“അന്ന് മുഷിഞ്ഞ പോക്കറ്റില്‍ നിന്നും 2000 രൂപയെടുത്ത് നീട്ടിയ അപ്പ ഇന്ന് കൂടെയില്ല”; സിനിമായാത്രയെക്കുറിച്ച് ‘അനുഗ്രഹീതന്‍ ആന്റണി’ സംവിധായകന്റെ ഉള്ളുതൊടും വാക്കുകള്‍

April 1, 2021
Heart touching words by director Prince Joy

ചിലര്‍ മാത്രമാണ് പ്രിയപ്പെട്ട സ്വപ്‌നങ്ങളെ എന്നും ചേര്‍ത്തുവയ്ക്കുന്നത്. പ്രതിസന്ധികളേയും വെല്ലുവിളികളേയും തരണം ചെയ്ത് സ്വപ്‌നം സാക്ഷാത്കരിക്കാറുമുണ്ട് ചിലര്‍. സിനിമ എന്ന പ്രിയപ്പെട്ട സ്വപ്‌ന സാക്ഷാത്കാരത്തിലേക്കുള്ള യാത്രയെക്കുറിച്ച് ഉള്ളു തൊടുന്ന വാക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിന്‍സ് ജോയ്. ഇന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രിന്‍സ് ജോയ്. സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍.

സംവിധായകന്റെ വാക്കുകള്‍

എന്ന് തുടങ്ങിയെന്ന് കൃത്യമായി ഓര്‍മയില്ലാത്ത ഒരു വട്ടിന്റെ പിറകെ യാത്രതിരിച്ചിട്ട് എട്ടു വര്‍ഷങ്ങള്‍ക്ക് മുകളിലായി.
ചുറ്റുമുള്ളര്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്, ‘ലക്ഷ്യമില്ലാത്ത ഈ കപ്പല്‍ എങ്ങോട്ടണെന്ന്..? ‘ ആരെയും പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. വ്യക്തതയുള്ള ഒരുത്തരം എന്റെ പക്കല്‍ ഇല്ലാതിരുന്നത് തന്നെയാണ് പ്രധാന കാരണം.!

ഇരുപത് വയസ് തികയും മുന്നേ എറണാകുളത്തേക്കുള്ള KSRTC ബസ് പിടിച്ചതാണ്. കുചേലന്റെ പക്കലുണ്ടാരുന്ന അവല്‍ പൊതി പോലെ കയ്യിലുണ്ടാരുന്നത് കൗമാരവും യവ്വനവും കുഴച്ചുണ്ടാക്കിയ രണ്ടു ഹൃസ്വചിത്രങ്ങള്‍ ആയിരുന്നു. (എട്ടുകാലി,ഞാന്‍ സിനിമാമോഹി) അവയൊന്നും മഹത്തരമായ വര്‍ക്കുകള്‍ അല്ലെങ്കിലും ചെന്നു കേറി മുട്ടിയ പടിവാതിലുകളിലൊക്കെ അവ മൂലം തുറക്കപ്പെട്ടിട്ടുണ്ട്.

‘നീ സിനിമയില്‍ ഒന്നും അസിസ്റ്റ് ചെയ്യണ്ട.. പോയി സിനിമ ചെയ്യ്’ എന്നു പറഞ്ഞ ആശാന്‍ മിഥുന്‍ ചേട്ടന്‍ ഉള്‍പ്പെടെ.. യാത്രകളിലുടനീളം വഴി വെട്ടി തന്നവരും.. വഴി വിളക്കായി മാറി നിന്നവരും.. വിശന്നപ്പോ പൊതിച്ചോറ് തന്നവരും.. തളര്‍ന്നപ്പോ വേഗത പകര്‍ന്നവരുമായ ഒരുപാട് ആളുകള്‍ ജീവിത്തിലുണ്ട്.

സണ്ണിവെയ്ന്‍ എന്ന മനുഷ്യന്‍ കൂടെ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും ഞങ്ങള്‍ക്ക് സാധ്യമാകുമായിരുന്നില്ല. അഞ്ചു വര്‍ഷം മുന്‍പ് നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നൊരു വാക്കിന്.. സമയത്തിന്.. ഇന്നെന്റെ ജീവിതത്തോളം മൂല്യമുണ്ട്. പകുത്തു നല്‍കാന്‍ സ്‌നേഹവും കടപ്പാടും ഞാന്‍ ബാക്കി വെക്കുന്നു.

