പൂരത്തിനൊരുങ്ങി തൃശൂർ നഗരം…

May 3, 2019

പൂരത്തിനൊരുങ്ങി തൃശൂർ നഗരം.. തൃശൂർക്കാരുടെ മാത്രമല്ല കേരളക്കരയുടെ മുഴുവൻ വികാരമാണ് ചരിത്രവും ചൈതന്യവും ഒന്നിക്കുന്ന തൃശൂർ പൂരം. വടക്കും നാഥനെ ദർശിക്കാൻ കണിമംഗലം ശാസ്താവ് എത്തുന്നതിന് മുന്നുള്ള ഒരുക്കങ്ങൾക്ക് തൃശൂർ ഒരുങ്ങിക്കഴിഞ്ഞു. വടക്കുനാഥ സന്നിധിയിലെ ഇലഞ്ഞിത്തറയും തെക്കേ ഗോപുര നടയുമൊക്കെ തൃശൂർ പൂരത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ്.

ലോകത്തിലെ തന്നെ മനോഹരമായ സിംഫണി എന്നറിയപ്പെടുന്ന ഇലഞ്ഞിമേളം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എല്ലാ വര്ഷവും തൃശൂർ എത്താറുള്ളത്. തൃശൂർ നഗരത്തിന് മുഴുൻ ആവേശം പകരുന്ന മറ്റൊന്നാണ് പുലിക്കളി. നഗരത്തെ മുഴുവൻ പുലിസാഗരമാക്കി  ഇത്തവണയും നിരവധി മനുഷ്യ പുലി വേഷങ്ങൾ തൃശൂരിൽ നിറയും. പുലികളിയുടെ ആവേശം കേരളത്തിൽ മാത്രമല്ല, കേരളത്തിലെ ഈ ഉത്സവം കാണാൻ വിദേശികളും സ്വദേശികളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് എത്താറുള്ളത്.

Read also: ക്രിക്കറ്റിനെ വരവേൽക്കാൻ ഒരുങ്ങി വാട്‌സ്ആപ്പും; സ്വീകാര്യതയേറി ക്രിക്കറ്റ് സ്റ്റിക്കറുകൾ…

പൂരക്കാഴ്ചകൾക്ക് ആവേശം ഏറെയാണ്. ആനച്ചമയങ്ങളും കുടമാറ്റവുമൊക്കെ ആവേശം പകരുന്ന തൃശൂർ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ തൃശൂരിന്റെ ഭാഗമായി അലിഞ്ഞു ചേരാനൊരുങ്ങുകയാണ്. തൃശൂർ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്ഷണീയവുമായ ചടങ്ങുകളിൽ ഒന്നാണ് കുടമാറ്റം. കുടമാറ്റത്തിനായുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ്. അവസാന ഘട്ടത്തിൽ എത്തിയ തിരുവമ്പാടി വിഭാഗത്തിന്റെ കുടനിർമാണം പൂരപ്രേമികളെ അമ്പരപ്പിക്കുമെന്നുള്ള പ്രതീക്ഷയിലാണ് തൃശൂർ നഗരം. അതോടൊപ്പംകഴിഞ്ഞ വർഷത്തെ ഒറ്റലുകളും മറ്റും അലങ്കാരങ്ങളഴിച്ച് പുതിയതാക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നുണ്ട്.

തൃശൂർ പൂരത്തിലെ സൂപ്പർ താരങ്ങൾ എഴുന്നള്ളത്തിനെത്തുള്ള ആനകളാണ്. മുപ്പത്തിയാറ് മണിക്കൂർ നീളുന്ന പൂര വിസ്മയത്തിൽ ഓരോ കൊമ്പന്മാർക്കും നീണ്ട നിര ആരാധകരുമുണ്ട്.

ഒരു നഗരത്തിന്റെ പ്രൗഢിയും പെരുമയും പറയുന്ന പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം. സര്‍വൈശ്വര്യങ്ങളുടെയും സാക്ഷിയായ വടക്കുംനാഥന്റെ വിശുദ്ധി ഇത്തവണയും പൂരപ്പറമ്പിൽ നിറയുമെന്നുള്ള പ്രതീക്ഷയിലാണ് പൂരപ്രേമികൾ.

ഈ മാസം 13 നാണ് തൃശൂർ പൂരം.