ഐസിന്‍ ഹാഷ് മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുമ്പോള്‍ ശ്രദ്ധ നേടി പിതാവിന്റെ കുറിപ്പ്

December 4, 2020
Hash Javad about Izin Hash

പരസ്യ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധ നേടിയ കുട്ടിത്താരമാണ് മലയാളിയായ ഐസിന്‍ ഹാഷ്. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന നിഴല്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും അരങ്ങേറ്റംകുറിക്കുകയാണ് ഈ മിടുക്കന്‍. കഴിഞ്ഞ ദിവസം ഐസിന്‍ ഹാഷിന്റെ പിതാവ് ഹാഷ് ജാവേദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഒരു സിനിമാ നടനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ അതിന് സാധിച്ചില്ല. ഇപ്പോഴിതാ ആ ആഗ്രഹം മകനിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്.

കുറിപ്പ് ഇങ്ങനെ

മകന്‍ ഐസിന്‍ ഹാഷ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയോടൊപ്പം അഭിനയിക്കുന്നു. ‘നീ സിനിമാനടനാകും’ പണ്ട് സ്‌കൂളിലും കോളജിലും വിവിധ കലോത്സവങ്ങളിലുമൊക്കെ മിമിക്രിയും, മോണോആക്റ്റും നാടകവുമൊക്കെ കളിച്ചു നടന്നപ്പോള്‍ എന്നെ ഏറ്റവും സുഖിപ്പിച്ച ഡയലോഗ്. അങ്ങനെ ഞാനും സിനിമ സ്വപ്നം കാണാന്‍തുടങ്ങി, പ്ലസ്ടുവിനു പഠിക്കുമ്പോള്‍ ഡിഗ്രിക്ക് എറണാംകുളം മഹാരാജാസ് കോളജില്‍ പഠിക്കണെമന്നായിരുന്നു ആഗ്രഹം. ഒരുപാട് സിനിമകളുടെ ലൊക്കേഷനായ, നിരവധിസിനിമാക്കാരെ മലയാളസിനിമയ്ക്ക് സമ്മാനിച്ച മഹാരാജാസ് വഴി സിനിമയിലെത്താമെന്നായിരുന്നു വ്യാമോഹം.

പക്ഷേ പ്ലസ്ടുവിനു മാര്‍ക്ക് കുറഞ്ഞതോടെ ആ സ്വപ്നം തകര്‍ന്നു. പിന്നീട് ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ പഠിക്കുമ്പോള്‍ തൊട്ടടുത്ത സ്റ്റുഡിയോയില്‍ പോയി ഇടയ്ക്കു ഫോട്ടോസ് എടുത്ത് സിനിമാ മാസികകളില്‍ കാണുന്ന ഒഡീഷന്‍ അഡ്രസ്സിലേക്ക് അയച്ചുകൊടുക്കും. എന്നാല്‍ അതും വെളിച്ചംകണ്ടില്ല. അതുകഴിഞ്ഞു പൂരപ്പറമ്പില്‍ മിമിക്‌സ് അവതരിപ്പിച്ചുനടക്കുമ്പോഴും ഫുട്‌ബോള്‍-പരസ്യ അനൗണ്‍സറായി നാട്ടിലൂടെ കറങ്ങിനടക്കുമ്പോഴും അടുത്ത ലക്ഷ്യം കൊച്ചിന്‍ കലാഭവനായിരുന്നു. ”കലാഭവന്‍ വഴി സിനിമാ നടന്‍”, അതുംനടന്നില്ല.

