ഇന്ത്യയിൽ മോദി തരംഗം; കേരളം തൂത്തുവാരി കോൺഗ്രസ്‌

May 24, 2019

എക്സിറ്റ് പോളുകളെപോലും അമ്പരിപ്പിച്ച് എൻഡിഎക്കു ചരിത്ര വിജയം. 542 ലോക്സഭ സീറ്റിൽ 352 സ്വന്തമാക്കി എൻഡിഎ ഏറ്റവും വലിയ ഒറ്റകഷിയായപ്പോൾ, 87 സീറ്റുകൾ മാത്രമാണ് യുപിഎക്കു നേടാനായത്. എസ്‌പി, ബിസ്‌ പി സഖ്യങ്ങൾ 16 സീറ്റും മറ്റുള്ളവർ 90 സീറ്റുകളും നേടി.

രാജ്യം മൊത്തം മോദി തരംഗം അലയടിച്ചെങ്കിലും കേരളത്തിൽ ഒരു താമരപോലും വിരിയിക്കാതെ 20 സീറ്റിൽ പത്തൊൻപതും നേടി കോൺഗ്രസ്‌ എതിരാളികളെ നിഷ്പ്രഭരാക്കി. മുഖ്യ എതിരാളികളായിരുന്ന എൽ ഡി എഫിനു കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു. ആലപ്പുഴയിൽ മത്സരിച്ച എ എം ആരിഫ് മാത്രമാണ് എൽഡിഎഫ്നു വേണ്ടി ഒരു സീറ്റ്‌ നേടി, ആശ്വാസ വിജയം സമ്മാനിച്ചത്.

അമേഠിയിൽ പരാജയത്തിന്റെ രുചി അറിഞ്ഞെങ്കിലും വായനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷം നേടി രാഹുൽ അഭിമാനം കാത്തു. നാലു ലക്ഷത്തിൽ അധികം ഭൂരിപക്ഷം നേടിയാണ് രാഹുൽ  വയനാട്ടിൽ ചരിത്രം സൃഷ്ടിച്ചത്. കടുത്ത മത്സരം പ്രതിക്ഷിച്ച തിരുവനന്തപുരത്ത് ശശി തരൂർ വിജയിച്ചപ്പോൾ, ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രണ്ടാമതായി. ബിജെപി ഏറെ പ്രതിക്ഷ വച്ചിരുന്ന തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൃശൂരിൽ സുരേഷ് ഗോപി മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ടിഎൻ പ്രതാപൻ വിജയം നേടി. പത്തനംതിട്ടയിൽ സിറ്റിംഗ് എംപി ആന്റോ ആന്റണി വിജയം ആവർത്തിച്ചു.

മലപ്പുറത്തു മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടി രണ്ടു ലക്ഷത്തിൽ അധികം വോട്ടു നേടിയപ്പോൾ പൊന്നാനിയിൽ ഇ ടി മുഹമ്മദ്‌ ബഹീർ രണ്ടുലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടി വിജയിച്ചു. പ്രശസ്ത സിനിമാതാരം ഇന്നസെന്റ് മത്സരിച്ച ഒന്നര ലക്ഷത്തോളം വോട്ടിനാണ് യുഡിഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനോട് പരാജയപ്പെട്ടത്.
എൽഡിഎഫ് കോട്ടകളായിരുന്ന പാലക്കാട്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ  പരാജയങ്ങൾ അപ്രതീക്ഷിതമായിരുന്നു. പതിനായിരം വോട്ടിനാണ് വി കെ ശ്രീകണ്ഠൻ എം ബി രാജേഷ്നെ പരാജയപ്പെടുത്തിയത്. കെ സുധാകരൻ കണ്ണൂരിൽ ഒരു ലക്ഷത്തോളം വോട്ടിനു വിജയിച്ചപ്പോൾ വടകരയിൽ മുരളീധരൻ എൽ ഡി എഫ് സ്ഥാനാർത്ഥിയേക്കാൾ എൺപതിനായിരത്തോളം വോട്ടുകളാണ് നേടിയത്. കോട്ടയത്തു തോമസ് ചാഴികാടനും, എറണാകുളത്ത് ഹൈബി ഈഡനും ഇടുക്കിയിൽ ഡീൻ കുരിയാക്കോസും ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്.

കോഴിക്കോട് എം കെ രാഘവൻ വിജയിച്ചപ്പോൾ ആലത്തൂരിൽ ചരിത്ര വിജയം നേടി രമ്യ ഹരിദാസ് യു ഡിഎഫിനു ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു. ആറ്റിങ്ങലിൽ അടൂർ പ്രകാശ്‌, കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ മുപ്പതിനായിരത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്. കേവലം ഒരു സീറ്റ്‌ മാത്രം നേടിയ ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കേരളത്തിൽ ബിജെപിക്കു താമര വിരിയിക്കാനാവും എന്ന പ്രതിക്ഷയും തകർത്തുകൊണ്ടാണ് യുഡിഎഫ് ചരിത്രം വിജയം നേടിയത്.

കേരളം, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഒഴിച്ചുനിർത്തിയാൽ രാഹുൽ ഗാന്ധി നയിക്കുന്ന യുപിഎയ്ക്കു കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നു മാത്രമല്ല. കനത്ത പരാജയം നേരിടേണ്ടി വരുകയും ചെയ്തു.