കഥയുടെ ഗന്ധർവൻ, പ്രണയം നെയ്തെടുത്ത കലാപ്രതിഭ; പത്മരാജന്റെ ഓർമ്മയിൽ…

January 23, 2021
padmarajan

‘ഓർമ്മകളാകുമ്പോഴല്ലേ എന്തിനും ചന്തം കൂടുക…’ പത്മരാജൻ കുറിച്ചിട്ട വാക്കുകളാണിത്. ആ വാക്കുകളെ അന്വർത്ഥമാക്കി ഓർമകളിൽ തീനാളമായി ജ്വലിച്ച് നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട പപ്പേട്ടൻ. അദ്ദേഹം വിടപറഞ്ഞിട്ട് 30 വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകളിൽ നിറയുകയാണ് ലോകമലയാളികൾ.

മലയാളത്തിന് എന്നും ഓർക്കാൻ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം കലാലോകത്തോടെ വിടപറഞ്ഞത്. കഥാകൃത്തിൽ നിന്നും തിരക്കഥാകൃത്തിലേക്കും അവിടുന്ന് സംവിധായകനിലേക്കും സഞ്ചരിച്ച പത്മരാജൻ മലയാള സിനിമയ്ക്ക് 16 വർഷംകൊണ്ട് സമ്മാനിച്ചത് മികച്ച സംഭാവനകളാണ്. 36 തിരക്കഥകൾ തയാറാക്കിയ അദ്ദേഹം, 18 സിനിമകൾ സംവിധാനം ചെയ്തു. ശരിക്കും തെറ്റിനുമിടയിലാണ് ജീവിതമെന്ന് എഴുതിവെച്ച ഫാന്റസിയെ അത്രമേൽ ആഴത്തിൽ സ്നേഹിക്കുകയും ദൃശ്യവൽക്കരിക്കുകയും ചെയ്ത പത്മരാജന്റെ പ്രണയം നിറച്ച അനേകം രചനകൾ ഇന്നും മലയാളി മനസ്സുകളിൽ തിളങ്ങി നിൽക്കുന്നു. ‘തൂവാനതുമ്പികൾ’, ‘നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രണയത്തിന്റെ പുത്തൻ അനുഭൂതികൾ സമ്മാനിച്ച പത്മരാജൻ തന്റെ സർഗ്ഗ പ്രതിഭകൊണ്ട് മലയാള സിനിമാലോകം അതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒറ്റയ്ക്ക് മുന്നേറുകയായിരിന്നു..

1945 മെയ് 23 ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കൽ വീട്ടിൽ ദേവകിയമ്മയുടെയും തുണ്ടത്തിൽ അനന്ത പത്മനാഭപിള്ളയുടെയും ആറാമത്തെ മകനായി പത്മരാജൻ ജനിച്ചു. പ്രയാണം എന്ന ഭരതൻ ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് സിനിമയിൽ വരവറിയിക്കുന്നത്. 1978 ൽ സ്വയം രചനയും സംവിധാനവും നിർവഹിച്ച് പെരുവഴിയമ്പലത്തിലൂടെ സംവിധാന രംഗത്തെത്തിയ പത്മരാജന് ആദ്യ ചിത്രംതന്നെ നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു.

padmarajan

Read also: ഹൃദയതാളങ്ങൾ കീഴടക്കി രാജേഷ് ചേർത്തലയുടെ ശ്രീരാഗമോ..; ആരും മതിമറന്ന് ഇരുന്നുപോകും ഈ വേണുനാദത്തിന് മുന്നിൽ

1991 ജനുവരി 23 ന് ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥമുള്ള യാത്രയ്ക്കിടയിൽ കോഴിക്കോട് വെച്ചായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് പത്മരാജന്റെ അപ്രതീക്ഷിത അന്ത്യം.

കഥകൾ പറഞ്ഞ് ഗന്ധർവ്വ ലോകത്തേക്ക് യാത്രയായ പത്മരാജൻ ഇന്നും ജീവിക്കുന്നു. അക്ഷരങ്ങളെ സ്നേഹിക്കുന്ന, സിനിമയെ സ്നേഹിക്കുന്ന അനേകം മനസ്സുകളിലൂടെ…

Story Highlights: In Memory of director pathmarajan