ഗന്ധർവ ഗായകന്റെ ഗാനങ്ങൾ ആലപിച്ച് മോഹൻലാൽ- യേശുദാസിന് നടന്റെ ഗാനാഞ്ജലി

November 14, 2021

വര്‍ണ്ണനകള്‍ക്കും അതീതമായ ചിലതുണ്ട്. അത്തരത്തില്‍ ഒന്നാണ് കെ ജെ യേശുദാസ് എന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദമാധുര്യം. ആസ്വാദക ഹൃദയത്തില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നുവാന്‍ ഈ മഹാഗായകന്റെ ആലാപനത്തിന് സാധിക്കുന്നു. മലയാള പിന്നണി ഗാനരംഗത്ത് ഇന്ന് 60 വർഷങ്ങൾ പൂർത്തിയാക്കുകയാണ് പ്രിയ ഗായകൻ. അദ്ദേഹത്തിന് ഗാനാഞ്ജലി ഒരുക്കിയാണ് നടൻ മോഹൻലാൽ ആശംസ അറിയിച്ചിരിക്കുന്നത്.

തന്റെ യുട്യൂബ് ചാനലിലൂടെയാണ് മോഹൻലാൽ കാൽപ്പാടുകൾ എന്ന് പേരുനൽകിയിരിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട ദാസേട്ടാ,സംഗീതത്തിന്റെ സർഗ്ഗവാസന്തമായി അങ്ങു ഞങ്ങളിൽ പൂത്തു നിറയുന്നു. കഴിഞ്ഞ അറുപതു കൊല്ലങ്ങളായി..!!! ആ ശബ്‌ദത്തിൽ ഏകാന്തതകളിൽ സ്വർഗ്ഗം എന്തെന്നറിഞ്ഞു. മനസ്സിൽ നന്മകൾ ഉണർന്നു. വേദനകൾ മറന്നു. അങ്ങനെ എന്റെ എളിയ ജീവിതവും അർത്ഥപൂർണ്ണമായി. നന്ദിയോടെ ഓരോ മലയാളിക്കൊപ്പവും ഞാനും ഈ ഹൃദയസ്പന്ദനങ്ങൾ അങ്ങേയ്ക്ക് സമർപ്പിക്കട്ടെ.. എന്നിട്ട് ഇനിയുമിനിയും കാതോര്തിക്കട്ടെ..പ്രണാമങ്ങളോടെ മോഹൻലാൽ’- ആശംസകളോടെ നടൻ പങ്കുവെച്ച കുറിപ്പിലെ വാക്കുകൾ.

അതോടൊപ്പം തന്നെ ആദ്യ ചിത്രം മുതലിങ്ങോട്ട് ഉള്ള ഓരോ ഗാനങ്ങളും പാടി ഓർത്തുകൊണ്ടാണ് മോഹൻലാൽ പ്രിയഗായകന് ആശംസ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ അറുപതുവർഷമായി മലയാളികളുടെ പ്രിയ ശബ്ദമാണ് യേശുദാസ്. വിവിധ ഭാഷകളിൽ അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1940 ജനുവരി പത്തിന് ഫോർട്ട് കൊച്ചിയിൽ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച ജനിച്ച ജോസഫ് യേശുദാസ് ചലച്ചിത്ര സംഗീത രംഗത്തും, കർണാടക സംഗീതത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ചു.

Read More: മോഹൻലാലിനൊപ്പം ചുവടുവെച്ച് റിമി ടോമി- 14 വർഷം മുൻപുള്ള വിഡിയോ

ആസാമീസ്, കൊങ്കിണി, കാശ്മീരി എന്നീ ഭാഷകളിൽ ഒഴിക ബാക്കി എല്ലാ ഇന്ത്യൻ ഭാഷയിലും യേശുദാസ് ആലപിച്ചിട്ടുണ്ട്. 1949ൽ ഒൻപതാം വയസിലാണ് യേശുദാസ് ആദ്യ കച്ചേരി അവതരിപ്പിച്ചത്. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പുണിത്തുറ ആർ എൽ വി കോളേജ് എന്നിവടങ്ങളിലായിരുന്നു അദ്ദേഹം പഠനം പൂർത്തിയാക്കിയത്. 1961 നവംബർ 14നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. പിന്നീട് ഇങ്ങോട്ട് ചരിത്രം കുറിച്ച സംഗീത യാത്രയായിരുന്നു.

Story highlights- Mohanlal musical tribute for yesudas