നിദാഹസ് ട്രോഫി വിജയത്തോടെ ഇന്ത്യ സ്വന്തമാക്കിയ അത്യപൂർവ റെക്കോർഡുകൾ ഇവയാണ് ..

March 20, 2018

വരാൻ പോകുന്ന വിദേശ പര്യടനങ്ങൾ മുന്നിൽ കണ്ട് ഇന്ത്യയുടെ  രണ്ടാം നിര ടീമിനെ നിദാഹസ് ട്രോഫിക്കായി അയക്കുമ്പോൾ ക്രിക്കറ്റ് ആരാധകരിൽ പലരും നെറ്റി ചുളിച്ചവരാണ്. കരുത്തരായ ശ്രീലങ്കയും പുതിയ പുലികളായ ബംഗ്ലദേശും മത്സരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയുടെ രണ്ടാം നിര തകർന്നടിയുമോ എന്ന് വരെ സംശയങ്ങളുയർന്നിരുന്നു.ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് പരാജയം നേരിട്ടതോടെ  വിമർശകരുടെ ആശങ്കകൾ വർധിത വീര്യത്തോടെ തലപൊക്കി തുടങ്ങി.

എന്നാൽ പിന്നീട് അവിസ്മരണീയ തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ ചുണക്കുട്ടികൾ ആവേശം അലതല്ലിയ ഫൈനലിൽ അവസാന പന്തിലാണ് വിജയം നേടിയത്.ബംഗ്ലാദേശിന്റെ സൗമ്യ സർക്കാരിനെതിരെ  അവസാന പന്തിൽ സിക്സർ നേടിയ കാർത്തിക്കിലൂടെയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.. എന്നാൽ സൗമ്യ സർക്കാരിന്റെ വൈഡ് യോർക്കർ അതിർത്തി കടത്തിയതോടെ നിദാഹസ് ട്രോഫി മാത്രമല്ല ഇന്ത്യക്ക് സ്വന്തമായത്, മറിച്ച് കുട്ടിക്രിക്കറ്റിലെ ഒരുപിടി അപൂർവ റെക്കോർഡുകളും സ്വന്തം പേരിലാക്കിയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ ശ്രീലങ്കയിൽ നിന്നും തിരിച്ചു കയറിയത്.അവ എന്തൊക്കെയെന്ന് നോക്കാം..

  • അന്താരാഷ്ട്ര  ടി20യില്‍ മൂന്നുതവണ ഫൈനല്‍ ജയിക്കുന്ന ആദ്യ ടീമെന്ന ബഹുമതി ഇനി ഇന്ത്യയ്ക് സ്വന്തം . ഏറ്റവുമധികം ടി20 കിരീടങ്ങളുള്ള ടീമും ഇന്ത്യയാണ്.
  • ഏറ്റവും കൂടുതൽ ടി 20 വിജയങ്ങളുള്ള ടീമുകളുടെ പട്ടികയിൽ 61 വിജയങ്ങളോടെ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.74 മത്സരങ്ങൾ ജയിച്ച പാകിസ്ഥാനാണ് വിജയങ്ങളിൽ ഒന്നാമത്.
  • ടി20 അവസാന പന്തില്‍ അഞ്ചോ അതില്‍ കൂടുതലോ റണ്‍സ് വേണ്ടപ്പോള്‍ സിക്‌സറടിച്ച് കളി ജയിപ്പിക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി ദിനേശ് കാര്‍ത്തിക്ക്.
  • ടി20 ഫൈനലിൽ അർദ്ധ ശതകം കുറിക്കുന്ന നാലാമത്തെ നായകനായി രോഹിത് ശർമ്മ.
  • ടൂർണമെന്റിൽ എട്ടു വിക്കറ്റുകൾ വീഴ്ത്തിയ വാഷിങ്ടൺ സുന്ദർ ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കെറ്റുകൾ വീഴ്ത്തിയ പ്രായം കുറഞ്ഞ ബൗളറായി മാറി..7 വിക്കറ്റുകൾ വീഴ്ത്തിയ ശ്രീലങ്കയുടെ അഖില ധനഞ്ജയയുടെ റെക്കോർഡാണ് വാഷിംഗ്ടൺ സുന്ദറിനു മുൻപിൽ വഴി മാറിയത്..
  • നിദാഹസ് ട്രോഫിയിലെ ഫൈനൽ വിജയത്തോടെ ഒരു ടി20 ഫൈനലിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന  സ്കോർ കുറിക്കാനും ഇന്ത്യയ്ക്കായി. 167 റൺസാണ് ഇന്ത്യ പിന്തുടർന്ന് വിജയിച്ചത്.2016ലെ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് പിന്തുടര്‍ന്ന് ജയിച്ച 156 റണ്‍സായിരുന്നു ഫൈനലില്‍ ഇതുവരയെുള്ള ഉയര്‍ന്ന റണ്‍ചേസ്.