കൊറോണ: ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി; വിവരങ്ങൾ മറച്ചുവെച്ചാൽ കർശന നടപടിയെന്ന് പോലീസ്

March 8, 2020

കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പും മുഖ്യമന്ത്രിയും. ഇറ്റലിയിൽ നിന്നെത്തിയ 3 പേരും ഇവരുടെ ബന്ധുക്കളുമടക്കം അഞ്ചുപേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ജാഗ്രത നിർദേശങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നുമെത്തിയവർ പ്രവർത്തിച്ചതിനാൽ പത്തനംതിട്ടയിലും മറ്റുമായി 3000 പേരാണ് നിരീക്ഷണത്തിൽ. വിവരങ്ങൾ മറച്ചുവെച്ചാൽ കർശന നടപടിയെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ മൂന്നുപേരടങ്ങുന്ന കുടുംബത്തെ സ്വീകരിക്കാനെത്തിയത് കോട്ടയത്തുള്ള ബന്ധുക്കളാണ്. അതിനു ശേഷം ബന്ധുവീടുകളിൽ സന്ദർശനത്തിനും പള്ളിയിലും ഇവർ പോയിരുന്നു. പനി ഉണ്ടായിരുന്നിട്ടും മരുന്ന് വാങ്ങിയപ്പോൾ വിദേശത്തു നിന്നാണെന്നു അറിയിച്ചതുമില്ല. ഇപ്പോൾ ഇവരെ അന്ന് പരിചരിച്ച ഡോക്ടറേയും രണ്ട് നഴ്‌സുമാരെയും നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയുമാണ്. മൂന്ന് പേര്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്. ബന്ധുക്കളായ രണ്ടുപേർ ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

50 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികളും 24 വയസുള്ള മകനുമാണ് ഇറ്റലിയില്‍ നിന്നും എത്തിയത്. ഇവര്‍ സന്ദര്‍ശനം നടത്തിയ ബന്ധുവീട്ടിലെ 60 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.

നിര്‍ബന്ധിച്ചാണ് ഇവരെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.