മലയാളികൾ നെഞ്ചേറ്റിയ ലാലേട്ടന്റെ ‘വരവേൽപ്പ്’ ഓർമ്മപ്പെടുത്തി ഒരു സമരകാലം കൂടി…

August 11, 2018

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘വരവേൽപ്പ്’  മലയാളികൾ അത്രപെട്ടന്നൊന്നും മറന്നിട്ടുണ്ടാവില്ല. ചിരിച്ചും ചിന്തിപ്പിച്ചും പ്രേക്ഷക ഹൃദയം കീഴടക്കിയ ഈ ചിത്രം പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരത്തിലെത്തിയ ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. നാട്ടിലെ ആളുകൾക്ക് തൊഴിൽ ഉണ്ടാക്കികൊടുക്കുക എന്ന സദുദ്ദേശത്തോടെ പ്രവാസി യുവാവ് ഒരു ബസ് വാങ്ങുന്നതും എന്നാൽ അനാവശ്യമായ തൊഴിലാളി  യൂണിയന്റെ ഇടപെടലിലൂടെ വൻ നഷ്ടം സംഭവിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം….

സംഘടിതമായ പ്രവർത്തനങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുക എന്നതാണ് ഏതൊരു യൂണിയന്റെയും ഉദ്ദേശം. എന്നാൽ ആരോഗ്യപരമല്ലാത്ത യൂണിയനുകൾ സൃഷ്ടിക്കുന്നത് അനാവശ്യമായ സംഘർഷങ്ങളും സമരങ്ങളുമാണ്. ഇത്തരത്തിൽ അനാവശ്യമായ കാരണങ്ങളാൽ കേരളത്തിൽ നല്ലനിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സ്ഥാപനത്തിന്  യൂണിയന്റെ അനാവശ്യമായ ഇടപെടലിലൂടെ കടിഞ്ഞാൺ വീഴുന്ന ഒരവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ എം ജി എഫ് ഹ്യൂണ്ടായ് കമ്പനി. ഈ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയെ കേരളത്തിലെ ട്രോളർമാരും ഏറ്റെടുത്തിട്ടുണ്ട്.

തന്റെ തൊഴിലാളികൾക്ക് മികച്ച അനൂകൂല്യങ്ങൾ നൽകുന്ന സ്ഥാപനമാണ് എം ജി എഫ്. കഴിഞ്ഞ കുറെ ദിവസങ്ങളായി എം ജി എഫിന്റെ കേരളത്തിലെ പല ശാഖകളിലും പ്രശ്നങ്ങൾ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഈ കമ്പനി പുതിയ മാനേജ്‌മെന്റിന്റെ കീഴിലാണ്. കമ്പനി നഷ്ടമാണെന്നറിഞ്ഞിട്ടും ഈ കമ്പനി ഏറ്റെടുത്തപ്പോൾ തൊഴിലിൽ നിന്നും ആരെയും പിരിച്ചുവിടുകയില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പു നൽകിയിരുന്നു. അതേസമയം തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പുവത്തുന്നതിന്റെ ഭാഗമായി കമ്പനി ഇന്സെന്റീവ്, കുട്ടികൾക്ക് സ്കോളർഷിപ്, ഫാമിലി ടൂർ പ്രോഗ്രാമുകൾ, കൃത്യമായ ശമ്പളം, ഗിഫ്റ്റ് പാക്കേജുകൾ തുടങ്ങി നിരവധി ഓഫറുകൾ കമ്പനി നൽകി.

എന്നാൽ  തൊഴിലാളി യൂണിയന്റെ അനാവശ്യമായ ഇടപെടലിലൂടെ കമ്പനി ഇപ്പോൾ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ രണ്ട് ഔട്ട് ലറ്റുകൾ പൂട്ടാനുള്ള ഒരുക്കത്തിലുമാണ് മാനേജ്‌മെന്റുകൾ. കമ്പനി നഷ്ടത്തിലാണ് എന്നറിഞ്ഞിട്ടും കമ്പനി  ഏറ്റെടുത്തപ്പോൾ വരും വർഷങ്ങളിൽ കൂട്ടായ പ്രവർത്തത്തനങ്ങളിലൂടെ കമ്പനി ലാഭത്തിലാക്കുമെന്ന് തൊഴിലാളികൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ യൂണിയന്റെ ഇടപെടലിലൂടെ ഇവിടുത്തെ അവസ്ഥകൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. അനാവശ്യമായ സമരങ്ങളും സംഘർഷങ്ങളും ഉണ്ടാക്കുന്നതല്ലാതെ മാനേജ്‌മെന്റ് നേതാക്കളുമായി ചർച്ച ചെയ്യുന്ന പല വിവരങ്ങളും തൊഴിലാളിലേക്ക് എത്താതെ വന്നു. ഇത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി.


ഇത്തരത്തിൽ ലാലേട്ടന്റെ വരവേൽപ്പിനെ ഓർമ്മപ്പെടുത്തും വിധം ഇവിടെയും യൂണിയനുകളിൽ ചേർന്ന് തൊഴിലാളികൾ അവരുടെ നിലനിൽപ്പ് തന്നെ നഷ്ടപ്പെടുത്തികൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ നന്മയ്ക്കായാണ് യൂണിയനുകൾ പ്രവർത്തിക്കേണ്ടതെന്ന തിരിച്ചറിവ് ഇനിയും ഉണ്ടായില്ലെങ്കിൽ ലാലേട്ടനെപ്പോലെ ഒരു മുരളി ഉണ്ടാവുക മാത്രമല്ല, നിരവധി പാവങ്ങൾക്ക് അവരുടെ ജോലിയും നഷ്ടമാവും..അതിനാൽ ഇനി ഒരു ‘വരവേൽപ്പ്’ കൂടി ഉണ്ടാവാതിരിക്കട്ടെ….