‘ആ ചടങ്ങിൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല’, ഫേയ്ക് വീഡിയോയ്‌ക്കെതിരെ തുറന്നടിച്ച് വിനയ് ഫോർട്ട്…

January 16, 2019

സമൂഹ മാധ്യമങ്ങൾ വലിയ ആഘോഷമാക്കിയതായിരുന്നു അൽഫോൻസ് പുത്രന്റെ മകളുടെ മാമോദീസ. വൻതാരനിരകൾ അണിചേർന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.

എന്നാൽ ചടങ്ങിൽ എത്തിയ വൻ താരനിരകളിൽ ടോവിനോ തോമസും രമേഷ് പിഷാരടിയും വിനയ് ഫോർട്ടിനെ അപമാനിച്ചു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇത് പ്രകടമാകുന്ന വിധത്തിലുള്ള വിഡിയോകളും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് തികച്ചും തെറ്റാണെന്നും. ആരോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ വിഡിയോയാണ് ഇതെന്നും ഇതിൽ സത്യാവസ്ഥ ഒന്നുമില്ലായെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് വിനയ് ഫോർട്ട്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇത് തുറന്നുപറഞ്ഞത്.

“കഴിഞ്ഞ കുറച്ച്  ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആ വീഡിയോയിലെ കണ്ടന്റ് എന്റെ അടുത്ത സുഹൃത്തുക്കളായ ടൊവിനോ തോമസും രമേഷ് പിഷാരടിയും ഒരു ചടങ്ങില്‍ വച്ച് എന്നെ മൈന്‍ഡ് ചെയ്തില്ല എന്ന തരത്തിലുള്ളതാണ്. ഇത് എഡിറ്റ് ചെയ്ത ഒരു വീഡിയോ ആണ്. അത് തീര്‍ത്തും വ്യാജമായ വിഡിയോ ആണ്. അവിടെ വച്ച് നമ്മള്‍ കാണുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമുള്ള ഒരു മീറ്റിങ് ആണ് കണ്ടത്. അത് ഒരു ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് താണ്. തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കി എടുത്ത വിഡിയോ ആയിരിക്കാമത്..

ഞാന്‍ അത് കാണുകയും  തമാശ ആയി കണക്കാക്കുകയും ചെയ്തതാണ്. എന്നാൽ കഴിഞ്ഞ ദിവസം ടോവിനോയെ കണ്ടപ്പോൾ ആ വീഡിയോയുടെ പേരിൽ ഇദ്ദേഹത്തിന് നിരവധി ഹേറ്റ് മെസേജുകൾ വരുന്നതായി പറഞ്ഞു. അത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ആ വിഡിയോ ഉണ്ടാക്കാന്‍ ക്രിയേറ്റിവിറ്റി കാണിച്ച ആ ചേട്ടനോട് എനിക്ക് പറയാനുള്ളത് വളരെ വേഗം ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാണ്. എന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക. ആ വിഡിയോ കണ്ട സുഹൃത്തുക്കളോട് പറയാനുള്ളത് അത് തികച്ചും വ്യാജമാണ്. അതിൽ ഒട്ടും സത്യാവസ്ഥ ഇല്ല അത് തികച്ചും വ്യാജമായ ഒരു വീഡിയോയാണ് എന്നുമാണ്”.