സിനിമയ്ക്ക് വേണ്ടി കൈയ്യും കാലും തല്ലിയൊടിക്കാൻ വരെ തയ്യാറായിരുന്നു, സിനിമയിലേക്കുള്ള വരവ് ഓർത്തെടുത്ത്‌ മമ്മൂട്ടി.

June 22, 2018

സിനിമയ്ക്ക് വേണ്ടി കൈയ്യും കാലും തല്ലിയൊടിക്കാൻ വരെ തയാറായിരുന്നു. വില്ലന്റെയൊപ്പം യെ സ് ബോസ് എന്നുപറയുന്ന ഒരു അനുചരന്റെ റോളെങ്കിലും കിട്ടിയാൽ മതിയെന്ന ആഗ്രഹവുമായാണ് സിനിമയിലേക്ക് വന്നത്. സിനിമയിലേക്ക് വന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച് മമ്മൂട്ടി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി തന്റെ ആഗ്രഹങ്ങളെക്കുറിച്ച് വാചാലനായത്.

വില്ലന്റെയൊപ്പം നിക്കുന്ന ഒരു ഗുണ്ടയ്ക്കപ്പുറം മറ്റൊന്നും ഞാൻ പ്രതീക്ഷിച്ചിട്ടില്ല. പിന്നെ ലഭിച്ചതെല്ലാം ഭാഗ്യമായിരുന്നു. ആ ഭാഗ്യം വെറുതെ ഒരു ദിവസം കയറിവന്നതുമല്ല, സിനിമയെ അത്രമാത്രം ആഗ്രഹിച്ചിരുന്നു. 8,9 വയസുള്ളപ്പോൾ  മുതൽ സിനിമയിൽ വരാൻ ഇഷ്ടപ്പെട്ടിരുന്നു.

സിനിമയെക്കുറിച്ചുള്ള എല്ലാ വാർത്തകളും വായിച്ചിരുന്നു, മലയാളത്തിലും ഇംഗ്ലീഷിലും സിനിമയെക്കുറിച്ചുള്ള എല്ലാ മാസികകളും വാങ്ങിയിരുന്നു. ആരും  അറിയാതെ പോകുന്ന നടന്മാരെയും, ഒട്ടും ഒആടാത്ത സിനിമകളെക്കുറിച്ചും ആരും കേൾക്കാത്ത പാട്ടുകളെക്കുറിച്ചുമൊക്കെ എനിക്കറിയാമായിരുന്നു. അത്രത്തോളം സിനിമയോട് ഭ്രമവും ഭ്രാന്തുമൊക്കെയായിരുന്നു.

പെട്ടന്നൊരു ദിവസം എന്നെപ്പിടിച്ച് ആരും  നായകനോ സൂപ്പർ സ്റ്റാറോ ആക്കിയതല്ല. വലിയൊരു നടനാകാൻ ആഗ്രഹിച്ചിട്ടില്ലെങ്കിലും നടനാകാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴും എന്റെ ആഗ്രഹം  സഫലീകരിച്ചിട്ടില്ല, നല്ലൊരു നടനാകുന്നതുവരെ  അഭിനയം തുടർന്നുകൊണ്ടേയിരിക്കും.