിരിക്കും ഇന്നത്തെ മത്സരത്തിന്റെ വിധി..സെന്റ്പീറ്റേഴ്സ്ബർഗിൽ ഇന്ന് രാത്രി 11.30 നാണ് ഫ്രാൻസ്-ബെൽജിയം പോരാട്ടം അരങ്ങേറുക.