‘അന്ന് സുകുമാരന്‍ കുസൃതിച്ചിരിയോടെ പറഞ്ഞു, മമ്മൂട്ടി അപകടകാരിയാ; പ്രതീക്ഷയ്ക്കു വക നല്‍കുന്ന നടന്‍’- അനുഭവം പങ്കുവെച്ച് ബാലചന്ദ്രമേനോന്‍

September 7, 2020
Balachandramenon about Mammootty

സൈബര്‍ ഇടങ്ങളില്‍ നിറയുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയെക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോയും കുറിപ്പുമൊക്കെ. പല ചലച്ചിത്രതാരങ്ങളും മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ചലച്ചിത്രതാരവും സംവിധായകനുമൊക്കെയായി പ്രേക്ഷക പ്രീതി നേടിയ ബാലചന്ദ്രമേനോന്‍.

കുറിപ്പ് ഇങ്ങനെ

മമ്മൂട്ടി, ഇന്നത്തെ ‘BIRTHDAY BOY’ ക്കുള്ള എന്റെ കുറിപ്പാണിത്. ആദ്യം തന്നെ പറയട്ടെ, നിങ്ങള്‍ ഒരു ഭാഗ്യവാനാണ്. ഒരു സിനിമാക്കാരന്‍ എന്ന നിലയില്‍, കുടുംബസ്ഥനെന്ന നിലയില്‍, അങ്ങിനെ പലതിലും, ചുരുക്കിപ്പറഞ്ഞാല്‍ ഒരു അനുഭവ യോഗമുള്ള ‘ജാതകന്‍’ എന്നര്‍ത്ഥം. നന്നായിരിക്കട്ടെ…!

നിങ്ങളുടെ ഇന്നത്തെ ഈ സന്തോഷത്തിനു കാരണം വര്‍ഷങ്ങളായുള്ള നിങ്ങളുടെ അശ്രാന്തപരിശ്രമമാണെന്നു കൂടി ചേര്‍ത്തു വായിക്കണം. ഞാനിന്നും ഓര്‍ക്കുന്നു, സിനിമയില്‍ ഒരു കാലഘട്ടത്തില്‍, നിങ്ങള്‍ പ്രത്യക്ഷമാവുമ്പോള്‍ ഒന്നടങ്കം കൂവല്‍ ഉതിര്‍ത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സുന്ദരനായ നിങ്ങള്‍ കൂളിംഗ് ഗ്ലാസ് കൂടി വെച്ച് മോഡി പിടിപ്പിച്ചു തീയേറ്ററിലെ പ്രേക്ഷകനെ നോക്കിയപ്പോള്‍ അവന്റെ ഉള്ളില്‍ നുരഞ്ഞു പൊന്തിയ അസൂയയുടെ ഒരു ബഹിസ്ഫുരണമായിരുന്നു അത്. പിന്നീട്, മലയാളത്തിലെ ഒരു പ്രമുഖ സിനിമ വാരിക ആഴ്ചകളോളം നിങ്ങളെ മോശമായി ചിത്രികരിച്ചു . ‘മമ്മൂട്ടിയുടെ ജാഡ’ എന്നൊരു പ്രയോഗം തന്നെ നിലവില്‍ വന്നു. എന്നാല്‍ ആ ജാടയെയൊക്കെ മറികടന്ന് നിങ്ങള്‍ സിനിമ പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചു; അവര്‍ക്കു നിങ്ങള്‍ ‘മൊഞ്ചുള്ള മമ്മൂക്കയായി’…
സബാഷ്!

