ഈ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കെത്തുന്നത് ഒരു സഞ്ചി പ്ലാസ്റ്റിക് മാലിന്യങ്ങളുമായി

May 4, 2019

സാധാരണ ഒരു വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് എങ്ങനാണ് പോകുന്നതെന്ന് നമുക്കെല്ലാം അറിയാം. സ്‌കൂള്‍ ബാഗും ചുമലിലേറി, കൈയില്‍ വാട്ടര്‍ ബോട്ടിലോ കുടയോ പിടിച്ചാവും സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ കടന്നവരാറ്. എന്നാല്‍ അസമിലെ പാമോഹിയിലുള്ള അക്ഷര്‍ സ്‌കൂളില്‍ കാര്യങ്ങള്‍ ഒരല്പം വിത്യസ്തമാണ്.  സ്‌കൂള്‍ ബാഗിനൊപ്പം ഒരു സഞ്ചി പ്ലാസ്റ്റിക് മാലിന്യങ്ങളും കൈയില്‍ പിടിച്ചുകൊണ്ടാണ് ഈ സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ വരവ്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം. പക്ഷെ കാര്യം അറിഞ്ഞാല്‍ ഈ സ്‌കൂളിനെയും അധികൃതരെയും അഭിനന്ദിക്കാതിരിക്കാന്‍ ആവില്ല. വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള ഫീസായിട്ടാണ് ഈ സ്‌കൂള്‍ പ്ലാസ്റ്റിക്കുകള്‍ സ്വീകരിക്കുന്നത്. ഇത് മാത്രമല്ല വിദ്യായലയത്തിന്‍റെ ലക്ഷ്യം.

തണുപ്പു കാലങ്ങളില്‍ ചൂട് ലഭിക്കുന്നതിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്ന ശീലമുണ്ടായിരുന്നു പാമോഹിയിലെ നിവാസികള്‍ക്ക്. ഇതി ഗുരുതരമായ പരിസ്ഥിതി മലീനീകരണത്തിന് വഴിതെളിച്ചു. സ്‌കൂളും പരിസരങ്ങളുമെല്ലാം വിഷപ്പുക നിറഞ്ഞു. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ബോധവല്‍കരണം നടത്താന്‍ ആരംഭിച്ചത്. ഒപ്പം തന്നെ വിവിധ ഇടങ്ങളില്‍ നിന്നായി പ്ലാസിറ്റിക് മാലിന്യം സ്വീകരിക്കാമെന്ന ആശയത്തിലേക്ക് സ്‌കൂള്‍ അധികൃതരും എത്തിച്ചേര്‍ന്നു.

ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസരവാസികളുടെ തന്നെ സഹകരണത്തോടെ റീസൈക്കിള്‍ ചെയ്യും. തുടര്‍ന്ന് വിവിധ നിര്‍മ്മാണ സാമഗ്രഹികളാക്കി മാറ്റും. ഓരോ വിദ്യാര്‍ത്ഥിയും 25 ഇനം പ്ലാസ്റ്റിക് മാലിന്യമെങ്കിലും ആഴ്ചതോറും  സ്‌കൂളില്‍ എത്തിക്കുന്നുണ്ട്.

Read more:17 വര്‍ഷം മലയാള സിനിമയില്‍ സഹനടന്‍; പ്രശാന്ത് നായക തുല്യനായി ബോളിവുഡിലേക്ക്

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മിടുക്കരാണ് ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. നൃത്തം, പാട്ട്, സോളാര്‍ പാനലിങ്. തടിപ്പണി, ഗാര്‍ഡനിങ്, ജൈവ കൃഷി, റീസൈക്ലിങ് തുടങ്ങി നിരവധിയായ വൊക്കേഷ്ണല്‍ കോഴ്‌സുകളിലും വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂള്‍ പരിശീലനം നല്‍കുന്നുണ്ട്. നാല് മുതല്‍ പതിനഞ്ച് വയസുവരെയുള്ള നൂറിലധികം വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.