മഴ തുടരുന്നു..12 ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം…

August 15, 2018

കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ അണക്കെട്ട് തുറന്നു. ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്നു പുലർച്ചെ 2.35ന് സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നു. 13 ഷട്ടറുകൾ ഒരടി വീതമാണ് ആദ്യം തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതിൽ മൂന്നു ഷട്ടറുകൾ അടച്ചിരുന്നു. രാവിലെ ഏഴിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.56 അടിയാണ്. ഡാമുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നതോടെ ഇതുവരെ 33 ഡാമുകള്‍ തുറന്നു. മുല്ലപ്പെരിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീര പ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഴദുരന്തത്തില്‍ ഇന്ന് മാത്രം നാല് പേര്‍ മിരിച്ചു. രണ്ട് പേരെ കാണാതായി. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. പെന്മുടി, അതിരപ്പള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി എന്നിവിടങ്ങളാണ് അടച്ചത്.

ഈ മാസം 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് 12  ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ 17 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 16 വരെയാണ് ഓറഞ്ച് അലര്‍ട്ട്.

കനത്ത മഴയെത്തുടർന്ന് നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. കോഴിക്കോട് ജില്ലയിടത്ത് അഞ്ചിടത്ത് ഉരുള്‍പൊട്ടി. ദുരന്തബാധിതമേഖലകളിലെ ആളുകളെ മാറ്റിപാര്‍പ്പിച്ചു. ആനക്കാംപൊയില്‍,മറിപ്പുഴ പ്രദേശങ്ങളില്‍ മൂന്നാംതവണയും ഉരുള്‍പൊട്ടി. വയനാട് ബാണാസുരസാഗറിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നു. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളില്‍ കനത്തമഴ. പൊന്‍മുടി വിനോദ സഞ്ചാരകേന്ദ്രം പൂര്‍ണമായും അടച്ചു. പൊന്‍മുടി, വിതുര എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും  വെള്ളത്തിനടിയിലായി.

നെടുമ്പാശ്ശേരി വിമാനത്താവളത്തി​​​​ന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതിനെത്തുടർന്ന് വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിട്ടു..