നിലത്തു വീണുടഞ്ഞുപോയ ഒരു മണ്‍കുടത്തെ വിളക്കിയെടുത്തു വീണ്ടും ചേര്‍ത്ത് വച്ച പ്രൊഡ്യൂസര്‍ ഷിജിത്തേട്ടന്‍.. ഈ സിനിമ വെള്ളി വെളിച്ചം കാണുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു! നന്ദി..എന്നെയും എന്റെ സ്വപ്നങ്ങളെയും സംരക്ഷിച്ചതിന്.

എന്റെ സ്വപ്നങ്ങളെ ഞാന്‍ പരിരക്ഷിക്കുന്നതിനിടയില്‍ എനിക്ക് കൈമോശം വന്ന ബന്ധങ്ങള്‍.. നഷ്ടമായ സുഹൃത്തുക്കള്‍.. എല്ലാവരോടും ഹൃദയത്തില്‍ തൊട്ട് മാപ്പ്. എന്റെ കാടടച്ചുള്ള വെടിയൊച്ചകളെ യുദ്ധ കാഹളമായി കണ്ടു പീരങ്കികളായി പറന്നു പണിയെടുത്ത സഹസംവിധായകരായ സുഹൃത്തുക്കള്‍.. നിങ്ങളുടെയൊക്കെ മെച്ചത്തിലാണ് ഞാനെന്റെ ആത്മവിശ്വാസം വളര്‍ത്തിയെടുത്തത്. അശ്വിന്‍, ജിഷ്ണു നിങ്ങള്‍ എന്നെയേല്പിച്ചത് ഒരു മൂലകഥ മാത്രമായിരുന്നില്ല.! ഒരു മാരത്തോണ്‍ ഓട്ടത്തിന്റെ ദീപശിഖ കൂടിയാണ്. ഒരുപാട് സ്‌നേഹം! നിങ്ങളെ ഒരു നേട്ടമായി കാണാനാണ് എനിക്കിഷ്ടം നവീന്‍ ചേട്ടാ.. അതൊരു ലൈഫ് ടൈം സെറ്റില്‍മെന്റ് ആണ്!

ഡിഗ്രി കഴിഞ്ഞു post graduation വേണോ സിനിമ വേണോ എന്ന് ചിന്തിച്ചിരുന്ന സമയത്ത് തന്റെ മുഷിഞ്ഞ പോക്കറ്റില്‍ നിന്ന് 2000 രൂപയെടുത്തു എനിക്ക് നേരെ നീട്ടിയശേഷം ‘തോറ്റുപോയവരെ നോക്കാതെ ഒന്ന് പോയി ശ്രമിച്ചു നോക്കടാ’യെന്ന്പറഞ്ഞ എന്റെ അഹങ്കാരം.. എന്റെ അപ്പ ഇന്നെന്റെ കൂടെയില്ല.. മതപഠനത്തിന് വിടാതെ ശക്തിമാന്‍ കാട്ടിതന്നു… സിനിമ പഠിക്കാന്‍ വണ്ടികാശ് തന്നുവിട്ടു… പാകിയ വിത്ത് പാഴല്ലന്ന് ലോകത്തോട് ഉച്ചത്തില്‍ പറഞ്ഞു.. തന്നോളം ആയപ്പോ താനെന്ന് വിളിച്ചു.. പകരമൊന്നും വാങ്ങാതെ, ചോദിക്കാതെ.. പറയാതെ പൊയ്ക്കളഞ്ഞു.. എന്റെ സിനിമ കാണാതെയാണ് അപ്പേ നിങ്ങള് പോയത്… നമ്മുടെ പടം റിലീസാണ്.. അത് കാണാന്‍ ഒരുപാട് കൊതിച്ചതാണെന്നറിയാം. തിയേറ്ററില്‍ എന്റരികില്‍ ഒരു സീറ്റ് ഞാന്‍ ഒഴിച്ചിടും ഒപ്പം ഉണ്ടാവണം….

Story highlights: Heart touching words by director Prince Joy