ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

March 3, 2019

ഇന്ത്യ- ഓസ്ട്രലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 237 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ കേദാര്‍ ജാദവിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങില്‍ കരുത്തായത്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കകയായിരുന്നു. അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ 236 റണ്‍സെടുത്തത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ ആദ്യ മത്സരത്തിന് വേദിയായത് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയമാണ്.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ഒരു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഒരു റണ്‍ മാത്രം അടിച്ചെടുത്തപ്പോഴേക്കും പുറത്താവുകയായിരുന്നു ധവാന്‍. എന്നാല്‍ പിന്നീടെത്തിയ കോഹ്ലിയും രോഹിത് ശര്‍മ്മയും ക്രീസില്‍ നിലയുറപ്പിച്ചു. പിന്നാലെ എത്തിയ ധോണിയും ജാദവും മികവാര്‍ന്ന പ്രകടനമാണ് ബാറ്റിങില്‍ കാഴ്ചവെച്ചത്. 87 പന്തില്‍ നിന്നുമായി 81 റണ്‍സാണ് കേദാര്‍ ജാദവിന്റെ സമ്പാദ്യം. 79 പന്തില്‍ നിന്നുമായി ധോണി 59 റണ്‍സും അടിച്ചെടുത്തു.

അതേസമയം ഉസ്മാന്‍ ഖ്വാജയാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 76 പന്തില്‍ നിന്നുമായി 50 റണ്‍സെടുത്തു ഖ്വാജ. ഇതില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കേദാര്‍ ജാദവ് ഒരു വിക്കറ്റും വീഴ്ത്തി. ബൗളിങില്‍ ഏറെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. കളിയുടെ തുടക്കം മുതല്‍ക്കെ ബാറ്റിങ്ങില്‍ കാര്യമായ രീതിയില്‍ മികവ് പുലര്‍ത്താന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചില്ല. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് എത്തുംമുമ്പേ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു.

read more:കിടിലന്‍ താളത്തില്‍ ‘ഓട്ട’ത്തിലെ പുതിയ ഗാനം; വീഡിയോ

അതേസമയം ഈ ഏകദിന പരമ്പര പലര്‍ക്കും നിര്‍ണായകമാണ്. ലോകകപ്പിനുള്ള അവസാന ടീമിനെ കണ്ടെത്താന്‍ ടീം ഇന്ത്യയുടെ അവസാന അവസരമാണിത്. റിഷഭ് പന്ത് , വിജയ് ശങ്കര്‍, കെ എല്‍ രാഹുല്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ക്ക് നിണായകമാണ് ഈ ഏകദിനം. ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്.

അതേസമയം ആദ്യ ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഉണ്ടാകില്ല എന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം വസം പരിശീലനത്തിനിടെ ഉണ്ടായ പരിക്കിനെ തുടര്‍ന്നാണ് ധോണി കളിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ രാഘവേന്ദ്രയോടൊപ്പം പരിശീലിക്കവെ താരത്തിന്റെ വലതു കൈത്തണ്ടയില്‍ പന്ത് തട്ടുകയായിരുന്നു. എന്നാല്‍ ആരാധക പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിക്കാതെ പരിക്കുകളെ പോലും മറന്ന് ധോണി കളത്തിലിറങ്ങി. ഇന്ത്യ വിജയം കാണുകയും ചെയ്തു.