ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്ന വാഹങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കണം…

August 18, 2018

പ്രളയക്കയത്തിൽ അകപ്പെട്ടവർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും ഭക്ഷണവും, മരുന്നും മറ്റ് ആവശ്യസാധനങ്ങളുമായി നിരവധി വാഹനങ്ങൾ പോകുന്നുണ്ട്. ഇവർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നും അനാവശ്യമായ ട്രാഫിക്ക് ബ്ലോക്കുകൾ സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചെങ്ങന്നൂര്‍, ചാലക്കുടി, പത്തനംതിട്ട ഭാഗത്തേക്ക് ഭക്ഷണവും മരുന്നും വെള്ളവുമായി തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി നിരവധി ഭാഗത്തുനിന്നും  വാഹനങ്ങള്‍ വരുന്നുണ്ട്. ഈ വാഹനങ്ങള്‍ക്ക്  സഞ്ചാരത്തിനുള്ള  എല്ലാ ക്രമീകരണങ്ങളും നൽകി  സഹകരിക്കണമെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ചെങ്ങന്നൂരിലും ചാലക്കുടിയിലും ഇപ്പോഴും സ്ഥിതി വളരെ മോശമാണ്. രക്ഷാപ്രവർത്തകർക്ക് എത്തപ്പെടുവാൻ സാധിക്കാത്ത സാഹചര്യമാണ് ഈ പ്രദേശങ്ങളിൽ.

അതേസമയം വെള്ളത്തിലൂടെ സഞ്ചരിക്കുന്ന രണ്ട് ബെമല്‍- ടട്രാ ട്രക്കുകള്‍ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കേരളത്തിൽ എത്തിയുണ്ട്. സൈന്യം ഉപയോഗിക്കുന്ന ഈ ട്രക്കുകൾ ഏത് പ്രതികൂല സാഹചര്യത്തിലും ഓടിക്കാനാകും. ഇതിലൂടെ  കൂടുതൽ ആളുകളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സുരക്ഷാപ്രവർത്തകർ. ട്രക്കുകൾ ഇപ്പോൾ പാലക്കാട് നിന്ന് ചാലക്കുടിയിലേക്ക് പുറപ്പെട്ടു. ഒരു ട്രക്ക്  നേരെ ചാലക്കുടിക്കും മറ്റൊന്ന് ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയില്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച ശേഷം ചാലക്കുടി, ആലുവ പ്രദേശങ്ങളിലെ സേവനത്തിനായും പോകും.