‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ’ നിർമിച്ച കഥ പങ്കുവെച്ച് സംവിധായകൻ

November 17, 2019

വിജയകരമായി പ്രദർശനം തുടരുകയാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേര്‍ഷന്‍ 5.25’. അധികം വൈകാതെ ഇത്തരം റോബോർട്ട് കുഞ്ഞപ്പന്മാർ സജീവമാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. കാരണം ജോലിയും തിരക്കേറിയ ജീവിത സാഹചര്യവും കാരണം അച്ഛനമ്മമാരെ നോക്കാൻ സാധിക്കാത്ത മക്കൾ ഇത്തരം അറ്റകൈ പ്രവർത്തികൾ ചെയ്യുമെന്നുറപ്പാണ്.

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ’ റിലീസിന് ശേഷം സംവിധായകൻ നേരിട്ട ചോദ്യവും അത്തരത്തിൽ ഒന്നായിരുന്നു. ‘ഇത്തരമൊരു റോബോർട്ടിനെ എവിടെ നിന്നും വാങ്ങാൻ കിട്ടും?’. എവിടെയും വാങ്ങാൻ സാധിക്കില്ല ..കാരണം, ഇത് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സങ്കൽപ്പമാണ്. സിനിമയിൽ കാണുന്ന റോബോർട്ടിന്റെ മെയ്‌ക്കിങ്ങും രസകരമാണ്.

മൂന്നുതരത്തിലാണ് റോബോർട്ടിനെ സൃഷ്ടിച്ചിരിക്കുന്നത്. ഒന്ന്, റീമോർട്ട് കൺട്രോളിലുള്ള ഒരു റോബോർട്ട്, മറ്റൊന്ന് റോബോർട്ടിന്റെ ഡമ്മിയുണ്ടാക്കി അതിൽ ഒരാൾ, പിന്നെ വി എഫ് എക്സ് സഹായത്തോടെയുള്ളത്. റിമോർട്ട് കൺട്രോൾ ഉള്ള റോബോർട്ടിന് എല്ലാമൊന്നും സിനിമയിലെ രംഗങ്ങൾക്ക്  അനുസരിച്ച് ചെയ്യാൻ സാധിക്കില്ല. അതിനാലാണ് ഡമ്മി ഉപയോഗിച്ചത്. ഡമ്മിക്കുള്ളിൽ ഒരാൾ കയറി നിന്നിട്ട് ചില രംഗങ്ങൾ ചിത്രീകരിച്ചു. വി എഫ് എക്സ് സഹായം വളരെ കുറച്ച് മാത്രമാണ് ഉപയോഗിച്ചത് എന്നും സംവിധായകൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ രതീഷ് ബാലകൃഷണൻ പൊതുവാൾ കുഞ്ഞപ്പന്റെ മെയ്ക്കിങ് വ്യക്തമാക്കിയത്.

Read More:‘നിങ്ങൾ കരുതും ഇതൊരു വിവാഹ വാർഷിക ആശംസയാണെന്ന്, പക്ഷെ അതിലും സ്പെഷ്യലാണ് ഈ ദിനം’- കീർത്തി സുരേഷ്

സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആയിരുന്നു  പ്രധാന ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള സുരാജ് വെഞ്ഞാറമൂടിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടി.