‘അവസാനമായി അച്ഛനെ ഒരുനോക്ക് കാണാനായി വണ്ടികയറുമ്പോൾ സുഹൃത്തുക്കൾ തന്ന പണം മാത്രമായിരുന്നു കൈയിൽ’; മാതൃകയാണ് രമേശ് ഐഎഎസ്

January 11, 2021

കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിത സാഹചര്യത്തിൽ നിന്നും വലിയ വിജയങ്ങൾ നേടിയെടുക്കുന്ന നിരവധിപ്പേർ നമുക്ക് മാതൃകയാകാറുണ്ട്. അത്തരത്തിൽ ഒരാളാണ് രമേശ് ഗോലാപ്പ്. വളക്കച്ചവടക്കാരനായി ജീവിതം ആരംഭിച്ച് ഐ എ എസ് ഉദ്യോഗസ്ഥനായി മാറിയ രമേശിന്റെ ജീവിതം ലോകം മുഴുവനുമുള്ളവർക്ക് മാതൃകയാണ്.

മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ മഹാഗോൺ എന്ന ഗ്രാമത്തിലാണ് രമേശ് ജനിച്ചത്. സൈക്കിൾ വർക്ക്ഷോപ്പ് നടത്തിയാണ് രമേശിന്റെ പിതാവ് ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. എന്നാൽ നിരന്തരമായുള്ള അദ്ദേഹത്തിന്റെ മദ്യപാനം മൂലം കടുത്ത ദാരിദ്ര്യമാണ് അദ്ദേഹവും കുടുംബവും അനുഭവിച്ചിരുന്നത്. തുടർന്ന് വീടിന്റെ പട്ടിണി മാറ്റായി വീടുകൾ തോറും കയറിയിറങ്ങി വളകൾ വിൽക്കുന്ന ജോലിയ്ക്ക് രമേശിന്റെ ‘അമ്മ പോയി തുടങ്ങി.

ചെറുപ്പത്തിൽ പോളിയോ ബാധിച്ച് ഇടതുകാൽ തളർന്ന രമേശും അമ്മയെ സഹായിക്കാനായി വീടുകൾ കയറി ഇറങ്ങി വളകൾ വിൽക്കാൻ തുടങ്ങി. കഷ്ടപ്പാടുകൾക്കിടയിലും വിദ്യാഭ്യസം നേടണം, നല്ലൊരു ജോലി സമ്പാദിക്കണം എന്ന ആഗ്രഹത്തോടെ രമേശ് നന്നായി പഠിച്ചു. പന്ത്രണ്ടാം ക്ലാസ് പഠനകാലത്ത് പിതാവ് രോഗബാധിതനായി മരിക്കുമ്പോൾ അച്ഛനെ അവസാനമായി ഒരുനോക്ക് കാണാൻ പോകാൻ പോലും രമേശിന്റെ കൈയിൽ പണം ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളും നാട്ടുകാരും സഹായിച്ച് നൽകിയ പണം കൊണ്ടാണ് അന്ന് രമേശ് നാട്ടിലേക്ക് വണ്ടി കയറിയത്.

കഷ്‌ടപ്പാടുകൾക്കിടയിലും പഠനം പൂർത്തിയാക്കിയ രമേശ് ആദ്യം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. വീണ്ടും പഠനം തുടർന്ന അദ്ദേഹം ഐ എ എസ് പാസായി.

Story Highlights:Story of a Disabled Bangle Seller who is now an IAS Officer