മകളുടെ ഓർമ്മയ്ക്ക്; മെഡിക്കൽ കോളേജ് വാർഡിൽ പ്രാണ പദ്ധതിയിലേക്ക് സഹായമെത്തിച്ച് സുരേഷ് ഗോപി

October 15, 2020

മെഡിക്കൽ കോളേജ് ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന പദ്ധതിയായ പ്രാണയുടെ ഭാഗമായി സുരേഷ് ഗോപി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനൊന്നാം വാർഡിലേക്ക് ആവശ്യമായ ഓക്സിജൻ സംവിധാനങ്ങൾ സുരേഷ് ഗോപി നൽകും.മരിച്ചുപോയ മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായാണ് താരം പ്രാണ പദ്ധതിയുടെ ഭാഗമാകുന്നത്.

മകളുടെ പേരിലുള്ള സഹായമായതുകൊണ്ടുതന്നെ സുരേഷ് ഗോപി ഇതിനായി എം പി ഫണ്ട് വിനിയോഗിച്ചിട്ടില്ല. എല്ലാ കിടക്കകളിലേക്കും പൈപ്പ് സഹായത്തോടെ ഓക്സിജൻ എത്തിക്കുന്ന പദ്ധതിയാണ് പ്രാണ. 64 കിടക്കകളിലേക്ക് ഓക്സിജൻ സിലിണ്ടർ എത്തിക്കാൻ 7.6 ലക്ഷം രൂപയാണ് വേണ്ടത്. ഒരു കൊവിഡ് രോഗി പോലും ഓക്സിജൻ ലഭിക്കാതെ ജീവൻ വെടിയരുത് എന്ന ആഗ്രഹത്തിലാണ് ഇങ്ങനൊരു പദ്ധതിയുടെ ഭാഗമാകുന്നതെന്ന് സുരേഷ് ഗോപി പറയുന്നു.

സുരേഷ് ഗോപിയുടെ സഹായമനസ്കത സിനിമാലോകത്തിനപ്പുറവും പ്രസിദ്ധമാണ്. രാഷ്ട്രീയത്തിന്റെ അതിരുകൾ ഇല്ലാതെ ആരെയും സഹായിക്കാൻ സന്നദ്ധനാണ് സുരേഷ് ഗോപി. കൊവിഡ് കാലത്ത് സുരേഷ് ഗോപിയുടെ സേവനങ്ങൾ ഒട്ടെറേപേർക്ക് ലഭിച്ചിരുന്നു. 

Read More: ‘അദ്ദേഹത്തിന്റെ ചിന്തകളും സമാനതകളില്ലാത്ത ജ്ഞാനവും തലമുറകളിലൂടെ മനസ്സിനെ ജ്വലിപ്പിക്കുന്നത് തുടരും’- ഇന്ത്യയുടെ മിസൈൽ മാന് ആദരവ് അർപ്പിച്ച് ചിരഞ്ജീവി

കൊവിഡ് തുടക്കമിട്ട സമയത്ത് ഏറ്റവും സഹായം ആവശ്യം വന്ന കാസർകോടിന് സുരേഷ് ഗോപി കൈത്താങ്ങായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രി കൊവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്‌സ്‌റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോട് കളക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി 25 ലക്ഷം രൂപ സഹായം അറിയിക്കുകയായിരുന്നു.

Story highlights- suresh gopi donates to prana