കൊവിഡ് 19 നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടന്നാല്‍ ക്രൈം കേസ്‌

March 23, 2020

കൊവിഡ് 19 വ്യാപനം തടയാന്‍ കനത്ത ജാഗ്രത തുടരുകയാണ് കേരളം. പ്രത്യേക നിയന്ത്രണങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്. ഇതുവരെ 67 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കോവിഡ് 19 നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങി നടന്നാല്‍ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്യും. ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുറത്തുവിട്ടിട്ടുണ്ട്. മാര്‍ഗനിര്‍ദ്ദേങ്ങള്‍ കേരളാ പൊലീസ് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.

ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നപക്ഷം അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള പോലീസ് ആക്റ്റിന്റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക.

ഹൃദയ സംബന്ധമായ അസുഖമുളളവര്‍, രക്താര്‍ബുദം ബാധിച്ചവര്‍ എന്നിവര്‍ നിരീക്ഷണത്തിലുണ്ടെങ്കില്‍ ആവശ്യമുളളപക്ഷം അവരെ ജില്ലാതലങ്ങളിലുളള ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കും. കൂടാതെ ആരുടെയും സഹായമില്ലാതെ വീട്ടില്‍ തനിയെ നിരീക്ഷണത്തില്‍ കഴിയുന്നവരെയും കൂടുതല്‍ അംഗങ്ങളുളള വീടുകളില്‍ കഴിയുന്നവരെയും ആവശ്യമെങ്കില്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇങ്ങനെ മാറാന്‍ സ്വയം താല്‍പര്യം കാണിക്കുന്നവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

അതേസമയം അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങള്‍ തിടുക്കം കാണിക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും എന്നും കേരള പൊലീസ് വ്യക്തമാക്കി. കടകളില്‍ ഇത്തരം തിരക്കുണ്ടായാല്‍ ഉടമസ്ഥര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.

പാര്‍ക്കുകള്‍, ബീച്ചുകള്‍, മാളുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാര്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനായി പോലീസ് പട്രോളിംഗ് സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. കടകളുടെ മുന്നിലും പൊതുഗതാഗത വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കാന്‍ പോലീസ് പട്രോളിംഗ് സംഘങ്ങള്‍ ജനങ്ങളെ പ്രേരിപ്പിക്കും. ഉത്സവങ്ങളോടനുബന്ധിച്ച് വന്‍ ജനക്കൂട്ടം രൂപപ്പെടുന്നത് തടയാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും.

കോവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണം, ചികില്‍സ, പരിശോധനകള്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.