‘പരിഭ്രാന്തരാകേണ്ട’; പ്രളയത്തെ നേരിടാൻ കേരളം ഒറ്റക്കെട്ടായി രംഗത്ത്..

August 17, 2018

കേരളത്തിലെ അവസ്ഥ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നും കൂടുതൽ സേനയെത്തി. അതേസമയം സംസ്ഥാനത്ത് സൈന്യത്തിനൊപ്പം നാട്ടുകാരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഹെലികോപ്റ്ററുകളും കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. കര, നാവിക, വ്യോമസേനകൾക്കൊപ്പം ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നീണ്ടകര, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളും ഫിഷിങ് ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

പ്രളയത്തില്‍പ്പെട്ട കേരളത്തെ രക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ വിട്ടു തന്നിരിക്കുകയാണ് കേന്ദ്രം. ഭക്ഷണവും, മരുന്നുകളും, അവശ്യസാധനങ്ങളും ഹെലികോപ്റ്ററുകള്‍ വഴി വിതരണം ചെയ്തുവരുന്നു. എന്നാല്‍ പലയിടത്തും ഭക്ഷണവും ശുദ്ധജലവും കിട്ടാതെ ആളുകള്‍ വലയുകയാണ്. എന്നാൽ മഴയ്ക്ക് ശമനമുണ്ടായതിനാൽ കൂടുതൽ ആളുകളെ രക്ഷക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം. അതേസമയം കേരളത്തിലെ സ്ഥിതി മനസിലാക്കുന്നതിന് പ്രധാന മന്ത്രി ഇന്ന് കേരളത്തിലെത്തും.

അതേസമയം നിലവില്‍ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. പത്തനംതിട്ടയില്‍ മഴ കുറഞ്ഞെങ്കിലും പമ്പയിലെ വെള്ളം കുറയുന്നില്ല. കുട്ടനാട്ടിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

എന്നാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് റിപ്പോർട്ടുകളുണ്ട്. മണിക്കൂറിൽ 60 കിലോ മീറ്റർ വേഗതയിലുള്ള കാറ്റിനാണു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചത്. അതിനാൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകളുണ്ട്.