രാത്രിയിൽ നടുറോഡിൽ മക്കളുമായി ഒറ്റപെട്ടു; കരുതലായി എത്തിയ കാക്കി, ഹൃദ്യം കുറിപ്പ്

October 28, 2020

ദുരിതം നിറഞ്ഞ നിരവധി സാഹചര്യങ്ങളിൽ സഹായഹസ്തവുമായി എത്തുന്ന പൊലീസുകാരെ നാം കാണാറുണ്ട്..അത്തരത്തിൽ രാത്രിയിൽ മക്കളുമായി ബസ് സ്റ്റാൻഡിൽ ഒറ്റപ്പെട്ടുപോയ നേരത്ത് കരുതലുമായി എത്തിയ കേരള പൊലീസിന് നന്ദി അറിയിക്കുകയാണ് ഉമ്മു ഹബീബ എന്ന യുവതി. മക്കളുടെ പഠനത്തിന്റെ അഡ്മിഷൻ ആവശ്യമാവുമായി മംഗലാപുരത്ത് നിന്നും തിരികെ വരുന്ന വഴിയിൽ വാഹനം കിട്ടാതെ ബസ് സ്റ്റാൻഡിൽ ഒറ്റപ്പെട്ടുപോയ നേരത്ത് കൃത്യമായ കരുതലും അഭയവുമായി മാറിയ പൊലീസുകാർക്ക് ഫേസ്ബുക്ക് പേജിലൂടെയാണ് ഉമ്മു ഹബീബ നന്ദി അറിയിക്കുന്നത്.

ഉമ്മു ഹബീബയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം..

കണ്ണൂർ കണ്ട്രോൾ റൂമിലെ ഈ ഫോട്ടോയിൽ കാണുന്ന പൊലീസ് ഓഫീസർമാർക്ക് എന്റെ ഒരു big സല്യൂട്ട്

കേരള പൊലീസിൽ ഇങ്ങനെയും ഉണ്ട് നന്മ നിറഞ്ഞ കുറേ പൊലീസുകാർ. ഇവരെ കാണാതെ പോകരുത്…അറിയാതെ പോകരുത്.. എന്റെ ഒരു അനുഭവം ഞാൻ ഇവിടെ കുറിക്കുന്നു. നമുടെ കേരളത്തിൽ എപ്പോഴും പൊലീസ് ഒരു ചർച്ച വിഷയം ആണ്..പൊലീസുകാരുടെ തിന്മകൾ മാത്രം കാണുന്ന നമ്മൾ അവരുടെ നന്മകൾ കൂടി പൊതു സമൂഹം അറിയണം.

9/10/2020 ചൊവ്വാഴ്ച ഞാനും എന്റെ മക്കളും അഡ്മിഷന്റെ കാര്യത്തിന് വേണ്ടി മംഗലാപുരം പോയിരുന്നു. രാവിലെ 6 മണിക്ക് പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും ബസ് കയറിയ ഞങ്ങൾ അന്ന് രാത്രി 8 മണിയോടെ ആണ് മംഗലാപുരത്ത് എത്തുന്നത്. അന്ന് രാത്രി അവിടെ റൂം എടുത്തു അവിടെ തങ്ങി. പിറ്റേന്ന് രാവിലെ കോളേജിൽ പോയി. അഡ്മിഷൻ ഒക്കെ ശരിയായപ്പോഴേക്കും സമയം 1 മണി കഴിഞ്ഞു. മംഗലാപുരത്ത് നിന്ന് തലപ്പാടിയിലേക്ക് ബസ് കയറി. അവിടെ നിന്ന് കാസർഗോഡ്, കാസർഗോഡിൽ നിന്നും കണ്ണൂർ. അങ്ങോട്ട് പോയതും ഓരോ ജില്ല മാറിയാണ് ബസ് കയറിയത്. ഡയറക്റ്റ് ബസ് ഇല്ലായിരുന്നു.. തിരിച്ചു വരുന്ന വഴി കണ്ണൂർ എത്തുമ്പോൾ സമയം എട്ടര. 8 മണി കഴിഞ്ഞാൽ പിന്നെ ബസ് ഇല്ലാ എന്ന് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു..

ഇനി എപ്പോഴാ ബസ് ഉള്ളത് എന്ന് ചോദിച്ചപ്പോൾ വെളുപ്പിന് 6 മണി.. ഞാനും മക്കളും കുടുങ്ങി. എന്ത് ചെയ്യണം എന്ന് കുറേ ആലോചിച്ചു. ഒരു എത്തും പിടിയും കിട്ടിയില്ല.. സാമൂഹ്യ വിരുദ്ധർ എന്ന് തോന്നിക്കുന്ന കുറേ ആഭാസൻമാർ എത്തി നോക്കുന്നു. കൂട്ടം കൂട്ടം ആയി ആളുകൾ അവിടേം ഇവിടേം നിന്ന് നോക്കുന്നു.. കുട്ടികളോട് ഞാൻ പറഞ്ഞു അത് മൈൻഡ് ചെയ്യണ്ട. 9 മണി വരെ കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നു.

