കനത്ത ജാഗ്രതാ നിർദ്ദേശം; മുന്നറിയിപ്പുകൾ അവഗണിക്കരുത്..

August 16, 2018

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യമായ ഭീതി ജനിപ്പിക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് കരണമാവുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.  എല്ലാ ജില്ലകളിലും എമർജൻസി നമ്പറുകൾ തയാറാക്കിയിട്ടുണ്ട്. ഈ നമ്പറുകളിൽ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കിൽ  മുഖ്യമന്ത്രിയുടെ ഓഫീസ് നമ്പറിലേക്ക് വിളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. അടിയന്തര സഹായത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും സർക്കാർ അറിയിച്ചിട്ടുണ്ട്.

ഇനിയും വെള്ളം കയറാനിടയുണ്ട്. ആലുവയില്‍ ഒരു മീറ്റര്‍ കൂടി വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ആലുവയില്‍ വെള്ളം കയറിയതിന്‍റെ അര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ കൂടി മാറണം. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം വീടുകളിൽ കുടുങ്ങിക്കിടക്കുന്നവർ രക്ഷാപ്രവർത്തനത്തതിന് 1077 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടാത്തവർ സർക്കാർ പറത്തുവിട്ട പുതിയ നമ്പരുകളിൽ വിളിക്കണമെന്നും സർക്കാർ അറിയിച്ചതിട്ടുണ്ട്. ഫോണുകൾ സ്വിച്ച് ഓഫ് ആകാതെ സൂക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 26,000 ഘനയടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം പുറത്തേക്കു വിടുന്നതിനാൽ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. സെക്കൻഡിൽ 15,00,00 വെള്ളമാണ്  പുറത്തേക്കുവിടുന്നത്. 2401.2 അടിയാണ് നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ശേഷി.

മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നും കൂടുതല്‍ വെള്ളം എടുക്കണമെന്നുമുള്ള കേരളത്തിന്‍റെ ആവശ്യം തള്ളി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും ജലനിരപ്പ് കുറയ്ക്കില്ലെന്നും വ്യക്തമാക്കി പളനിസ്വാമി മുഖ്യമന്ത്രി പിണറയായി വിജയന് കത്തയച്ചു.