ഏഷ്യന്‍ ഗെയിംസ്; ചരിത്ര നേട്ടത്തിൽ വെട്ടിത്തിളങ്ങി ഇന്ത്യ, താരങ്ങളായി മലയാളികളും

September 2, 2018

ജക്കാര്‍ത്തയില്‍ വെച്ചു നടക്കുന്ന കായിക മാമാങ്കത്തിൽ  പുതുചരിത്രം കുറിച്ചു മുന്നേറുകയാണ് ഇന്ത്യ. 15 സ്വര്‍ണവും 24 വെള്ളിയും 29 വെങ്കലവുമടക്കം 68 മെഡലുകളാണ് ഇത്തവണ ഇന്ത്യ നേടിയത്. 65 മെഡലുകള്‍ നേടിയ 2010 ഗെയിംസിലെ നേട്ടമാണ് ഇത്തവണ ഇന്ത്യ മറികടന്നത്. ഇന്നലെ നടന്ന ബോക്സിങ്ങ് 49 ലൈറ്റ് ഫ്ലൈ വിഭാഗത്തില്‍ അമിത് പംഘലാണ് സ്വര്‍ണം നേടി ഇന്ത്യയുടെ നേട്ടത്തിന് മാറ്റ് കൂട്ടി. മുമ്പ് രണ്ടുതവണ തന്നെ സുവർണ നേട്ടത്തിൽനിന്ന് ഇടിച്ചിട്ട ഉസ്ബെക്കിസ്ഥാൻ താരത്തെ അട്ടിമറിച്ചാണ് താരം ഇത്തവണ സ്വർണ്ണം കരസ്ഥമാക്കിയത്.

പുരുഷന്‍മാരുടെ ബ്രിഡ്ജ് ഇനത്തില്‍ പ്രണബ് ബര്‍ദന്‍- ഷിബ്നാഥ് സര്‍ക്കാര്‍ സഖ്യം സ്വര്‍ണം നേടി. സ്ക്വാഷ് വനിതാ ടീം ഫൈനലില്‍ ഹോങ്കോങിനോട് തോറ്റതോടെ ഇന്ത്യ വെള്ളിയിലൊതുങ്ങി. പുരുഷന്മാരുടെ ഹോക്കിയിൽ പാക്കിസ്ഥാനെ പരാചയപ്പെടുത്തി ഇന്ത്യ വെങ്കലം സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്.

ഏഷ്യൻ ഗെയിംസിന്റെ  സ്വർണ്ണ ലിപികളിൽ ഇത്തവണ തിളങ്ങിയിരിക്കുകയാണ് മലയാളി താരങ്ങള്‍. ഇന്ത്യയ്ക്ക് 12-ാം സ്വര്‍ണ്ണം നേടിക്കൊടുത്തത് കോഴിക്കോട് ചക്കിട്ടപ്പാറക്കാരന്‍ ജിന്‍സണ്‍ ജോണ്‍സനാണ്. 1500 മീറ്ററില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് ജിന്‍സണ്‍ സ്വര്‍ണ്ണം നേടിയെടുത്തത്. മൂന്ന് മിനിറ്റ് 44.72 സെക്കന്റുകൊണ്ട് 1500 മീറ്റര്‍ ജിന്‍സണ്‍ ഫിനിഷ് ചെയ്തു. 800 മീറ്ററിലും ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. എന്നാല്‍ 800 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യയുടെ മന്‍ജീത് സിങ് 1500 മീറ്ററില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. വനിതാവിഭാഗത്തില്‍ പി.യു ചിത്ര നേടിയ വെങ്കലവും മലയാളികളുടെ നേട്ടത്തിന് മാറ്റുകൂട്ടി.