ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

March 7, 2019

ജമ്മു കശ്മീരിൽ വീണ്ടും വെടിവെയ്പ്പ്. ഇന്നലെ നടന്ന വെടിവെയ്പ്പിൽ ഒരു ഭീകരനെ സൈന്യം വധിച്ചു.  ജമ്മു കശ്മീരിലെ ഹന്ദ്വാരയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ ഷോപ്പിയാനില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തിരുന്നു അതിന് പിന്നാലെയാണ് ഒരു ഭീകരനെ സൈന്യം വധിച്ചത്.

ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തതിന് പിന്നാലെ ഭീകര കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീര്‍ പൊലീസും റൈഫിള്‍സും ഒന്നിച്ച് നടത്തിയ ഒപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടിരുന്നു. അമ്മയും  കുട്ടികളുമടക്കം മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.. പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഷെല്ലാക്രമണത്തില്‍ മൂന്ന് വീടുകള്‍ക്കും  കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു.

അതേ സമയം കുപ് വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാസേന ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സി ആര്‍ പി എഫ് ജവാന്‍മാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ പാക്കിസ്ഥാൻ വിട്ടയച്ചിരുന്നു. അഭിനന്ദനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ നടപടി. അതേസമയം ഇന്ത്യയുടെ കടുത്ത നിലപാടിനെത്തുടര്‍ന്നാണ് ഇത്രവേഗം വൈമാനികനെ വിട്ടുനല്‍കാന്‍ പാക്കിസ്താന്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇപ്പോഴും അതിർത്തിയിലെ സ്ഥിതി അശാന്തമാണ്.