ഇനി നാം തമ്മിലുള്ള കാര്യം. ഞാന്‍ നിങ്ങളെ ആദ്യമായി കാണുന്നത് എന്നാണെന്നു അറിയാമോ? നിങ്ങളറിയാതെയാണ്. നിങ്ങളെ അടി മുതല്‍ മുടി വരെ ഞാന്‍ ഉറ്റു നോക്കി കണ്ടിരുന്നു. ശരിക്കും ഒരു ‘പെണ്ണ് കാണല്‍’ പോലെ, കുറ്റവും കുറവും കണ്ടു പിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെ. ഈ പെണ്ണ് കാണല്‍ ഞാനല്ലാതെ മറ്റു രണ്ടു പേരെ അറിഞിഞ്ഞിരുന്നുള്ളു . സെഞ്ച്വറി രാജുമാത്യുവും കൊച്ചുമോനും. ഒരു ക്ലൂ കൂടി പറയാം അന്ന് നിങ്ങളുടെ പേര് മമ്മൂട്ടി എന്നായിരുന്നില്ല. ‘സജിന്‍ ‘എന്നായിരുന്നു. (ഇതിന്റെ വിശദവിവരങ്ങള്‍ എന്റെ തന്നെ ‘filmy FRIDAYS ‘ SEASON 3 ല്‍ ഞാന്‍ വിശദമായി പിന്നെ പരാമര്‍ശിക്കുന്നുണ്ട്).

പിന്നെ, ഞാന്‍ നേരിട്ട് കാണും മുന്‍പ് നിങ്ങളെപ്പറ്റി എന്നോട് പറഞ്ഞത് നടന്‍ സുകുമാരനായിരുന്നു. ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിന്റെ ദുബായിലെ ഷൂട്ടിങ്ങ് കഴിഞ്ഞാണ് സുകുമാരന്‍ എന്റെ ‘കലികയുടെ’ സെറ്റില്‍ എത്തുന്നത്. സംസാര മധ്യേ സുകുമാരന്‍ പറഞ്ഞു: ‘ഇക്കഴിഞ്ഞ സിനിമയില്‍ എന്റെ കൂടെ ഒരു ചെറുപ്പക്കാരന്‍ അഭിനയിച്ചു. മമ്മൂട്ടി. ‘തന്റെ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ കൂട്ടിച്ചേര്‍ത്തു. ‘അവന്‍ ആള്‍ ‘അപകടകരിയാ..’ പ്രതീക്ഷക്കു വക നല്‍കുന്ന നടന്‍ എന്നാണു സുകുമാരന്‍ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി .

മമ്മൂട്ടി ആദ്യമായി എന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് മമ്മൂട്ടി ആയിട്ടു തന്നെ, ‘ചിരിയോ ചിരി’യില്‍. പിന്നീട് ‘ശേഷം കാഴ്ചയില്‍ ‘ഒരു സ്വിമ്മിങ് കോച്ച് ആയിട്ട്. അതുകഴിഞ്ഞാല്‍ ‘നയം വ്യ്കതമാക്കുന്നു’ എന്ന ചിത്രത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടും. എന്നെ മൊത്തത്തില്‍ UNSAFE ആക്കിയ SAFE എന്ന വിതരണക്കമ്പനിയുടെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ആ ചിത്രം തെല്ലൊന്നുമല്ല എന്നെ സഹായിച്ചത്. എന്നാല്‍ നിങ്ങള്‍ കൂട്ടത്തില്‍ ഒരു കൊടും ക്രൂരത കൂടി കാട്ടി. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുന്‍പ് എനിക്ക് രണ്ടാഴ്ച സമയമേ തന്നുള്ളൂ.. ആ സമയത്തു നടക്കേണ്ടിയിരുന്ന ഒരു മമ്മൂട്ടി ചിത്രം പെട്ടന്ന് ക്യാന്‍സല്‍ ആയി. ആ ഡേറ്റ് എനിക്ക് സമ്മാനിച്ചിട്ടു മമ്മൂട്ടി പറഞ്ഞു: ‘ഇപ്പോഴത്തെ ചുറ്റുപാടില്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു സിനിമ… അത് നിങ്ങള്‍ക്കുമാത്രമേ കഴിയൂ’. (അതേപ്പറ്റി ഇനിയുമുണ്ട് ഒത്തിരി പറയാന്‍ അത് SEASON 3 ല്‍ ആവാം)

