രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 367 റണ്‍സ് എടുത്ത് ഇന്ത്യ പുറത്ത്

October 14, 2018

വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ 367 റണ്‍സെടുത്ത് ഇന്ത്യ പുറത്തായി. 56 റണ്‍സ് ഇന്നിങ്‌സ് ലീഡുമായാണ് ഇന്ത്യ പുറത്തായത്. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് മൂന്നാം ദിനം ഇന്ത്യയെ അപ്രതീക്ഷിതമായി തിരിച്ചടിച്ചത്. ജേസണ്‍ ഹോള്‍ഡറിന്റെ ബൗളിംഗില്‍ ഇന്ത്യയ്ക്ക് അഞ്ച് താരങ്ങളെ നഷ്ടമായി.

ഋഷഭ് പന്തിന്റെ ബാറ്റിംഗില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു.എന്നാല്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് സെഞ്ചുറി തികയ്ക്കാനാകാതെ ഋഷഭ് പന്ത് മടങ്ങി. സെഞ്ചുറിക്ക് തൊട്ടരികെ 92 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് പന്ത് പുറത്തായത്.

308 റണ്‍സുമായി മൂന്നാം ദിനം പോരാട്ടത്തിനിറങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ ലീഡ് സ്വന്തമാക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇനന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ക്കൂടി നഷ്ടമായിരുന്നു. എണ്‍പത് റണ്‍സെടുത്ത രഹാനെയും അക്കൗണ്ട് തുറക്കാത്ത ജഡേജയെയുമാണ് പന്തിന് പുറമെ ഇന്ത്യയ്ക്ക് മൂന്നാം ദിനം തുടക്കത്തില്‍ നഷ്ടമായത്. പിന്നാലെ ആറ് റണ്‍സെടുത്ത കുല്‍ദീപ് യാദവ്, രണ്ട് റണ്‍സെടുത്ത ഉമേഷ് യാദവ്, 35 റണ്‍സെടുത്ത അശ്വിന്‍ എന്നിവരെയും ഇന്ത്യയ്ക്ക് നഷ്ടമായി.

അജിങ്ക്യ രഹാനെയും ഋഷഭ് പന്തുമായിരുന്നു രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.

നാല് റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. സെഞ്ചുറി തികയ്ക്കാനായില്ലെങ്കിലും 70 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് പൃത്വി ഷാ പുറത്തായത്. ഇതില്‍ പതിനൊന്ന് ബൗണ്ടറികളും ഒരു സിക്‌സും അടങ്ങും. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 45 റണ്‍സുമെടുത്തു. പത്ത് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയ്ക്ക് നഷ്ടമായ മറ്റൊരു താരം.

ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 311 റണ്‍സെടുത്തു. 101.4 ഓവറിലാണ് വെസ്റ്റ്ഇന്‍ഡീസ് 311 റണ്‍സ് എടുത്തത്. ഏഴുവിക്കറ്റിന് 295 റണ്‍സെന്ന നിലയിലായിരുന്നു വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. റോസ്റ്റന്‍ ചേസും ദേവേന്ദ്ര ബിഷു എന്നിവരായിരുന്നു ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 98 റണ്‍സെടുത്ത ചേസ് റണ്ടാം ദിനം സെഞ്ചുറി തികച്ചു. 189 പന്തില്‍ 106 റണ്‍സാണ് ചേസ് അടിച്ചെടുത്തത്.