നായകനായും വില്ലനായും വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച അതുല്യ കലാകാരൻ മുരളിയുടെ ഓർമ്മയിൽ…

August 6, 2020

സ്വാഭാവിക അഭിനയ ശൈലി കൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭാസം മുരളി ഓർമ്മയായിട്ട് ഇന്നേക്ക് 11 വർഷങ്ങൾ. നാടക വേദികളിൽ നിന്നും വെള്ളിത്തിരയിലേക്ക് ചുവടുറപ്പിച്ച താരം മികച്ച നടനായും സഹനടനായും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അവാർഡുകൾ കരസ്ഥമാക്കി. അഭിനയത്തിന് പുറമെ രാഷ്ട്രീയ പ്രവർത്തകനായും എഴുത്ത് കാരനായും മുരളി തന്റെ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോഴിത് മുരളിയുമായുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് രാഷ്ട്രീയ പ്രവർത്തകനായ എം എ ബേബി.

‘പ്രിയ സുഹൃത്തും സഖാവുമായ ഭരത് മുരളി ഓർമ്മയായിട്ട് നാളെ 11 വർഷം. കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ ആയിരിക്കെ ആണ് മുരളി വിട വാങ്ങിയത്. വളരെ വർഷങ്ങളായുള്ള അടുപ്പം ഉണ്ടായിരുന്നു സമപ്രായക്കാരായ ഞങ്ങൾ തമ്മിൽ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചുകൊണ്ടാണ് തന്റെ പ്രത്യക്ഷ രാഷ്ട്രീയനിലപാട് മുരളി പ്രഖ്യാപിച്ചത്. പിന്നീട് പുരോഗമന പ്രസ്ഥാനത്തോടൊപ്പം കൂസലില്ലാതെ യോജിച്ചു നില്ക്കുന്നതിൽ മറ്റുപല കലാകാരന്മാരിൽനിന്നും വ്യത്യസ്ഥമായ ആർജ്ജവം മുരളി പ്രകടിപ്പിച്ചു.

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കുണ്ടറയിൽ നിന്നും മത്സരിക്കുമ്പോൾ ഒരു മുഴുവൻ സമയ പ്രവർത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയായി. ഒരു സാധാരണ പാർട്ടി പ്രവർത്തകൻ ഏറ്റെടുക്കുന്ന മുഴുവൻ ചുമതകളും അദ്ദേഹം തന്റെ താര പരിവേഷം മാറ്റി വച്ച് സ്വയം ഏറ്റെടുത്തു. ഏപ്രിൽ മാസത്തെ കടുത്ത ചൂടിനെ വക വയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് മലയാളത്തിലെ ഈ മഹാ നടൻ ആണ് എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസം ആയിരിക്കും .

സ്വാഭാവിക അഭിനയ ശൈലി കൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭാസം ആയിരുന്നു മുരളി. നാടക പ്രവർത്തകനും നടനും എന്ന നിലയിൽ നിന്നാണ് മുരളി വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കി. മികച്ച നടനുള്ള ദേശീയ പുരസ്കാരം 2002 ൽ നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ അദ്ദേഹത്തെ തേടിയെത്തി. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നാല് തവണയും (1992, 1996, 1998, 2002) മികച്ച സഹ നടനുള്ള സംസ്ഥാന അവാർഡ് മൂന്നു തവണയും (1991, 2001, 2008) മുരളിയെ തേടിയെത്തി. എക്കാലവും ഓർമിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു. നടൻ എന്നതിലുപരി മികച്ച ഒരു എഴുത്തുകാരൻ കൂടി ആയിരുന്നു മുരളി. അദ്ദേഹം രചിച്ച
‘അഭിനയത്തിന്റെ രസതന്ത്രം’ എന്ന കൃതി അഭിനയ സങ്കേതങ്ങളെ വിശദമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ ഏറ്റവും മികച്ച രചനകളിൽ ഒന്നാണ്. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ വേണ്ടത്ര നമ്മൾ മനസിലാക്കിയിട്ടില്ല.

കേരള സംഗീത നാടക അക്കാദമി അദ്ധ്യക്ഷൻ എന്ന നിലയിൽ മുരളിയുടെ സംഭാവനകൾ അവിസ്മരണീയമാണ്. ഏഷ്യൻ തിയേറ്റർ ഫെസ്റ്റിവൽ എന്ന മുരളിയുടെ ആശയമാണ് പിന്നീട് തുടർ വർഷങ്ങളിൽ ലോക തിയേറ്റർ ഫെസ്റ്റിവൽ ആയി വികസിപ്പിക്കപ്പെട്ടത്. ലോകപ്രശസ്ത മസ്തിഷ്ക്ക ശാസ്ത്രജ്ഞനായ വിളയന്നൂർ രാമചന്ദ്രനെ ഒരു പ്രഭാഷണത്തിന് കേരളത്തിലേക്കു കൊണ്ടുവരുന്ന ആശയം ഞാനുമായി ചർച്ച ചെയ്തതും മുരളിയായിരുന്നു. അന്ന് ഏകെജി ഹാളിൽ മുരളി നടത്തിയ സ്വാഗത പ്രസംഗം വിളയന്നൂർ രാമചന്ദ്രന്റെ ശാസ്ത്ര സംഭാവനകൾ ആഴത്തിൽ പഠിച്ച ഒരു പ്രതിഭക്കുമാത്രം നടത്താൻ കഴിയുന്നതായിരുന്നു.

രാഷ്ട്രീയമായി ഒരേ പാതയിൽ തന്നെ ആണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത് എങ്കിലും അതിൽ നിന്ന് കൊണ്ട് തന്നെ ആരോഗ്യകരമായ വിമർശനങ്ങൾ ഉയർത്തിയിരുന്ന പ്രിയ സുഹൃത്തിനെ ആണ് മുരളിയുടെ വേർപാടോടെ എനിക്ക് നഷ്ടമായത്. പ്രിയ സഖാവിന്റെ ഓർമകൾക്ക് മുന്നിൽ സമരണാഞ്ജലികൾ.’ എന്നും എം എ ബേബി കുറിച്ചു.

 കൊട്ടാരക്കരയ്ക്ക് അടുത്ത് കുടവട്ടൂരിലെ കാർഷികകുടുംബത്തിൽ വെളിയം കുടവട്ടൂർ പൊയ്കയിൽ വീട്ടിൽ കെ. ദേവകിയമ്മയുടെയും പി.കൃഷ്ണപിള്ളയുടെയും മൂത്ത മകനായി 1954 മേയ് 25- ന് മുരളി ജനിച്ചു. മികച്ച വിദ്യാഭ്യസം നേടിയ ശേഷം ആരോഗ്യവകുപ്പിൽ എൽ.ഡി. ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട്‌ യൂണിവേഴ്‌സിറ്റിയിൽ യു.ഡി. ക്ലർക്കായും നിയമനം ലഭിച്ചു. അതിനു ശേഷം മുരളി നാടക വേദിയിൽ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു.

അടയാളം, ആധാരം,കളിക്കളം,ധനം, നാരായം, ആയിരം നാവുള്ള അനന്തൻ, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, അച്ചൻ കൊമ്പത്ത് അമ്മ വരമ്പത്ത്, തൂവൽ കൊട്ടാരം, വര വേല്പ്, കിരീടം, വെങ്കലം, നെയ്ത്തുകാരൻ, കാരുണ്യം, CID മൂസ എന്നിവയാണ് മുരളിയുടെ പ്രധാന സിനിമകൾ.

Story Highlights: m a baby remembering actor murali