‘നേരിടാൻ പോകുന്ന വൻ വിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കണം’ അഭിമന്യൂ ചക്രവർത്തിയുടെ യാത്രക്ക് പിന്നിൽ ഇനിയുമുണ്ട് വലിയ ലക്ഷ്യങ്ങൾ….

July 7, 2018

സാധാരണക്കാരായ ആളുകൾക്ക് അസാധാരണമായ കാര്യങ്ങൾ ചെയ്യാനാകും എന്ന തിരിച്ചറിവാണ് അഭിമന്യൂ ചക്രവർത്തി എന്ന മുപ്പതുകാരനെ ലോകം മുഴുവൻ സഞ്ചരിക്കാൻ പ്രേരിപ്പിച്ചത്. പ്ലാസ്റ്റിക് എന്ന വൻ വിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭിമന്യു ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ഈ ലക്ഷ്യവുമായി താരം ഇതുവരെ സഞ്ചരിച്ചത് അഞ്ച് രാജ്യങ്ങൾ, മ്യാൻമാർ, തായ്‌ലാന്റ്, കബോഡിയ, ലാവോസ്, നേപ്പാൾ എന്നീ രാജ്യങ്ങളിലൂടെ മോട്ടോർസൈക്കിളിൽ മൂന്ന് മാസം കൊണ്ടാണ് ഇയാൾ യാത്ര പൂർത്തിയാക്കിയത്.

ഓരോ യാത്രയിലും പ്ലാസ്ടിക്കിന്റ ദൂഷ്യഫലങ്ങളെക്കുറിച്ച് അവിടുത്തെ ഗവൺമെന്റിനും സംഘടനകൾക്കും ആളുകൾക്കും  ബോധവൽക്കരണം നടത്തിയാണ് അഭിമന്യൂ യാത്രകൾ പൂർത്തിയാക്കിയത്. സ്‌പെയിനിലെ ഒരു കടൽ തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും 29 കിലോ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയ വാർത്തയെ തുടർന്നാണ് ബോധവൽകരണ ക്യാമ്പയിനുമായി അഭിമന്യൂ രാജ്യങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചത്.

വിയറ്റ്നാം, ലാവോസ്, കമ്പോഡിയ, മ്യാന്‍മര്‍, ഇന്തോനേഷ്യ, ഫിലിപ്പിന്‍സ്, ചൈന എന്നിവടങ്ങളില്‍ നിന്നായി 60 ശതമാനത്തോളം പ്ലാസ്റ്റിക്കുകള്‍ കടലിലെറിയുന്നുണ്ട്. ഇതുകൊണ്ടാണ് ഈ രാജ്യങ്ങൾ യാത്രക്കായി അഭിമന്യു തിരഞ്ഞെടുത്തത്. യാത്രയില്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഫലവത്തായി സംസ്കരിക്കുന്നതിനെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഇത് മറ്റുള്ളവർക്ക് നല്‍കാനും അഭിമന്യു യാത്രയിൽ തീരുമാനിച്ചിരുന്നു. ഇന്ത്യൻ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധിപ്പിക്കുന്ന പരിശീലനങ്ങളിലും അഭിമന്യൂ പങ്കെടുത്തിരുന്നു.