ഇന്ത്യയുടെ പ്രതീക്ഷ കെട്ടു; ജപ്പാന്‍ ഓപ്പണില്‍ ശ്രീകാന്തും പുറത്ത്

September 14, 2018

ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തും പുറത്തായി. ബാഡ്മിന്റണില്‍ ലോക എട്ടാം നമ്പര്‍ താരമായിരുന്ന ശ്രീകാന്തും പുറത്തോയതോടെ ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യയുടെ പ്രതീക്ഷ കെട്ടു. കൊറിയന്‍ താരമായ ലീ ഡോങ് ക്യൂനിനോടായിരുന്നു ശ്രീകാന്ത് തോല്‍വി സമ്മതിച്ചത്.

ഒരു മണിക്കൂറും 19 മിനിറ്റുമായിരുന്നു മത്സരത്തിന്റെ ദൈര്‍ഘ്യം. മൂന്നു ഗെയിം നീണ്ടു നിന്ന മത്സരത്തില്‍ ആദ്യ ഗെയിം നേടിയത് ശ്രീകാന്ത് ആയിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന രണ്ട് ഗെയിമിലും ശ്രീകാന്തിനു തോല്‍വി സമ്മതിക്കേണ്ടി വന്നു. സ്‌കോര്‍: 21-19, 16-21, 18-21.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും തോല്‍വി സമ്മതിച്ചിരുന്നു. പുരുഷ ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ മനു ആത്രി-സുമിത് റെഡ്ഡി സഖ്യവും പരാജയപ്പെട്ടിരുന്നു. ശീകാന്തും പുറത്തായതോടെ ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രാതിനിധ്യം പൂര്‍ണ്ണമായും അവസാനിച്ചു.