അവൻ ഇന്നും ഒറ്റയ്ക്കാണ്…; ഹൃദയംതൊട്ട് ഏകാന്ത ജീവിതം നയിക്കുന്ന ഒരു തിമിംഗലത്തിന്റെ കഥ

November 2, 2021

ഏകാന്തതയുടെ ആ സങ്കടക്കടലിൽ അവൻ ഇന്നും ഒറ്റയ്ക്കാണ്…ഏകാന്തത എന്ന വാക്ക് അതിന്റെ എല്ലാ അർത്ഥത്തിലും അടുത്തറിഞ്ഞവരാണ് കൊവിഡ് കാലത്തെ അതിജീവിക്കേണ്ടിവന്ന ജനത. പ്രിയപ്പെട്ടവരെ ഒന്ന് ചേർത്ത് നിർത്താൻ കഴിയാതെ, ഒരു നോക്ക് കാണാൻപോലും കഴിയാതെ ഒരു മുറിക്കുള്ളിൽ ഏകാന്തമായി കഴിയേണ്ടിവന്ന കൊവിഡ് കാലം. മനുഷ്യനെപ്പോലെത്തന്നെ ഏകാന്തതയുടെ പിരിമുറുക്കം അനുഭവിക്കേണ്ടിവന്ന നിരവധി മറ്റ് ജീവജാലങ്ങളും നമുക്കിടയിൽ ഉണ്ട്. അത്തരത്തിൽ വർഷങ്ങളായി ഏകാന്ത ജീവിതം നയിക്കുന്ന ഒരു തിമിംഗലത്തിന്റെ കഥയാണ് സോഷ്യൽ ഇടങ്ങളുടെ അടക്കം ഉള്ളുലയ്ക്കുന്നത്.

പറഞ്ഞുവരുന്നത് വടക്കൻ പസഫിക്കിലെ ഒരു തിമിംഗലത്തെ കുറിച്ചാണ്. തിമിംഗലങ്ങൾ പൊതുവെ സാമൂഹിക ജീവികളാണ്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഒറ്റപ്പെട്ട് ജീവിക്കേണ്ടി വന്ന ഒരു തിമിംഗലമാണ് വടക്കൻ പസഫിക്കിൽ കണ്ടുവരുന്ന ഈ തിമിംഗലം. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട തിമിംഗലം എന്നറിയപ്പെടുന്ന ഈ തിമിംഗലം മറ്റുള്ളവയിൽ നിന്നും ഒറ്റപ്പെടുന്നത് ഇത് പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം കൊണ്ടാണ്.

Read also: ഫ്രെയ്‌മിൽ ഉള്ളത് ചിത്രത്തിന്റെ പകുതി മാത്രം; ലേലത്തിൽ 190 കോടി രൂപയ്ക്ക് വിറ്റ ചിത്രത്തിന് പിന്നിൽ

സാധാരണയായി തിമിംഗലങ്ങൾ 15 മുതൽ 25 ഹെർട്സ് വരെ ആവൃത്തിയിലുള്ള ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. എന്നാൽ ഈ തിമിംഗലം 52 ഹെർട്സ് ആവൃത്തിയുള്ള ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ഇത് മറ്റ് തിമിംഗലങ്ങൾക്ക് ഇവയുടെ ശബ്ദം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം ഇത് തിമിംഗലത്തിന്റെ ശബ്ദമാണെന്ന് ആദ്യമൊക്കെ ഗവേഷകർക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. 1989 ൽ വില്യം വാട്ട്കിൻസ് ആണ് നിരവധി പരീക്ഷണങ്ങൾക്ക് ശേഷം ഇത് തിമിംഗലത്തിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞത്.

Story highights: Story of loneliest whale in the world