ചിരിയെ പരിഹസിച്ച ആളോട് ഗായിക സിതാരയ്ക്ക് പറയാനുള്ളത്; വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

May 2, 2019

മനോഹരമായ ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയതാണ് സിതാര. മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലൂടെ ആസ്വദകര്‍ക്ക് സുപരചിതയായ സിതാര ചലച്ചിത്ര പിന്നണി ഗാന രംഗത്തും ശ്രദ്ധേയയാണ്. ഇപ്പോഴിതാ നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് സിതാരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്റെ ചിരിയെ പരിഹസിച്ച ഒരാള്‍ക്ക് സിതാര നല്‍കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിതാരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്ഥലം തലസ്ഥാനനഗരം ! ഒരു സംഗീത പരിപാടിക്കായി എത്തിയതാണ്.
എയര്‍പോര്‍ട്ടില്‍ കാത്തുനിന്നവര്‍ മുതല്‍, വേദിയുടെ പുറകിലും, മുന്നിലും, സദസ്സിലും എല്ലാം കണ്ടവരും പരിചയപ്പെട്ടവരും എല്ലാം നല്ല മുത്തുപോലത്തെ മനുഷ്യരായ സംഘാടകര്‍, കാണികള്‍ !
ആദ്യഗാനം പാടിയ ശേഷം ഉള്ള നിശബ്ദതയുടെ ഒരു മൈക്രോ സെക്കന്റ് ഇടവേളയില്‍ ഉയര്‍ന്നു കേട്ട ഒരു ശബ്ദം ! സദസ്സില്‍ നിന്ന് ഒരു സുഹൃത്ത് ഉറക്കെ പറയുന്നു, നിങ്ങള്‍ ടീവിയില്‍ ഇങ്ങനെ ചിരിക്കരുത് ! ആദ്യം കെട്ടുകെട്ടില്ല എന്ന മട്ടില്‍ ‘എന്തോ? ‘ എന്നു ചോദിച്ചു ! പക്ഷെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, വീണ്ടും അതുതന്നെ പറഞ്ഞു, ചിരിക്കരുത് ! തമാശ പോലെ ഞാന്‍ ചോദിച്ചു നോക്കി ‘ഒരാളുടെ ചിരി അവസാനിപ്പിക്കുന്നത് ശെരിയാണോ ” !! ആ സഹോദരന്‍ വീണ്ടും പറഞ്ഞു, ‘ശെരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ!!’ !

Read more:വേറിട്ട പ്രണയഭാവങ്ങളില്‍ വിനയ് ഫോര്‍ട്ട്; ‘തമശ’യിലെ ഗാനം ശ്രദ്ധേയമാകുന്നു

ആ ഒരു പാട്ട് പാടുമ്പോള്‍ മുഴുവന്‍ ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍ത്തു ! ശെരിയാണ്, മഹാ അബദ്ധമാണ് എന്റെ ചിരി, ചിലപ്പോള്‍ അരോചകവും ! പക്ഷെ അന്നും, ഇന്നും, എപ്പോളും പറയാനുള്ളത് ഒരു കാര്യമാണ് ! ഓര്‍ത്തുനോക്കുമ്പോള്‍ എന്റെ അമ്മയുടെ, അച്ഛമ്മയുടെ, ചെമ്മയുടെ അങ്ങനെ വീട്ടില്‍ മിക്കവാറും എല്ലാവര്‍ക്കും ഇതേ അന്തംവിട്ട ചിരിയാണ് ! ഞാന്‍ എന്റെ ചിരി മാറ്റുന്നു എന്നതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ വീടിനെ മറക്കുന്നു, എന്റെ ഇടത്തെ മറക്കുന്നു, എന്നെ തന്നെ മറക്കുന്നു എന്നാണ് !! അതിനു തത്കാലം തയ്യാറല്ല! ആ പ്രിയ സഹോദരന് റിമോട്ടിലെ മ്യുട്ട് ബട്ടണ്‍ തന്നെ ശരണം !

ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് മറ്റൊന്നാണ്, സ്‌നേഹോഷ്മളമായ പെരുമാറ്റം കൊണ്ട് ചേര്‍ത്ത് പിടിച്ച പലരുടെയും മുഖങ്ങള്‍ മനസ്സില്‍ നിന്ന് മാഞ്ഞിട്ടും, വാക്കുകള്‍ കൊണ്ട് വെറും രസത്തിനും, കാര്യത്തിനും ഒക്കെ വേദനിപ്പിക്കുന്ന പല മുഖങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു. അത്രയ്ക്ക് ശക്തിയുണ്ട് നെഗറ്റിവിറ്റിക്ക് !! ഒരു നിമിഷാര്‍ത്ഥം മതി, അര വാക്ക് മതി വര്‍ഷങ്ങള്‍ പഠിച്ചും, കരഞ്ഞും, തളര്‍ന്നും, നിവര്‍ന്നും, നടന്നും, കിതച്ചും, ധ്യാനിച്ചും ഉരുവപ്പെടുത്തിയ ഒരുപിടി സന്തോഷം തല്ലിക്കെടുത്താന്‍ ! ആരും ആരോടും അങ്ങനെ അരുത് ! പറയാനുള്ളതെന്തും നന്നായി സ്‌നേഹമായി ചേര്‍ത്ത് പിടിച്ചു പറയാം നമുക്ക്്.

കുറഞ്ഞ കാലയളവുകൊണ്ട് ലോകമെന്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്സ് ടോപ് സിംഗര്‍ പരിപാടിയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് സിതാര. സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.

എല്ലാ ദിവസവും രാത്രി 8 മണിക്ക് ഫ്‌ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ മനോഹര സംഗീതവിരുന്ന്.