ആദ്യത്തെ ശമ്പളം 736 രൂപ, 18 മണിക്കൂർ ജോലി; പഴയകാല ഓർമ്മകളിൽ സൂര്യ

November 6, 2020

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്ര താരമാണ് സൂര്യ.. അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾക്കൊപ്പംതന്നെ താരത്തിന്റെ കുടുംബവിശേഷങ്ങളും ആസ്വാദകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘സുരരൈ പോട്രു’. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം.  ഈ സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ ആദ്യ ജോലിയെക്കുറിച്ചും ശമ്പളത്തെക്കുറിച്ചുമൊക്കെ താൻ ഓർത്തിരുന്നുവെന്ന് പറയുകയാണ് താരം.

ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന സൂര്യയ്ക്ക് 736 രൂപയാണ് ആദ്യശമ്പളമായി ലഭിച്ചിരുന്നത്. ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്തിരുന്നുവെന്നും ഓർത്തെടുക്കുകയാണ് താരം.

അതേസമയം 200 ലധികം രാജ്യങ്ങളിൽ ഓടിടി റിലീസിന് ഒരുങ്ങുകയാണ് സുധ കൊങ്കരയുടെ ‘സൂരരൈ പോട്ര്’. ഒക്ടോബർ 30-നായിരുന്നു ചിത്രം റീലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, റീലിസ് തീയതി നീട്ടി നവംബറിൽ 12-നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

മലയാളി താരം അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ആക്ഷനും ആകാംഷയും നിറച്ച് ഒരുക്കിയിരിക്കുന്ന ട്രെയ്‌ലറിലെ മുഖ്യ ആകർഷണം സൂര്യ തന്നെയാണ്. ഇരുതി സുട്രിലൂടെ ശ്രദ്ധേയനായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. സൂര്യയുടെ 38- മത്തെ സിനിമയാണ് ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം. തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് സൂര്യ. അതുകൊണ്ടുതന്നെ തെന്നിന്ത്യയിൽ മുഴുവൻ മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുക.

Story Highlights:suriya remember about his first salary