നാളെ രാജ്യത്ത് ‘ജനതാ കര്‍ഫ്യൂ’; പിന്തുണ അറിയിച്ച് ചലച്ചിത്രതാരങ്ങളും

March 21, 2020

കൊവിഡ് 19 വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നാളെ(22-3-2020) ജനതാ കര്‍ഫ്യൂ ആയിരിക്കും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 22 ന് ജനതാ കര്‍ഫ്യൂ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യം ഒറ്റക്കെട്ടായി കൊറോണ വൈറസിനെ ചെറുക്കാന്‍ സന്നദ്ധരാകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തി. കേരളവും കര്‍ഫ്യൂവിന് പിന്തുണ അറിയിച്ചു. മെട്രോ അടക്കമുള്ള പൊതുഗതാഗതങ്ങള്‍ മാര്‍ച്ച് 22 ന് നിശ്ചലമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഭാഷാഭേദമന്യേ ചലച്ചിത്ര താരങ്ങളും കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് രംഗത്തെത്തുന്നുണ്ട്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, ഋത്വിക് റോഷന്‍, അനുഷ്‌ക ശര്‍മ്മ, അക്ഷയ് കുമാര്‍ മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങള്‍ കര്‍ഫ്യൂവിനെ പിന്തുണച്ച് രംഗത്തു വന്നു.

‘മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ ഏഴുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജനതാ കര്‍ഫ്യൂവില്‍ തുടരണം. ആ സമയത്ത് ആരും വീടിന് പുറത്ത് ഇറങ്ങാന്‍ പാടില്ല’ ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

Read more: എന്താണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ജനതാ കര്‍ഫ്യൂ’; അറിയാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന്…

ആരും നിര്‍ബന്ധിക്കാതെ ജനങ്ങള്‍ സ്വയം നടപ്പിലാക്കേണ്ട ഒന്നാണ് ജനതാ കര്‍ഫ്യൂ എന്നത്. പ്രധാന മന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് മാര്‍ച്ച് 22 ന് രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പൗരന്മാര്‍ കര്‍ഫ്യൂ പാലിക്കണം. ഈ സമയത്ത് അത്യാവശ്യ ഘട്ടത്തിലല്ലാതെ ആരും വീടിന് പുറത്ത് ഇറങ്ങരത്. റോഡിലും ഇറങ്ങരുത്. ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും വേണം. ജനങ്ങള്‍ നടപ്പിലാക്കുന്നതിനാലാണ് ഇത് ജനതാ കര്‍ഫ്യൂ എന്ന് അറിയപ്പെടുന്നത്.

കര്‍ഫ്യൂ പാലിക്കുന്നതിനോട് അനുബന്ധിച്ച് മറ്റ് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. അവശ്യ സര്‍വീസുകള്‍ മാത്രമാണ് കര്‍ഫ്യൂ പാലിക്കുമ്പോള്‍ പ്രവര്‍ത്തിക്കേണ്ടത്. 65 വയസ്സിന് മുകളിലുള്ളവരെയും പത്ത് വയസ്സിന് താഴെയുള്ളവരെയും നിര്‍ബന്ധമായും വീടിന് പുറത്തിറക്കാതെ ഉള്ളില്‍ കഴിയാന്‍ അനുവദിക്കുക. ഇവരില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പരമാവധി ആളുകള്‍ വീടിനുള്ളില്‍ തന്നെയിരുന്ന് ജോലി ചെയ്യുക. മറ്റ് രോഗങ്ങളുള്ളവര്‍ അവശ്യഘട്ടത്തില്‍ മാത്രം ആശുപത്രികളില്‍ പോകുക. അത്യാവശ്യമില്ലാത്ത സര്‍ജറികള്‍ മാറ്റി വയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.