അന്ന് റോഡരികിലിരുന്ന് മാലിന്യം ആഹാരമാക്കിയ പഴനിക്ക് പുതുജീവിതം സമ്മാനിച്ച് ട്വന്റിഫോര്‍

December 9, 2020
Twenty-four news channel helping Pazhani

ഉള്ളു നീറാതെ കണ്ടിരിക്കാനാകുമായിരുന്നില്ല മാസങ്ങള്‍ക്ക് മുമ്പ് പഴനി എന്ന ചെറുപ്പക്കാരനെ. വിശപ്പകറ്റാന്‍ റോഡരികിലിരുന്ന് മാലിന്യം ഭക്ഷിക്കുന്ന ആ യുവാവിന്റെ മുഖത്ത് ഇന്ന് ചിരിയുണ്ട്, വിശപ്പുമാറിയ സന്തോഷമുണ്ട്. ആ നിറചിരിക്ക് നിമിത്തമായതാകട്ടെ ട്വന്റിഫോര്‍ ന്യൂസ് ചാനലും.

ആരോ വലിച്ചെറിഞ്ഞ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ റോഡരികിലിരുന്ന് വയറുനിറയ്ക്കാന്‍ വാരിതിന്നുന്ന ചെറുപ്പകാരനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ട്വന്റിഫോര്‍ വാര്‍ത്താം സംഘം കണ്ടത്. അദ്ദേഹത്തിന് ഭക്ഷണം വാങ്ങി നല്‍കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. അനുമതി വാങ്ങി ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം എതിര്‍പ്പായിരുന്നു. കല്ലെറിഞ്ഞ് ഓടിക്കാനായിരുന്നു പഴനിയുടെ ശ്രമം. എന്നാല്‍ സേവാ ഭാരതി പ്രവര്‍ത്തകരായ ബിജുവും രാജേഷും നാട്ടുകാരും ഒപ്പം ചേര്‍ന്ന് പഴനിയെ ആംബുലന്‍സില്‍ കയറ്റി.

ആകാശപ്പറവ റീഹാബിലിറ്റേഷന്‍ സെന്ററിലെത്തിക്കുകയായിരുന്നു അദ്ദേഹത്തെ. മാസങ്ങള്‍ക്കിപ്പുറം പഴനി ഓര്‍മ്മകള്‍ വീണ്ടെടുക്കുകയാണ്. തമിഴ്‌നാട് വിഴുപുരം സ്വദേശിയാണ്. ഫാദര്‍ പോളിന്റെ സംരക്ഷണത്തില്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് ഈ യുവാവ്. നാട്ടില്‍ പോയി പ്രിയപ്പെട്ടവരെയെല്ലാം കാണണമെന്ന ആഗ്രഹവുമായി പഴനി ആകാശപ്പറവയിലുണ്ട്, വിശപ്പുമാറിയ സന്തോഷത്തോടെ….

Story highlights: Twenty-four news channel helping Pazhani