സിനിമയിലഭിനയിക്കാന്‍ അടുത്ത കുറുക്കുവഴി കണ്ടെത്തിയത് ‘ടിവി അവതാരകന്‍’ എന്നപേരായിരുന്നു. അങ്ങനെ കൊച്ചിയിലേയിലേക്ക് വണ്ടി കയറി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. പക്ഷേ അതും പരാജയമായിരുന്നു. എന്നാല്‍ അന്ന് ഒഡീഷനില്‍ തൊട്ടടുത്തിരുന്ന ആസിഫലി അവതാരകനാകുകയും നടനാകുകയും ചെയ്തു. എങ്കിലും കൊച്ചി എന്നെ കൈവിട്ടില്ല, സിനിമാനടനാകാന്‍ എത്തിയ ഞാന്‍ പരസ്യ ഏജന്‍സിയിലെ കണ്ടെന്റ് റൈറ്ററായി.

അപ്പോഴാണ് എഫ് എം റേഡിയോ കാലഘട്ടം ആരംഭിക്കുന്നത്. അടുത്ത ലക്ഷ്യം ‘ ഒരു റേഡിയോ ജോക്കിയാകുക”. ആ ശ്രമം വിഫലമായില്ല കൊച്ചിയില്‍ റേഡിയോ ജോക്കിയായി. ഞാന്‍ ഒന്ന് കാണാനാഗ്രഹിച്ച താരങ്ങളെയും, സംവിധായകരെയും അടുത്തുകാണുന്നു, അവരുമായി സംസാരിക്കുന്നു, പരിചയപ്പെടുന്നു. എങ്കിലും നല്ല ശമ്പളം ലഭിക്കുന്ന ഈ ജോലി വെറുതെ കളയണ്ടല്ലോ എന്നുകരുതി സിനിമാ ആഗ്രഹം ഉള്ളിലൊതുക്കി.

കൊച്ചിയില്‍ ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് എനിക്ക് കോഴിക്കോട് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചത്. കോഴിക്കോട്ടേക്ക് പോകുന്നതിനു മുന്‍പ് വിനീത് ശ്രീനിവാസന്റെ ആദ്യസിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്‌ളബ്ബിന്റെ ഒഡീഷനില്‍ പങ്കെടുത്തു. അത് ഒരു ഗ്രൂപ്പ് ഒഡീഷനായിരുന്നു. അന്ന് നന്നായി പെര്‍ഫോം ചെയ്ത നിവിന്‍ പോളിയെയും, അജു വര്‍ഗ്ഗീസിനെയുമെല്ലാം അവസാന റൗണ്ടിലേക്ക് മാറ്റി നിര്‍ത്തി. സിനിമയില്‍ അഭിനയിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ട് ഞാന്‍ കോഴിക്കോട്ടേക്ക് വണ്ടികയറി.

കൂടെയുണ്ടായിരുന്ന പല റേഡിയോക്കാരും സിനിമാക്കാരായി. പിന്നീടാണ് കോഴിക്കോട്ടെ റേഡിയോ ലൈഫിനിടക്ക് കല്ല്യാണം കഴിയുന്നതും, ദുബായിലെ റേഡിയോയില്‍ ജോലികിട്ടുന്നതും ഒരു മകനുണ്ടാകുന്നതും. അവന്റെ ഓരോ വളര്‍ച്ചയിലും എന്റെ ഓരോ സ്വപ്നങ്ങളും അവനിലൂടെ യാഥാര്‍ത്യമായിത്തുടങ്ങി.

അറുപതിലേറെ അന്താരാഷ്ട്ര പരസ്യങ്ങളില്‍ അഭിനയിച്ച മകന്‍ ആദ്യമായി ഒരു മലയാള സിനിമയില്‍ തുടക്കം കുറിച്ചുകഴിഞ്ഞു. അതും ഞാന്‍ പരാജയപ്പെട്ട് പിന്മാറിയ കൊച്ചിയിലെ സിനിമാലോകാത്തുനിന്നും.

ഐസിന്‍ ഒരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്ന നിഴല്‍ എന്ന ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുന്നത് നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററും, സംസ്ഥാന ഫിലിം അവാര്‍ഡ് ജേതാവുമായ അപ്പു ഭട്ടതിരിയാണ്.

Story highlights: Hash Javad about Izin Hash