സുല്‍ഫത്തിനെ വിവാഹം ചെയ്ത അഡ്വക്കേറ്റ് മമ്മൂട്ടി; ആ പ്രണയയാത്ര 41-ാം വര്‍ഷത്തിലേയ്ക്ക്

May 6, 2020
Mammootty Sulfath

1979 മെയ് 6. അന്നായിരുന്നു അഡ്വക്കേറ്റ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയിരുന്നുവെങ്കിലും വിവാഹകാലത്ത് വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി. കാലമേറെ കഴിഞ്ഞു. ആ മനോഹര പ്രണയ യാത്ര നാല്‍പത്തിയൊന്നാം വര്‍ഷത്തിലേയ്ക്ക് എത്തിയിരിക്കന്നു. വെള്ളിത്തിരയില്‍ കഥാപാത്രങ്ങളെ പകര്‍ന്നാടിക്കൊണ്ട് മമ്മൂട്ടി മെഗാസ്റ്റാറായും തെളിഞ്ഞു നില്‍ക്കുന്നു. നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.

ആക്ടര്‍ എന്നതിലുമുപരി ഒരു പെര്‍ഫെക്ട് ഫാമിലി മാന്‍ എന്നും പലപ്പോഴും മമ്മൂട്ടിയെ വിശേഷിപ്പിക്കാറുണ്ട്. വിവാഹത്തിന് മുമ്പ് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം എന്നീ സിനിമകളില്‍ താരം വേഷമിട്ടിരുന്നു. വിവാഹ ശേഷം വെള്ളിത്തിരയില്‍ ചുവടുറപ്പിക്കാനും മമ്മൂട്ടിക്ക് കഴിഞ്ഞു. സുറുമിയാണ് മമ്മൂട്ടി- സുല്‍ഫത്ത് ദമ്പതികളുടെ മൂത്തമകള്‍. സുറുമിയേക്കാള്‍ നാല് വയസ്സ് ഇളപ്പമുണ്ട് ദുല്‍ഖര്‍ സല്‍മാന്.

Read more: ചേലുള്ള നാടന്‍പാട്ടിന്റെ ശീലുകളുമായി കുഞ്ഞൂട്ടനും ഗോക്കുട്ടനും; ദേ ഇവരാണ് സൈബര്‍ലോകം ഹൃദയത്തിലേറ്റിയ ആ കുരുന്ന് ഗായകര്‍

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്. മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍…

Story Highlights: Megastar Mammootty wife Sulfath wedding anniversary