ഷീ സ്റ്റേ ഹോം ഒന്നും കിട്ടാനില്ല അതിന് ശേഷം മലപ്പുറം മങ്കട സ്റ്റേഷനിലെ ബിന്ദു മാഡത്തിനെ വിളിച്ചു. കണ്ണൂർ സ്റ്റേഷനിലെ നമ്പർ തരാൻ പറഞ്ഞു. ബിന്ദു സർ പിങ്ക് പോലീസിനെ വിളിക്കാൻ പറഞ്ഞു. 1515 ലേക്ക് വിളിച്ചു.. പിന്നീട് അങ്ങോട്ട് തുടരെ തുടരെ കാളുകൾ വന്നു കൊണ്ടിരുന്നു. പിന്നീട് ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ കൺട്രോൾ റൂമിലെ വണ്ടിയിൽ ദിലീപ് കുമാർ(scpo ) സാറിന്റെ നേതൃത്വത്തിൽ രാഗേഷ് (cpo) സർ (Wcpo ) റോജ മാഡവും വന്നു. ദിലീപ് കുമാർ സർ കാര്യങ്ങൾ തിരക്കി.. സർ ഞങ്ങൾക്ക് ഭക്ഷണം വാങ്ങി തന്നു.. ഒരുപാട് സ്ഥലങ്ങളിൽ ഞങ്ങൾക്ക് സ്റ്റേ ചെയ്യാൻ വേണ്ടി അന്വേഷണം നടത്തി. ഒടുവിൽ വളരെ കഷ്ട്ടപ്പെട്ടാണ് ഒരിടം കണ്ടെത്തിയത്.. ഉത്തരവാദിതത്തോടെ ഒരു ഓട്ടോ വിളിച്ചു അവിടെ കൊണ്ടാക്കി… സുരക്ഷിതമായ ഒരു സ്ഥലത്ത്.

ഇതിൽ ഒരു കാര്യം നമ്മൾ മനസ്സിൽ ആക്കണം. ഒരുപാട് സ്ഥലങ്ങൾ അന്വേഷിച്ചു കണ്ടെത്താൻ ആയില്ല…. 9 മണി തൊട്ട് 10 മണിവരെ അന്വേഷിച്ചു. അവർക്ക് സേഫ് ആയ ഒരു സ്ഥലം കിട്ടിയില്ലെങ്കിൽ അവർക്ക് ഞങ്ങളെ ആ ബസ് സ്റ്റാൻഡിൽ ഒരു രാത്രി കഴിഞ്ഞു കൂടാൻ പറയാമായിരുന്നു…. പക്ഷേ അവർ അത് ചെയ്തില്ല.. ഇവിടെ ജാതിയോ മതമോ അവർ നോക്കിയില്ല. ഒരു മനുഷ്യന് വേണ്ട പരിഗണന അത് മാത്രമാണ് അവർ നോക്കിയത്.. കൈയ്യൊഴിഞ്ഞില്ല.. വിട്ട് കളഞ്ഞില്ല.. ക്ഷമയോടെ അവർ വീണ്ടും അന്വേഷണം നടത്തി റൂമിൽ നിന്ന് തിരിച്ചു പോകുമ്പോൾ സാറിന്റെ നമ്പർ തന്നു.. എന്ത് അവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട. വിളിച്ചോളൂ.. ഏത്‌ സമയത്തും പിന്നീട് വീട്ടിൽ എത്തുന്നത് വരേയും വിളിച്ചു. വീട്ടിൽ എത്തിയിട്ടും വിളിച്ചു.. റോജ മാഡവും പല തവണ വിളിച്ചിരുന്നു.

വീട്ടിൽ എത്തുന്നത് വരെ അവരുടെ ഉത്തരവാദിത്വം അവർ നടപ്പിൽ ആക്കി നന്മ നിറഞ്ഞ ഈ മൂന്ന് പൊലീസ് ഓഫീസർ മാർക്കും എന്റെ എല്ലാ വിധ നന്ദിയും ആശംസകളും അർപ്പിക്കുന്നതോടൊപ്പം എല്ലാ വിധ നന്മകളും നേരുന്നു. ഇവരുടെ നന്മ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻമാർ കാണാതെ പോകരുത്. ഇത് വായിക്കുമ്പോൾ നിസ്സാരമായി തോന്നിയേക്കാം… പക്ഷേ ഇത്തരം നന്മകൾ കണ്ടില്ല എന്ന് നടിക്കരുത്.. നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ ഒക്കെ സാധിക്കൂ.. അത് പൊലീസ് ആയാലും പട്ടാളം ആയാലും ഏത്‌ മനുഷ്യർ ആയാലും… ഈ വിഷയം പറയാൻ വേണ്ടി ഞാൻ കണ്ണൂർ എസ്പി സാറിനെ വിളിച്ചിരുന്നു. അദ്ദേഹം തിരക്കിൽ ആയിരുന്നു… എസ്പി ഓഫീസിൽ വിളിച്ചു സംസാരിച്ചു.

https://www.facebook.com/shanu.shanushifan/posts/755596545288761

Story Highlights: Ummu Habeeba Facebook post on Kerala Police help