രാപ്പകല്‍, കുഞ്ഞനന്തന്റെ കട, ഏറ്റവും അടുത്തു റിലീസാകാനിരിക്കുന്ന ‘വണ്‍’ എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലും ഞാന്‍ നിങ്ങളുടെ കൂടെ വരുന്നുണ്ട്. ഇത്രയും കുറച്ചു സിനിമകളില്‍ മാത്രമേ നമ്മള്‍ സഹകരിച്ചുള്ളുവെങ്കിലും നമ്മള്‍ തമ്മില്‍ ആരോഗ്യകരമായ ഒരു ബന്ധം തീര്‍ത്തെടുത്തു. ഓരോ വ്യക്തിയെയും അളന്നു തൂക്കി മനസ്സിലാക്കാനും അതിനനുസരിച്ചു ഇടപഴകാനും മമ്മൂട്ടിക്ക് നന്നായി അറിയാം. എല്ലാവരും എന്നെ മേനോന്‍ എന്ന് വിളിക്കുമ്പോള്‍ മമ്മൂട്ടി എന്തുകൊണ്ടോ തുടക്കം മുതല്‍ എന്നെ ‘മിസ്റ്റര്‍ മേനോന്‍’ എന്നേ വിളിക്കുകയുള്ളു. അതാണ് മമ്മൂട്ടി….

എല്ലാവരും ആശംസകള്‍ നേരുന്ന ഈ ദിനത്തില്‍ ഞാനും നിങ്ങള്‍ക്കും കുടുംബത്തിനുമായി പ്രാര്‍ത്ഥിക്കുന്നു. ഇനി ഒരു സ്വകാര്യം…. ആരുംകേള്‍ക്കണ്ട.. അറിഞ്ഞോ അറിയാതെയോ പൗരുഷത്തിന്റെ പ്രതീകമായ നിങ്ങളുടെ ഉള്ളില്‍, അതായതു മമ്മൂട്ടിയുടെ ഉള്ളില്‍ ഒരു ‘കൊച്ചു കുട്ടി’ ഒളിഞ്ഞിരിക്കുന്നത് ഞാന്‍ അറിയുന്നു. ‘ശേഷം കാഴ്ചയുടെ ‘ഷൂട്ടിങ്ങ് കഴിഞ്ഞുള്ള ഒരു രാത്രി മടക്കയാത്രയില്‍ നിങ്ങള്‍ അന്തം വിട്ട് കാറോടിച്ചപ്പോഴും, ‘നയം വ്യക്തമാകുന്നു’ തിരുവന്തപുരം ഷൂട്ടിങ് വേളയില്‍ എന്റെ വീട്ടില്‍ ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ എന്നെ മക്കളുമൊത്ത് ക്യാമെറയില്‍ പകര്‍ത്താന്‍ നിങ്ങള്‍ വെമ്പല്‍ കാട്ടിയപ്പോഴും, എന്തിനേറെ ‘നയം ….’ ഷൂട്ടിങ് കഴിഞ്ഞു പോകവേ എല്ലാവരും കേള്‍ക്കെ, ‘ഞാന്‍ ഈ പടത്തില്‍ അഭിനയിച്ചിട്ടേയില്ല… മിസ്റ്റര്‍ മേനോനെ അനുകരിച്ചിട്ടേയുള്ളു…’ എന്ന് പറഞ്ഞപ്പോഴുമൊക്കെ നിങ്ങളിലെ ആ ‘കുട്ടിയെ’ ഞാന്‍ അടുത്തു കണ്ടിട്ടുണ്ട്… അവനെ എന്നും നിങ്ങള്‍ കൂടെ കൂട്ടണം. അവനാണ് നിങ്ങള്‍ക്ക് സുഗന്ധം പകരുന്നത്. അവനാണ് നിങ്ങളുടെ ചിരിക്ക് നൈര്‍മ്മല്യം പകരുന്നത്.. ഏവരെയും പോലെ ഞാനും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു!

Story highlights: Balachandramenon about Mammootty